Bengaluru Stampede: ‘വിജയാഘോഷത്തിനെത്തിയത് 8 ലക്ഷം പേർ’; പ്രതീക്ഷിച്ചത് ഒന്നേകാൽ ലക്ഷം പേരെയെന്ന് കർണാടക ആഭ്യന്തര മന്ത്രി
8 Lakh People Came To RCB Celebrations: ചിന്നസ്വാമിയിൽ നടന്ന വിജയാഘോഷത്തിനെത്തിയത് എട്ട് ലക്ഷം പേരെന്ന് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര. ഒന്നേകാൽ ലക്ഷം പേരെയാണ് തങ്ങൾ പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചിന്നസ്വാമിയിൽ സംഘടിപ്പിച്ച റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിൻ്റെ ഐപിഎൽ വിജയാഘോഷത്തിനെത്തിയത് 8 ലക്ഷം പേരാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര. ഇത്രയധികം ആളുകൾ പരിപാടിക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ വിജയാഘോഷത്തിനിടെ 11 പേർ മരിക്കുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
“ഞങ്ങൾ പ്രതീക്ഷിച്ചത് വിധാൻ സൗധയ്ക്ക് പുറത്ത് ഒരു ലക്ഷം പേരെയും സ്റ്റേഡിയത്തിന് പുറത്ത് 25,000 പേരെയുമാണ്. രണ്ടര ലക്ഷം ആളുകൾ വരുമെന്ന് പോലും കരുതിയതല്ല. 8.7 ലക്ഷം മെട്രോ ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇവരൊക്കെ ക്രിക്കറ്റ് ആരാധകരാണെന്ന് കരുതുന്നു. 8 ലക്ഷം പേർ പരിപാടിക്ക് വന്നു. ക്രിക്കറ്റിനായി ഇത്രയധികം ആളുകൾ തടിച്ചുകൂടുന്ന ഒരു അവസ്ഥ ഇതിന് മുൻപ് ഉണ്ടായിട്ടില്ല. ഇതൊരു റെക്കോർഡ് ആണെന്ന് കരുതുന്നു. ആർസിബിയോടും കർണാടക ക്രിക്കറ്റ് അസോസിയേഷനോടും സംസാരിച്ചിരുന്നു.”- ജി പരമേശ്വര പറഞ്ഞു.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫ്രാഞ്ചൈസി മാനേജ്മെൻ്റ് വാശിപിടിച്ചതുകൊണ്ടാണ് ബുധനാഴ്ച ആഘോഷപരിപാടികൾ സംഘടിപ്പിച്ചതെന്ന് ആരോപണമുയർന്നിരുന്നു. ആളുകളുടെ വികാരം അടങ്ങിയതിന് ശേഷം ഞായറാഴ്ച വിജയാഘോഷം നടത്താമെന്ന് പറഞ്ഞെങ്കിലും ഫ്രാഞ്ചൈസി സമ്മതിച്ചില്ല. ഇതാണ് ആൾത്തിരക്കിലേക്കും 11 പേരുടെ മരണത്തിലേക്കും നയിച്ചതെന്ന് പോലീസിനെ ഉദ്ധരിച്ച് ഡെക്കാൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
റാലി നടത്തരുതെന്നും ഒരു സ്ഥലത്ത് ഒരുമിച്ചുകൂടിയുള്ള പരിപാടി നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു. താരങ്ങളെ സ്റ്റേഡിയത്തിൽ എത്തിച്ച് പരിപാടി നടത്തണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ, ഫ്രാഞ്ചൈസിക്ക് അത് സമ്മതമായിരുന്നില്ല. ഇന്ത്യ – പാകിസ്താൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ ഒരാഴ്ച നീട്ടിവച്ചിരുന്നു. താരങ്ങളെ ഇനിയും പിടിച്ചുനിർത്താനാവില്ല. വിദേശതാരങ്ങൾ നാലിനോ അഞ്ചിനോ അവരവരുടെ നാടുകളിലേക്ക് മടങ്ങും. അതിന് മുൻപ് തന്നെ വിജയാഘോഷം നടത്തണമെന്നായിരുന്നു മാനേജ്മെൻ്റിൻ്റെ ആവശ്യമെന്നും പോലീസ് പറഞ്ഞു.