IPL 2025 : വരുന്ന ഐപിഎൽ സീസണിൽ മത്സരങ്ങൾ വർധിക്കും; ഡബ്ല്യുപിഎലിലെ പുതിയ ടീം; ജയ് ഷായുടെ പ്രധാന വെളിപ്പെടുത്തലുകൾ
IPL 2025 To Get Bigger : ഐപിഎൽ 2025ൽ മത്സരങ്ങൾ വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഡബ്ല്യുപിഎലിലെ പുതിയ ടീമിനെപ്പറ്റിയും മെഗാ ലേലത്തിന് മുന്നോടിയായ റിട്ടൻഷനെപ്പറ്റിയുമൊക്കെ ജയ് ഷാ സംസാരിച്ചു.

വരുന്ന ഐപിഎൽ സീസണിനെപ്പറ്റി ഇപ്പോഴേ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. മെഗാ ലേലത്തിന് മുൻപ് ടീമുകൾക്ക് നിലനിർത്താനാവുന്ന പരമാവധി താരങ്ങളുടെ എണ്ണവും ഇംപാക്ട് നിയമവുമടക്കം പലതും സോഷ്യൽ മീഡിയയിലെ ചർച്ചകളാണ്. ഇപ്പോൾ ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ ഇതിൽ പലതിലും നിലപാടറിയിച്ചിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയോടാണ് ജയ് ഷായുടെ വെളിപ്പെടുത്തൽ.

2025 ഐപിഎൽ സീസണിൽ മത്സരങ്ങളുടെ എണ്ണം വർധിക്കുമെന്ന് ജയ് ഷാ അറിയിച്ചു. 74 മത്സരങ്ങൾ എന്നത് 10 കൂടി വർധിപ്പിച്ച് 84 മത്സരങ്ങൾ ആക്കിയേക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും ജയ് ഷാ അറിയിച്ചു. 10 ടീമുകൾ ആയതോടെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു മത്സരങ്ങൾ. ഈ രീതി മാറിയേക്കും.

വനിതാ പ്രീമിയർ ലീഗിൽ പുതിയ ടീമുകൾ ഉൾപ്പെടുത്തുന്നതിൽ തീരുമാനമായിട്ടില്ല. നിലവിൽ അഞ്ച് ടീമുകളാണ് ലീഗിൽ കളിക്കുന്നത്. ടീമുകൾ വർധിപ്പിക്കണമെന്ന് ബിസിസിഐയ്ക്ക് തോന്നുമ്പോൾ അക്കാര്യം പരിഗണിക്കുമെന്നും ജയ് ഷാ പറഞ്ഞു. ഇതുവരെ ഡബ്ല്യുപിലിൻ്റെ രണ്ട് സീസണുകളാണ് കഴിഞ്ഞത്.

മെഗാ ലേലവുമായി ബന്ധപ്പെട്ട് എല്ലാ ഫ്രാഞ്ചൈസികൾക്ക് പറയാനുള്ളതും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കും. എന്നിട്ടേ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടുകൾ പ്രകാരം ആർടിഎം ഉൾപ്പെടെ ആറ് റിട്ടൻഷനാണ് അടുത്ത മെഗാ ലേലത്തിന് മുൻപ് അനുവദിക്കുക.

പല ഫ്രാഞ്ചൈസികളും പല ആവശ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. പലരും അഞ്ച്, ആറ് റിട്ടൻഷനുകൾ ആവശ്യപ്പെട്ടിരുന്നു. ഒന്നോ രണ്ടോ ഫ്രാഞ്ചൈസികൾ ടീമാകെ പൊളിച്ചുപണിയണമെന്ന ആവശ്യക്കാരാണ്. രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകൾക്കാണ് ഇതിൽ ഏറ്റവും വലിയ തലവേദന.