Health Tips: ഒന്നു പതിയെ ചവയ്ക്കൂ…. ശബ്ദം കേൾമ്പോഴുള്ള അസ്വസ്ഥത ഒരു രോഗമാണ്. കാരണം ഇതാ
Misophonia: ശബ്ദങ്ങൾ കേൾക്കുമ്പോൾ മിസോഫോണിയ ബാധിച്ചവരുടെ ശരീരത്തിൽ പെട്ടെന്നുള്ള മാറ്റങ്ങൾ പ്രകടമാകും. ഹൃദയമിടിപ്പ് വർദ്ധിക്കുക, ശരീരം വിയർക്കുക, പേശികൾ വലിഞ്ഞു മുറുകുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ശബ്ദം കേൾക്കുന്ന ഇടത്തിൽ നിന്ന് ഓടിപ്പോകാനോ അല്ലെങ്കിൽ അതിനെതിരെ രൂക്ഷമായി പ്രതികരിക്കാനോ ഇവർക്ക് തോന്നും.
മറ്റൊരാൾ ആഹാരം ചവയ്ക്കുന്നതോ ഉറക്കെ ശ്വാസമെടുക്കുന്നതോ കേൾക്കുമ്പോൾ നിങ്ങൾക്ക് വല്ലാത്ത അസഹ്യതയോ നിയന്ത്രിക്കാനാവാത്ത ദേഷ്യമോ അനുഭവപ്പെടാറുണ്ടോ? എങ്കിൽ നിങ്ങൾ ഒരുപക്ഷേ മിസോഫോണിയ എന്ന അവസ്ഥയിലൂടെയാകാം കടന്നുപോകുന്നത്. ശബ്ദത്തോടുള്ള വെറുപ്പ് എന്ന് അർത്ഥം വരുന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഈ പദം രൂപപ്പെട്ടത്. ഇത് വെറുമൊരു അസഹിഷ്ണുതയല്ല, മറിച്ച് പ്രത്യേക ശബ്ദങ്ങളോട് തലച്ചോറ് തീവ്രമായി പ്രതികരിക്കുന്ന ഒരു നാഡീവ്യൂഹപരമായ അവസ്ഥയാണ്.
എന്താണ് മിസോഫോണിയ?
ചില പ്രത്യേക ശബ്ദങ്ങൾ കേൾക്കുമ്പോൾ ഒരാളിൽ അമിതമായ ഉത്കണ്ഠ, ദേഷ്യം, പരിഭ്രാന്തി എന്നിവ ഉണ്ടാകുന്ന അവസ്ഥയാണിത്. മിസോഫോണിയ ഉള്ളവർക്ക് താഴെ പറയുന്ന ശബ്ദങ്ങൾ വലിയ രീതിയിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം.
Also Read – Hair Care Tips: കത്തുന്ന വേനലിൽ മുടി കൊഴിയുന്നോ? തിളക്കമുള്ള മുടിക്കായി ഇതാ വഴികൾ
- ഭക്ഷണം ചവയ്ക്കുമ്പോഴുണ്ടാകുന്ന ശബ്ദം.
- വെള്ളം കുടിക്കുമ്പോഴോ ചുണ്ടുകൾ കൂട്ടിമുട്ടുമ്പോഴോ ഉള്ള ശബ്ദങ്ങൾ.
- ശക്തമായ ശ്വാസോച്ഛ്വാസം, മൂക്ക് ചീറ്റുന്നത്.
- പേന ക്ലിക്ക് ചെയ്യുന്നത് അല്ലെങ്കിൽ കാലുകൾ തുടർച്ചയായി ആട്ടുന്നത്.
ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ
ഇത്തരം ശബ്ദങ്ങൾ കേൾക്കുമ്പോൾ മിസോഫോണിയ ബാധിച്ചവരുടെ ശരീരത്തിൽ പെട്ടെന്നുള്ള മാറ്റങ്ങൾ പ്രകടമാകും. ഹൃദയമിടിപ്പ് വർദ്ധിക്കുക, ശരീരം വിയർക്കുക, പേശികൾ വലിഞ്ഞു മുറുകുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ശബ്ദം കേൾക്കുന്ന ഇടത്തിൽ നിന്ന് ഓടിപ്പോകാനോ അല്ലെങ്കിൽ അതിനെതിരെ രൂക്ഷമായി പ്രതികരിക്കാനോ ഇവർക്ക് തോന്നും. പലപ്പോഴും പ്രതികരിച്ചു കഴിഞ്ഞാൽ ഇവർക്ക് സ്വയം കുറ്റബോധവും ലജ്ജയും തോന്നാറുണ്ട്.
കാരണങ്ങൾ
മിസോഫോണിയയുടെ കൃത്യമായ കാരണം ഇപ്പോഴും ഗവേഷണ ഘട്ടത്തിലാണ്. എങ്കിലും, ഇത് വെറുമൊരു സ്വഭാവ വൈകല്യമല്ലെന്ന് ശാസ്ത്രലോകം പറയുന്നു. മിസോഫോണിയ ഉള്ളവരുടെ തലച്ചോറ് സാധാരണ ശബ്ദങ്ങളെ പോലും വലിയൊരു ഭീഷണിയായി തെറ്റിദ്ധരിക്കുകയും വൈകാരികമായി അമിതമായി പ്രതികരിക്കുകയും ചെയ്യുന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
സമൂഹത്തിൽ നിന്ന് പിൻവലിയൽ
മറ്റുള്ളവർ ഈ അവസ്ഥയെ വെറുമൊരു അസഹിഷ്ണുതയായി കാണുന്നത് ഇക്കൂട്ടരെ കൂടുതൽ മാനസിക സമ്മർദ്ദത്തിലാക്കുന്നു. വിട്ടുമാറാത്ത ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കും ഇത് നയിച്ചേക്കാം. പലപ്പോഴും ഇത്തരം ശബ്ദങ്ങൾ ഭയന്ന് ഇവർ സാമൂഹിക ഒത്തുചേരലുകളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രമിക്കാറുണ്ട്. നിങ്ങൾക്കോ പ്രിയപ്പെട്ടവർക്കോ ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ഗൗരവമായി കാണണമെന്നും വിദഗ്ദ്ധ സഹായം തേടണമെന്നും ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.