Prithvi Shaw: ‘സച്ചിനും ഋഷഭ് പന്തുമല്ലാതെ മറ്റാരും വിളിച്ചില്ല’; ജീവിതത്തിൽ ഒരുപാട് മോശം തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് പൃഥ്വി ഷാ
Prithvi Shaw Says About His Struggling Period: തൻ്റെ മോശം സമയത്ത് സച്ചിൻ തെണ്ടുൽക്കറും ഋഷഭ് പന്തും മാത്രമാണ് വിളിച്ചതെന്ന് പൃഥ്വി ഷാ. ജീവിതത്തിൽ ഒരുപാട് മോശം തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിൽ ഒരുപാട് മോശം തീരുമാനങ്ങളെടുത്തിട്ടുണ്ടെന്ന് പൃഥ്വി ഷായുടെ കുറ്റസമ്മതം. ക്രിക്കറ്റിന് നൽകിയിരുന്ന പ്രാധാന്യം കുറച്ചു. തൻ്റെ മോശം സമയത്ത് ഋഷഭ് പന്തും സച്ചിൻ തെണ്ടുൽക്കറും ഒഴികെ മറ്റാരും വിളിച്ചില്ല എന്നും പൃഥ്വി ഷാ ന്യൂസ് 24ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. (Image Credits - PTI)

"ഋഷഭ് പന്തും സച്ചിൻ തെണ്ടുൽക്കറും ഒഴികെ മറ്റൊരു വലിയ ക്രിക്കറ്റ് താരവും മോശം സമയത്ത് തന്നെ വിളിച്ചില്ല. സച്ചിന് എൻ്റെ കഷ്ടപ്പാടുകളറിയാം. അർജുൻ തെണ്ടുൽക്കറിനൊപ്പം എൻ്റെ വളർച്ച അദ്ദേഹം കണ്ടതാണ്. ഞാൻ അദ്ദേഹത്തിൻ്റെ വീട്ടിലേക്കും പോയിട്ടുണ്ട്."

"കുറേ കാര്യങ്ങളുണ്ടായിരുന്നു. ആളുകൾ കാണുന്നതിൽ നിന്ന് വ്യത്യസ്തമാണ് അത്. കാരണം, എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാം. എനിക്കത് മനസ്സിലാവും. ജീവിതത്തിൽ ഒരുപാട് മോശം തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ക്രിക്കറ്റിന് നൽകിയിരുന്ന പ്രാധാന്യം കുറച്ചു.

"ഞാൻ ഒരുപാട് നേരം പരിശീലനം നടത്തുമായിരുന്നു. മുൻപ് ഞാൻ നെറ്റ്സിൽ 3-4 മണിക്കൂർ ബാറ്റ് ചെയ്യുമായിരുന്നു. ഒരിക്കലും ബാറ്റിംഗ് ഞാൻ മടുത്തിരുന്നില്ല. അതിൽ നിന്ന് ശ്രദ്ധ മാറിയെന്ന് ഞാൻ സമ്മതിക്കുന്നു. അതിന് ശേഷം അത്യാവശ്യമല്ലാത്തതിനെ അത്യാവശ്യമുള്ളതായി ഞാൻ കണക്കാക്കിത്തുടങ്ങി."

"ചില മോശം സുഹൃത്തുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. കാരണം ആ സമയത്ത് അവസ്ഥ അങ്ങനെയായിരുന്നു. സൗഹൃദങ്ങളും അപ്പോഴാണ് ഉണ്ടായത്. അവരെന്നെ പലയിടങ്ങളിലും കൊണ്ടുപോയി. അങ്ങനെയാണ് ഞാൻ ക്രിക്കറ്റിൽ നിന്ന് അകന്നത്."- പൃഥ്വി ഷാ അഭിമുഖത്തിൽ വിശദീകരിച്ചു.