Olympics 2024 : മുന്നിൽ നിന്ന് നയിച്ച് പിവി സിന്ധുവും ശരത് കമാലും; ത്രിവർണപതാകയേന്തി ഇന്ത്യൻ താരങ്ങൾ
Olympics 2024 PV Sindhu Sharath Kamal : പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിൻ്റെ പതാകവാഹകരായി പിവി സിന്ധുവും ശരത് കമാലും. സെയ്ൻ നദിയിലൂടെ നടത്തിയ മാർച്ച് പാസ്റ്റിൽ 78 അത്‌ലീറ്റുകളും സപ്പോർട്ട് സ്റ്റാഫും ഇന്ത്യൻ സംഘത്തിൽ പങ്കെടുത്തു.

ഒളിമ്പിക്സിൻ്റെ ഉദ്ഘാടനം ഇന്നലെയാണ് നടന്നത്. സെയ്ൻ നദിതീരത്ത് സജ്ജമാക്കിയ പ്രത്യേക വേദിയാലായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ. ഓസ്റ്റലിസ് പാലത്തിൽ ഫ്രഞ്ച് കൊടിയുടെ നിറത്തിൽ വർണ്ണക്കാഴ്ചയൊരുക്കിയാണ് ഒളിമ്പിക്സ് ദീപശിഖയെ സ്വീകരിച്ചത്. ദീപശിഖയ്ക്ക് പിന്നാലെ ഗ്രീസ് ഒളിമ്പിക്സിൻ്റെ ഉദ്ഘാടന വേദിയിലേക്ക് ആദ്യമെത്തി.

ബാഡ്മിൻ്റൺ താരം പിവി സിന്ധുവും ടേബിൾ ടെന്നിസ് താരം ശരത് കമാലും ചേർന്നാണ് ഇന്ത്യൻ സംഘത്തിൻ്റെ പതാകവാഹകരായത്. പ്രത്യേകമായി തയ്യാറാക്കിയ ബോട്ടിൽ സെയ്ൻ നദിയിലൂടെയായിരുന്നു മാർച്ച് പാസ്റ്റ്. മാർച്ച് പാസ്റ്റിലുണ്ടായിരുന്ന ഇന്ത്യൻ താരങ്ങളെല്ലാം ത്രിവർണ പതാകയേന്തി.

78 അത്‌ലീറ്റുകളും സപ്പോർട്ട് സ്റ്റാഫുമാണ് ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്നത്. 47 വനിതാ താരങ്ങളടക്കം 117 അംഗ സംഘമാണ് ഇത്തവണ പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി മത്സരിക്കുക. മെഡൽ പ്രതീക്ഷയുള്ള ഇവൻ്റുകളിൽ ഇന്ന് ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങും.

ഉദ്ഘാടനച്ചടങ്ങിൽ സെലീൻ ഡിയോണും ലേഡി ഗാഗയും ഒരുക്കിയ സംഗീത പരിപാടി കാണികൾക്ക് ആവേശമായി. ഫ്രാൻസ് ഫുട്ബോൾ മുൻ ക്യാപ്റ്റനും പരിശീലകനുമായ സിനദിൻ സിദാൻ, ടെന്നിസ് ഇതിഹാസങ്ങളായ സെറീന വില്ല്യംസ്, റാഫേൽ നദാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കനത്ത മഴയിലും സെയ്ൻ നദിക്കരയിലൊരുക്കിയ ചടങ്ങിൽ കാണികൾ ഒഴുകിയെത്തി.

വയകോം 18 മീഡിയ നെറ്റ്‌വർക്കാണ് ഒളിമ്പിക്സിൻ്റെ ഇന്ത്യയിലെ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്. സ്പോർട്സ് 18 ചാനലിലൂടെ ടെലിവിഷൻ സംപ്രേഷണം നടക്കും. നെറ്റ്‌വർക്ക് 18ൻ്റെ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമ ആപ്ലിക്കേഷനിലൂടെ ഒളിമ്പിക്സ് മത്സരങ്ങൾ സൗജന്യമായി ലൈവായി കാണാം.