Sabarimala Makara Vilakku 2026: അയ്യന് ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര 12ന് പുറപ്പെടും
Sabarimala Makara Vilakku 2026: അയ്യപ്പ വിഗ്രഹത്തിന്റെ മേൽ ചാർത്തിയശേഷം ദീപാരാധനയ്ക്ക് വേണ്ടി നട തുറക്കുമ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുക...
പന്തളം: മകരസംക്രാന്തിനാളിൽ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തിന് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ജനുവരി 12ന് പുറപ്പെടും. വലിയ കോയിക്കൽ ധർമ്മശാസ്ത്ര ക്ഷേത്രത്തിൽ നിന്നുമാണ് ഘോഷയാത്ര പുറപ്പെടുക. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഘോഷയാത്ര പുറപ്പെടുക. പരമ്പരാഗത പാതയിലൂടെ ജനുവരി 14ന് വൈകിട്ടോടെ ഘോഷയാത്ര തിരുവാഭരണവുമായി സന്നിധാനത്ത് എത്തും. ഈ തിരുവാഭരണങ്ങൾ സന്ധ്യയിൽ അയ്യപ്പ വിഗ്രഹത്തിന്റെ മേൽ ചാർത്തിയശേഷം ദീപാരാധനയ്ക്ക് വേണ്ടി നട തുറക്കുമ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുക.
ശ്രാമ്പിക്കൽ കൊട്ടാരത്തിലെ വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ വലിയ രാജയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക. മേൽശാന്തിയായ ശ്രീനിവാസൻ നമ്പൂതിരിയാണ് ഉടവാള് നൽകുക. ഉച്ചയ്ക്ക് 12 50 ഓടെ തിരുവാരണ ഘോഷയാത്ര തുടങ്ങും.ജനുവരി 12-ന് പുലർച്ചെ മുതൽ ഉച്ചയ്ക്ക് 12 മണി വരെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ദർശിക്കാവുന്നതാണ്.മൂന്ന് ദിവസങ്ങളിലായാണ് ഘോഷയാത്ര സന്നിധാനത്ത് എത്തുന്നത്. മൂന്ന് പെട്ടികളിലായാണ് തിരുവാഭരണങ്ങൾ കൊണ്ടുപോകുന്നത്.
തിരുവാഭരണ പേടകം കിഴക്കേനടയിൽ ഗുരുസ്വാമി മരുതു വന കെ.എൻ.ശിവൻകുട്ടിയും പൂജാപാത്രങ്ങളടങ്ങുന്ന പെട്ടിയും കൊടിപ്പെട്ടിയും പേടകവാഹകസംഘാംഗങ്ങളും ശിരസ്സിലേറ്റും. തിരുവാഭരണ ഘോഷയാത്ര പുറപ്പെെട്ട് ഒന്നാം ദിവസം പന്തളത്ത് നിന്ന് പുറപ്പെട്ട് കുളനട, ഉള്ളന്നൂർ വഴി രാത്രി അയിരൂർ പുതിയകാവ് ദേവി ക്ഷേത്രത്തിൽ വിശ്രമിക്കും. തുടർന്ന് രണ്ടാമത്തെ ദിവസം അയിരൂരിൽ നിന്ന് പുറപ്പെട്ട് ഇടക്കുളം, വടശ്ശേരിക്കര, പെരുനാട് വഴി രാത്രി ളാഹ ഫോറസ്റ്റ് സത്രത്തിലെത്തി അവിടെ വിശ്രമിക്കും. മൂന്നാമത്തെ ദിവസം ളാഹയിൽ നിന്ന് പുറപ്പെട്ട് പ്ലാപ്പള്ളി, ഇലവുങ്കൽ, നിലയ്ക്കൽ വഴി പമ്പയിലെത്തി, തുടർന്ന് വൈകുന്നേരം ശരംകുത്തി വഴി സന്നിധാനത്ത് എത്തും.