India vs England: സായ് സുദർശന് അരങ്ങേറ്റം, കരുൺ നായർ ടീമിൽ തിരികെ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ബാറ്റ് ചെയ്യും
Sai Sudarsan Debut vs England: ഇംഗ്ലണ്ടിനെതിരെ സായ് സുദർശന് അരങ്ങേറ്റം. എട്ട് വർഷങ്ങൾക്ക് ശേഷം കരുൺ നായർ ടീമിലെത്തി. ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. സായ് സുദർശൻ ഇന്ത്യക്കായി അരങ്ങേറിയപ്പോൾ എട്ട് വർഷങ്ങൾക്ക് ശേഷം കരുൺ നായർ ടീമിൽ തിരികെയെത്തി. ഇംഗ്ലണ്ട് ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. (BCCI X)

അരങ്ങേറ്റക്കാരനായ സായ് സുദർശൻ മൂന്നാം നമ്പറിലാണ് കളിക്കുക. കരുൺ നായർ ആറാം നമ്പറിൽ കളിക്കും. ഇംഗ്ലണ്ട് ലയൺസിനെതിരെ നന്നായി കളിച്ച ധ്രുവ് ജുറേലിനെ പരിഗണിച്ചില്ല. അതേസമയം, ശാർദുൽ താക്കൂർ ടീമിലുണ്ട്. രവീന്ദ്ര ജഡേജ മാത്രമാണ് ടീമിലെ സ്പിൻ ഓപ്ഷൻ.

ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ പ്രധാന പേസർമാരാണ്. ജയ്സ്വാളും രാഹുലും ചേർന്നാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. ശുഭ്മൻ ഗിൽ നാലാം നമ്പറിലും ഋഷഭ് പന്ത് അഞ്ചാം നമ്പറിലുമാണ്. ശേഷം ജഡേജ, ശാർദുൽ താക്കൂർ എന്നിവർ കളിക്കും.

ഇംഗ്ലണ്ട് നിരയിൽ സാക്ക് ക്രൗളിയും ബെൻ ഡക്കറ്റും ചേർന്നാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. തുടർന്ന് ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, ജേമി സ്മിത്ത് എന്നിവർ കളിക്കും. ഷൊഐബ് ബാഷിർ ആണ് സ്പിൻ ഓപ്ഷൻ. ക്രിസ് വോക്സ്, ബ്രൈഡൻ കാഴ്സ്, ജോഷ് ടങ് എന്നിവരാണ് പേസർമാർ.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. ഹെഡിങ്ലിയിലെ ലീഡ്സിൽ നടക്കുന്ന മത്സരത്തിന് ശേഷം ഇംഗ്ലണ്ടിൽ ഇന്ത്യ നാല് മത്സരങ്ങൾ കൂടി കളിക്കും. പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണ് ഇത്. ഓഗസ്റ്റ് നാലിന് പരമ്പര അവസാനിക്കും.