Thrissur Pooram 2025: ആറാട്ടുപുഴ പൂരത്തിനെത്താത്തവർക്ക് തൃശ്ശൂർ പൂരമുണ്ടായി, തിരുവമ്പാടിയും പാറമേക്കാവും മാത്രമല്ല, വേറെയും ക്ഷേത്രങ്ങളുണ്ട്
അങ്ങനെ ഒരിക്കൽ 1796-ലെ ആറാട്ടുപുഴ പൂരത്തിന് കനത്ത പേമാരിയും കാറ്റും ഇടിമിന്നലും മൂലം ചില ക്ഷേത്രങ്ങൾക്ക് എത്താൻ സാധിച്ചില്ല. ഇത് ക്ഷേത്രങ്ങൾക്ക് കടുത്ത വിഷമം ഉണ്ടാക്കി. ഇതിനെ ഒഴിവാക്കാൻ ശക്തൻ തമ്പുരാൻ തന്നെ തുടക്കമിട്ടതാണ് തൃശ്ശൂർ പൂരത്തിന്

പെരുവനം ആറാട്ടു പുഴ പൂരങ്ങളാണ് പഴക്കത്തിൻ്റെയും ആചാരാനുഷ്ടാനുങ്ങളുടെയും കാര്യത്തിൽ ഏറ്റവും മുൻപന്തിയിലുള്ളതെങ്കിലും പൂരം എന്ന വാക്ക് പൂർത്തിയാവുന്നത് തൃശ്ശൂർ പൂരത്തിലാണ്. 200 വർഷമാണ് തൃശ്ശൂർ പൂരത്തിൻ്റെ പഴക്കമെങ്കിലും പേരും പെരുമയും വാനോളം, പൂരം നാളിൽ ഒരു പക്ഷെ കേരളത്തിൽ നടക്കുന്ന ഏറ്റവും അവസാന പൂരമാവും തൃശ്ശൂർ പൂരം. അതു പോലെ തന്നെ വലുതും. വലുപ്പമെന്നാൽ പങ്കെടുക്കുന്ന ജനങ്ങളുടെ കാര്യത്തിൽ, ആനകളുടെ കാര്യത്തിൽ, വെടിക്കെട്ടിൻ്റെ കാര്യത്തിൽ, കുടമാറ്റം, വാദ്യകലകളുടെ സംഗമം അങ്ങനെ പറയാൻ വിശേഷണം നിരവധി. പൂര വിളംബരത്തിന് നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര നട തുറക്കുന്നത് പോലും ഇന്ന് ജന പങ്കാളിത്തം കൊണ്ട് വലിയ പ്രധാന്യം നേടി കഴിഞ്ഞു.
അന്നൊരു പൂരം പിറവി കൊണ്ടു
വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ പ്രധാന്യമുണ്ടായിരുന്നത് ആറാട്ടുപുഴ പൂരത്തിനായിരുന്നു. ലോകത്തിലെ തന്നെ ദേവ സംഗമമാണ് ആറാട്ടുപുഴ പൂരത്തിന് നടക്കുന്നതെന്നാണ് വിശ്വാസം. അങ്ങനെ ഒരിക്കൽ 1796-ലെ ആറാട്ടുപുഴ പൂരത്തിന് കനത്ത പേമാരിയും കാറ്റും ഇടിമിന്നലും മൂലം ചില ക്ഷേത്രങ്ങൾക്ക് എത്താൻ സാധിച്ചില്ല. ഇത് ക്ഷേത്രങ്ങൾക്ക് കടുത്ത വിഷമം ഉണ്ടാക്കി. ഇതിനെ ഒഴിവാക്കാൻ ശക്തൻ തമ്പുരാൻ തന്നെ തുടക്കമിട്ടതാണ് തൃശ്ശൂർ പൂരത്തിന്. വടക്കുംനാഥൻ്റെ മധ്യത്തിൽ തിരുവമ്പാടിയും പാറമേക്കാവുമാണ് പൂരത്തിൻ്റെ പ്രധാന പങ്കാളികളാകുന്നത്.
പൂരത്തിന് വേറെയും പങ്കാളികൾ
തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാരാണ് 15 ആനകളുടെ അകമ്പടിയിൽ വടക്കുംനാഥന് മുൻപിൽ പൂരത്തിന് എത്തുന്നതെങ്കിലും ഘടക പൂരങ്ങൾ വേറെയും തൃശ്ശൂർ പൂരത്തിൽ സംഗമിക്കുന്നുണ്ട്. പണ്ട് ആറാട്ടുപുഴ പൂരത്തിന് എത്താൻ സാധിക്കാതിരുന്ന ആ പൂരങ്ങൾ തന്നെയാണ് ഇവർ. ഏതൊക്കയാണ് ആ പൂരങ്ങൾ എന്ന് പരിശോധിക്കാം. പൂരം നാളിൽ ഏഴ് മണി മുതലാണ് ഘടക പൂരങ്ങളുടെ എഴുന്നള്ളത്ത് ആരംഭിക്കുന്നത്. ഏറ്റവുമാദ്യം ദേവഗുരുവായ ബൃഹസ്പതി ഭാവത്തിലുള്ള കണിമംഗലം ശാസ്താവാണ് പൂരത്തിന് എത്തുന്നത്. പിന്നീട് ചെറുപൂരങ്ങൾ ഒന്നൊന്നായി വടക്കുംനാഥൻ്റെ ശ്രീമൂലസ്ഥാനത്ത് പ്രവേശിക്കും. ഇത്തരത്തിൽ കണിമംഗലം ശാസ്താവിനെ കൂടാതെ ചെമ്പൂക്കാവ് ഭഗവതി , പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂർ കാർത്ത്യായനി ക്ഷേത്രം, അയ്യന്തോൾ ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി , കുറ്റൂർ നെയ്തലക്കാവ് ഭഗവതി, പനമുക്കമ്പിള്ളി ശാസ്താവ് എന്നീ ദേവീ ദേവൻമാരാണ് പൂരത്തിൻ്റെ ഭാഗമാകുന്നത്.
എന്നാണ് തൃശ്ശൂർ പൂരം
മെയ്-6നാണ് തൃശ്ശൂർ പൂരം. ഇതിൻ്റെ മുന്നോടിയായി പൂരത്തിന് നാന്ദി കുറിച്ച് വടക്കുംനാഥൻ്റെ തെക്കേ ഗോപുരനട നെയ്തലക്കാവ് ഭഗവതി തുറന്നു. ഇതോടെ പൂരത്തിന് തുടക്കമാവുകയാണ്. ചൊവ്വാഴ്ച (മെയ്-6) രാവിലെ കണിമംഗംലം ശാസ്താവിൻ്റെ വരവോടെ പൂരത്തിൻ്റെ ചടങ്ങുകൾക്ക് തുടക്കമാകും. പൂരം നാളിലാണ് വിശ്വപ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം, വെടിക്കെട്ട് തുടങ്ങിയ ചടങ്ങുകൾ.