India W vs Bangladesh W: ബംഗ്ലാദേശ് വധം പൂര്‍ത്തിയാക്കി ഷഫാലി വര്‍മ്മ; ഇനി കളി ‘കംഗാരു’കള്‍ക്കെതിരെ
India vs Bangladesh Women’s T20 World Cup : വനിതാ ടി20 ലോകകപ്പില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തകര്‍ത്തു. 137 റണ്‍സ് വിജയലക്ഷ്യം 19 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു.
മാഞ്ചസ്റ്റര്‍: വനിതാ ടി20 ലോകകപ്പില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തകര്‍ത്തു. 137 റണ്‍സ് വിജയലക്ഷ്യം 19 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. വെടിക്കെട്ട് ബാറ്റിങിലൂടെ അര്‍ധ സെഞ്ചുറി സ്വന്തമാക്കിയ ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. സ്‌കോര്‍: ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 136. ഇന്ത്യ 16.5 ഓവറില്‍ അഞ്ച് വിക്കറ്റിന് 139.
ഓപ്പണര്‍ സ്മൃതി മന്ദാനയെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും, സഹ ഓപ്പണര്‍ ഷഫാലി വര്‍മ്മ തുടക്കം മുതല്‍ തകര്‍ത്തടിച്ചത് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. 29 പന്തില്‍ പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ഷഫാലി 43 പന്തില്‍ 53 റണ്‍സെടുത്ത ശേഷമാണ് മടങ്ങിയത്. ഒരു സിക്‌സും, എട്ട് ഫോറും അടങ്ങിയതായിരുന്നു പ്രകടനം. വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്മൃതിക്ക് ആറു പന്തില്‍ എട്ട് റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
വണ്‍ ഡൗണായെത്തിയ യാസ്തിക ഭാട്ടിയക്ക് ഇന്നും വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. 18 പന്തില്‍ 23 റണ്‍സെടുത്ത് യാസ്തിക മടങ്ങി. തൊട്ടുപിന്നാലെ റിച്ച ഘോഷും (12 പന്തില്‍ 10) പുറത്തായതോടെ ഇന്ത്യ ചെറുതായൊന്ന് അമ്പരന്നു. എന്നാല്‍ 15 പന്തില്‍ 26 റണ്‍സെടുത്ത ജെമിമ റോഡ്രിഗസും, പുറത്താകാതെ 14 പന്തില്‍ 13 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗറും, രണ്ട് പന്തില്‍ അഞ്ച് റണ്‍സെടുത്ത ദീപ്തി ശര്‍മയും കാര്യമായ നാശനഷ്ടങ്ങളില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
Also Read: India vs Bangladesh Women’s T20 WC Live Score: ബംഗ്ലാദേശിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം
രാധാ യാദവിന് മൂന്ന് വിക്കറ്റ്
ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യ ബംഗ്ലാദേശിന് ആദ്യ പ്രഹരം സമ്മാനിച്ചു. എട്ട് പന്തില്‍ നാലു റണ്‍സെടുത്ത ഓപ്പണര്‍ ദിലാര അക്തറിനെ രേണുക സിംഗ് പുറത്താക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ജുവൈരിയ ഫെർദോസ്-ശോഭന മോസ്തരി കാര്യമായ നാശനഷ്ടങ്ങളില്ലാതെ ബംഗ്ലാദേശിനെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചു.
ഇരുവരും അര്‍ധ സെഞ്ചുറി കൂട്ടുക്കെട്ട് കടന്നതിന് പിന്നാലെ 31 പന്തില്‍ 33 റണ്‍സെടുത്ത ഫെര്‍ദോസിനെ നന്ദനി ശര്‍മ പുറത്താക്കി. ഫെര്‍ദോസായിരുന്നു ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയും, ശോഭനയും ബംഗ്ലാദേശിനായി പോരാടി. എന്നാല്‍ രാധാ യാദവിന് മുന്നില്‍ ഇരുവരും പരാജയം സമ്മതിച്ചു.
26 പന്തില്‍ 22 റണ്‍സെടുത്ത ശോഭനയെയും, 27 പന്തില്‍ 32 റണ്‍സെടുത്ത നിഗര്‍ സുല്‍ത്താനയെയും രാധാ യാദവ് വീഴ്ത്തി. തുടര്‍ന്ന് ക്രീസിലെത്തിയ ഷര്‍മന്‍ അക്തര്‍ (12 പന്തില്‍ 10) റിട്ടയേര്‍ഡ് ഔട്ടായി മടങ്ങിയതോടെ ബംഗ്ലാദേശിന്റെ കൂട്ടത്തകര്‍ച്ച ആരംഭിച്ചു.
പിന്നീട് ക്രീസില്‍ വന്നവരില്‍ ഷൊര്‍ണ അക്തറിന് മാത്രമാണ് രണ്ടക്കം (10 പന്തില്‍ 13) കടക്കാനായത്. നാലു പന്തില്‍ എട്ട് റണ്‍സെടുത്ത റിതു മോനിയെ വീഴ്ത്തി രാധാ യാദവ് തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി. അവസാന ഓവറില്‍ ഷൊര്‍ണയെയും, നഹിദ അക്തറിനെയും (രണ്ട് പന്തില്‍ പൂജ്യം) ശ്രീ ചരണി പുറത്താക്കി. രണ്ട് പന്തില്‍ രണ്ട് റണ്‍സെടുത്ത റബീയ ഖാത്തുനും, ഒരു പന്തില്‍ രണ്ട് റണ്‍സുമായി മരുഫ അക്തറും പുറത്താകാതെ നിന്നു.
ഇനി ഓസീസിനെതിരെ
ജൂണ്‍ 28-ന് ഓസ്‌ട്രേലിയക്കെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അടുത്ത മത്സരം. കരുത്തരായ ഓസ്‌ട്രേലിയക്കെതിരായ പോരാട്ടമാണ് യഥാര്‍ത്ഥ അഗ്നിപ്പരീക്ഷ. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയും, രണ്ടാമത്തേതില്‍ നെതര്‍ലന്‍ഡ്‌സിനെയും തോല്‍പിച്ച ഇന്ത്യ, മൂന്നാമത്തെ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റിരുന്നു.
English Summary
India Women defeated Bangladesh by five wickets in the T20 World Cup. Chasing 137 runs, opener Shafali Verma smashed a brilliant half-century. Earlier, Radha Yadav bowled an excellent spell to take three wickets. India will play their next crucial group match against Australia on June 28.