India vs England: സമയം കഴിഞ്ഞ് ഡിആർഎസ് അനുവദിച്ചു; ഇന്ത്യൻ താരങ്ങളെ കൂക്കിവിളിച്ച് ആരാധകർ, അമ്പയറുമായി തർക്കിച്ച് സ്റ്റോക്സ്
Yashasvi Jaiswal DRS Controversy: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഡിആർഎസുമായി ബന്ധപ്പെട്ട് വിവാദം. സമയം കഴിഞ്ഞിട്ടും യശസ്വി ജയ്സ്വാളിന് ഡിആർഎസ് അനുവദിച്ചു എന്നതാണ് വിവാദമായിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ മേൽക്കൈ നേടിയിരിക്കുകയാണ്. ആദ്യ ഇന്നിംഗ്സിൽ നിർണായകമായ 180 റൺസ് ലീഡെടുക്കാൻ ഇന്ത്യക്ക് സാധിച്ചു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെന്ന നിലയിലാണ്. (Image Credits - PTI)

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ 28 റൺസ് നേടിയ ജയ്സ്വാളിനെ ജോഷ് ടോങ് ആണ് പുറത്താക്കിയത്. താരം എൽബിഡബ്ല്യു ആവുകയായിരുന്നു. ഈ വിക്കറ്റിന് യശസ്വി ജയ്സ്വാൾ ഡിആർഎസ് എടുത്തതിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ഇംഗ്ലണ്ട് ആരാധകരും അനിഷ്ടം പ്രകടിപ്പിച്ചു.

ഡിആർസ് എടുക്കാനുള്ള പരമാവധി സമയമായ 15 സെക്കൻഡ് കഴിഞ്ഞിട്ടാണ് ജയ്സ്വാൾ അപ്പീൽ ചെയ്തതെന്ന് ആരോപിച്ചായിരുന്നു ഇത്. സമയം കഴിഞ്ഞുള്ള അപ്പീലിന് ഡിആർഎസ് അനുവദിച്ചതിൽ ഫീൽഡ് അമ്പയർ ഷറഫുദ്ദൗലയോട് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തർക്കിച്ചു.

ഡിആർഎസ് അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ ഇംഗ്ലണ്ട് ആരാധകർ കൂക്കിവിളിക്കുകയും ചെയ്തു. ഇന്ത്യൻ താരങ്ങളെ കൂക്കിവിളിച്ചാ്ൺ ആരാധകർ പ്രതിഷേധമറിയിച്ചത്. ഡിആർഎസ് എടുത്തെങ്കിലും ജയ്സ്വാളിന് രക്ഷപ്പെടാനായില്ല. ഫീൽഡ് അമ്പയറിൻ്റെ തീരുമാനം തേർഡ് അമ്പയർ ശരിവച്ചു.

മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 407 റൺസിന് ഓൾഔട്ടായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാല് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപും ഇന്ത്യക്കായി തിളങ്ങി. നിലവിൽ ഇന്ത്യക്ക് ആകെ 244 റൺസിൻ്റെ ലീഡാണ് ഉള്ളത്. മത്സരത്തിൽ ഇനി രണ്ട് ദിവസം അവശേഷിക്കുന്നു.