Malarikkal Water Lilly: ഹൃദയം കവരുന്ന ആമ്പൽപൂക്കൾ; മലരിക്കലിലേക്ക് യാത്ര തിരിക്കാൻ സമയമായോ
Best Time To Visit Malarikkal: 1800 ഏക്കറിൽ നീണ്ടുകിടക്കുന്ന മലരിക്കൽ ഭാഗത്തും, 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമാണ് ആമ്പൽ പൂക്കൾ നിറഞ്ഞുനിൽക്കുന്നത്. ആമ്പൽ പാടത്തൂടെയുള്ള ഒരുമണിക്കൂർ യാത്രയ്ക്ക് 1000 രൂപയാണ് നൽകേണ്ടത്. അതിരാവിലെ എത്തിയാൽ ഉദിച്ചുയരുന്ന സൂര്യനെ വരവേൽക്കാൻ വിരിഞ്ഞു നിൽക്കുന്ന ആമ്പൽപൂക്കളുടെ ഭംഗി ആസ്വദിക്കാം.

ആമ്പൽപൂക്കളാൽ നിറഞ്ഞ പാടം. അതിന് നടുവിലൂടെ തോണിയിൽ ഒരു യാത്ര. ആഹാ.. എന്താ ഭംഗി. ഈ ഒരു ചിത്രം നിങ്ങൾ മനസ്സിൽ വിചാരിക്കുന്നുണ്ടോ? എന്നാൽ വേഗം വണ്ടിയെടുത്തോ, കോട്ടയം മലരിക്കലിലേക്ക്. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ നിൽക്കുന്ന ഒരു സ്ഥലമാണ് മലരിക്കലും അവിടുത്തെ ആമ്പൽപൂക്കളും. സീസണായാൽ തിരക്കോട് തിരക്കാണ്. ഏകദേശം ജൂൺ മുതലുള്ള സമയാണ് മലരിക്കലിലേക്ക് പോകാൻ അനുയോജ്യം. കാരണം കൊയ്ത്ത് കഴിഞ്ഞ് പാടത്തേക്ക് വെള്ളം കയറ്റി തുടങ്ങുമ്പോഴാണ് ആമ്പൽ പൂക്കൾ വിരിഞ്ഞു തുടങ്ങുന്നത്.
1800 ഏക്കറിൽ നീണ്ടുകിടക്കുന്ന മലരിക്കൽ ഭാഗത്തും, 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമാണ് ആമ്പൽ പൂക്കൾ നിറഞ്ഞുനിൽക്കുന്നത്. ആമ്പൽ പാടത്തൂടെയുള്ള ഒരുമണിക്കൂർ യാത്രയ്ക്ക് 1000 രൂപയാണ് നൽകേണ്ടത്. അതിരാവിലെ എത്തിയാൽ ഉദിച്ചുയരുന്ന സൂര്യനെ വരവേൽക്കാൻ വിരിഞ്ഞു നിൽക്കുന്ന ആമ്പൽപൂക്കളുടെ ഭംഗി ആസ്വദിക്കാം. കൂടുതലും ആളുകൾ എത്തിച്ചേരുന്ന സമയവും ഇതുതന്നെയാണ്.
ഈ പ്രദേശത്തിന് മലരിക്കൽ എന്ന് പേര് വന്നതിന് പിന്നിൽ ഒരു കാരണമുണ്ട്. കൊടൂരാറിലേക്ക് മീനച്ചിലാർ വന്നുചേരുന്ന സ്ഥലമാണ് മലരിക്കൽ. വളരെ ശക്തിയിൽ ആ വെള്ളം വന്ന് കൊടുരാറിലേക്ക് പതിക്കുമ്പോൾ വലിയ ചുഴികളുണ്ടാവുകയും അതിന് ബദലായിട്ട് മലരികൾ രൂപപ്പെടുകയും ചെയ്യുന്നു. അങ്ങനെയാണ് ഈ പ്രദേശം മലരിക്കൽ എന്നറിയപ്പെടാൻ തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇപ്പോൾ മലരിക്കൽ അറിയപ്പെടുന്നത് ആമ്പൽപൂക്കളുടെ നാമത്തിലാണ്.
ഫോട്ടോയെടുക്കാനും, വീഡിയോ എടുക്കാനുമായി നിരവധി ആളുകളാണം ദിനംപ്രതി ഇവിടെ എത്തിചേരുന്നത്. ഏകദേശം ഒക്ടോബർ അവസാനം ആകുമ്പോഴേക്കും ആമ്പലുകളുടെ കാഴ്ച മങ്ങി തുടങ്ങും. കാരണം നെൽകൃഷി ചെയ്യുന്ന പാടങ്ങളാണിത്. നെൽകൃഷികളുടെ ഇടവേളകളിൽ ഉണ്ടായി വരുന്ന കളകളാണ് ഈ ആമ്പൽ. വെള്ളം വറ്റിക്കുന്ന സമയത്ത് ചെളിയിൽ വീണുകിടക്കുന്ന വിത്ത് കൃഷി കഴിഞ്ഞ് വെള്ളം കയറ്റിവിടുമ്പോൾ വീണ്ടും പൂത്ത് തുടങ്ങും.
മഴക്കാലമായതിനാൽ യാത്രയിൽ സുരക്ഷ ഉറപ്പാക്കേണ്ടത് ആവശ്യമാണ്. പാടശേഖരങ്ങൾ ആയതിനാൽ വെള്ളം കയറാനുള്ള സാധ്യത തള്ളികളയാനാകില്ല. അതുകൊണ്ട് തന്നെ അധികൃതരുടെ നിർദ്ദേശങ്ങൾ മനസ്സിലാക്കി യാത്ര ചെയ്യുക. മഴ പെയ്യാനുള്ള സാഹചര്യം കണക്കിലാക്കി, കുട റെയൻ കോട്ട് തുടങ്ങിയ വസ്തുക്കൾ കയ്യിൽ കരുതേണ്ടതും നിർബന്ധമാണ്.