Champions Trophy 2025: സാക്ഷാൽ സച്ചിനെയും മറികടന്ന് കോലി; റെക്കോർഡിലെത്തുന്ന ആദ്യ താരമെന്ന നേട്ടം പാകിസ്താനെതിരായ മത്സരത്തിൽ
Virat Kohli Suprasses Sachin Tendulkar: പാകിസ്താനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ തകർപ്പൻ റെക്കോർഡുമായി വിരാട് കോലി. മത്സരത്തിൽ സെഞ്ചുറി നേടി കളിയിലെ താരമായ കോലി സച്ചിൻ തെണ്ടുൽക്കറിൻ്റെ റെക്കോർഡാണ് പഴങ്കഥയാക്കിയത്.

ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ അനായാസജയം നേടിയ ഇന്ത്യ നോക്കൗട്ട് ഘട്ടം ഉറപ്പിച്ചു. പാകിസ്താനെ 241 റൺസിന് ഓളൗട്ടാക്കിയ ഇന്ത്യ 43ആം ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 51ആം ഏകദിന സെഞ്ചുറി നേടിയ സൂപ്പർ താരം വിരാട് കോലിയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. സെഞ്ചുറി നേട്ടത്തിനിടെ സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറെപ്പോലും മറികടക്കുന്ന ഒരു റെക്കോർഡും വിരാട് കോലി സ്ഥാപിച്ചു.
സെഞ്ചുറിനേട്ടത്തിനിടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ ഇന്നിംഗ്സുകളിൽ നിന്ന് 14,000 റൺസ് തികയ്ക്കുന്ന ബാറ്ററായി വിരാട് കോലി മാറി. വെറും 287 ഇന്നിംഗ്സുകളിൽ നിന്നാണ് കോലിയുടെ നേട്ടം. നേരത്തെ, സച്ചിൻ തെണ്ടുൽക്കറിൻ്റെ പേരിലായിരുന്നു ഈ റെക്കോർഡ്. സച്ചിൻ ഈ നേട്ടത്തിലെത്തിയത് 350 ഇന്നിംഗ്സുകളിൽ നിന്നാണ്. 14,000 ക്ലബിൽ ബാക്കിയുള്ള ഒരേയൊരു താരം ശ്രീലങ്കയുടെ മുൻ വിക്കറ്റ് കീപ്പർ കുമാർ സങ്കക്കാരയാണ്. 378 ഇന്നിംഗ്സുകളിൽ നിന്നാണ് സങ്കക്കാര ഈ നേട്ടത്തിലെത്തിയത്. 300 ഇന്നിംഗ്സുകളിൽ താഴെ നിന്ന് ഈ നേട്ടത്തിലെത്തിയ ആദ്യ താരം കൂടിയാണ് കോലി.
ആധികാരികമായിരുന്നു ഇന്ത്യയുടെ ജയം. കൃത്യമായ ഇടവേളകളിൽ പാകിസ്താൻ്റെ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ബൗളർക്കായി. ഏഴ് താരങ്ങൾക്ക് ഇരട്ടയക്കത്തിലെത്താൻ സാധിച്ചെങ്കിലും ആർക്കും വലിയ സ്കോർ കണ്ടെത്താനായില്ല. സൗദ് ഷക്കീൽ (62) ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോററായത്. മുഹമ്മദ് റിസ്‌വാനും (46) ഖുഷ്ദിൽ ഷായും (38) ചില ശ്രദ്ധേയ സംഭാവനകൾ നൽകി. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് സ്വന്തമാക്കി.




മറുപടി ബാറ്റിംഗിൽ തകർപ്പൻ തുടക്കം നൽകിയ ക്യാപ്റ്റൻ രോഹിത് ശർമ്മ (20) വേഗം മടങ്ങിയെങ്കിലും ശുഭ്മൻ ഗില്ലും വിരാട് കോലിയും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും കോലിയും ശ്രേയാസ് അയ്യരും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും ഇന്ത്യക്ക് മേൽക്കൈ സമ്മാനിച്ചു. രണ്ടാം വിക്കറ്റിൽ 69 റൺസും മൂന്നാം വിക്കറ്റിൽ 114 റൺസുമാണ് ഇന്ത്യ കൂട്ടിച്ചേർത്തത്. കോലിക്കൊപ്പം ശ്രേയാസ് അയ്യർ (56), ശുഭ്മൻ ഗിൽ (46) എന്നിവർ ഇന്ത്യക്കായി മികച്ചുനിന്നു. പാകിസ്താനായി ഷഹീൻ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി. പരാജയത്തോടെ പാകിസ്താൻ്റെ സെമി സാധ്യതകൾ ഏറെക്കുറെ അസ്തമിച്ചു. പാകിസ്താൻ്റെ അവസാന മത്സരം ബംഗ്ലാദേശിനെതിരെയാണ്. ഇന്ത്യ അവസാന മത്സരത്തിൽ ന്യൂസീലൻഡിനെ നേരിടും.