Sleep internship: സിവിൽ സർവ്വീസ് പഠിക്കുന്നവർക്ക് ഉറക്കമില്ലെന്നാര് പറഞ്ഞു, ഉറങ്ങി 9 ലക്ഷം നേടിയ പരീക്ഷാർത്ഥി ഇവിടുണ്ട്
UPSC aspirant wins Rs 9.1 lakh for sleeping: ഇന്ത്യയിലെ വർധിച്ചുവരുന്ന ഉറക്കക്കുറവിനെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ ഇന്റേൺഷിപ്പിന്റെ നാലാമത്തെ പതിപ്പാണിത്.

ബംഗളുരു: സിവിൽ സർവീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവർ ഉറക്കമില്ലാതെ രാത്രിയും പകലും ഇല്ലാതെ പഠിക്കുന്നവരാണെന്ന് വിശ്വാസമാണ് പരക്കെ ഉള്ളത്. എന്നാൽ ഉറങ്ങിയും പഠനം മുന്നോട്ടു കൊണ്ടു പോകാൻ കഴിയുമെന്നും നന്നായി ഉറങ്ങി സ്ലീപ്പിങ് ചാമ്പ്യൻ ഓഫ് ദി ഇയർ ആവാം എന്നും തെളിയിച്ചിരിക്കുകയാണ് പൂനെ സ്വദേശിയായ പൂജാ മാധവ് വഹ്വാൾ.
ബെംഗളൂരുവിൽ നടന്ന 60 ദിവസത്തെ സ്ലീപ്പ് ഇന്റേൺഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് പൂജ. ഇന്ത്യയുടെ ‘സ്ലീപ്പ് ചാമ്പ്യൻ ഓഫ് ദ ഇയർ’ പട്ടം കരസ്ഥമാക്കിയ പൂജ 14 ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 9.1 ലക്ഷം രൂപ ക്യാഷ് പ്രൈസാണ് ഇവർക്ക് ലഭിച്ചത്. ഓരോ രാത്രിയും ശരാശരി ഒമ്പത് മണിക്കൂർ ഉറങ്ങിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
Read Also: KEAM 2025: ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ്, മാര്‍ക്ക് സമര്‍പ്പിക്കാന്‍ ഇനിയും അവസരം
ഇന്ത്യയിലെ വർധിച്ചുവരുന്ന ഉറക്കക്കുറവിനെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ ഇന്റേൺഷിപ്പിന്റെ നാലാമത്തെ പതിപ്പാണിത്. ഒരു ലക്ഷത്തിലധികം അപേക്ഷകരിൽ നിന്ന് 15 പേരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. എല്ലാ മത്സരാർത്ഥികൾക്കും ഒരു പ്രമുഖ ബ്രാൻഡിന്റെ മെത്തയും ഉറക്കരീതികൾ നിരീക്ഷിക്കുന്നതിനായി കോൺടാക്റ്റ്‌ലെസ് സ്ലീപ്പ് ട്രാക്കറും നൽകിയിരുന്നു.
ഇന്റേൺഷിപ്പ് കാലയളവിൽ, മികച്ച ഉറക്കശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വർക്ക്‌ഷോപ്പുകളിലും ഇവർ പങ്കെടുത്തു. കണ്ണുകെട്ടി ബെഡ് ഒരുക്കുക, അലാറം ക്ലോക്ക് നിധി വേട്ട, പോലുള്ള രസകരമായ മത്സരങ്ങളും ഇതിന്റെ ഭാഗമായിരുന്നു. 91.36 എന്ന മികച്ച സ്കോറോടെയാണ് പൂജ വിജയിയായത്. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ 15 പേർക്കും ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിച്ചു.