T20 world cup 2026: ഇന്ത്യയോട് മുട്ടാന്‍ യുഎസ് കുറച്ചുകൂടി മൂക്കണം; വിജയത്തോടെ തുടങ്ങി സൂര്യയും സംഘവും
India beat USA in T20 world cup 2026: ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്ന് നടന്ന മത്സരത്തില്‍ യുഎസിനെ ഇന്ത്യ തോല്‍പിച്ചു. 162 റണ്‍സ് വിജയലക്ഷ്യം യുഎസിന് മറികടക്കാനായില്ല.
വാങ്കഡെ: ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്ന് നടന്ന മത്സരത്തില്‍ യുഎസിനെ 29 റണ്‍സിന് ഇന്ത്യ തോല്‍പിച്ചു. 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎസിന് എട്ട് വിക്കറ്റിന് 132 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 161, യുഎസ്: 20 ഓവറില്‍ എട്ട് വിക്കറ്റിന് 132.
മറുപടി ബാറ്റിങിന് ഇറങ്ങിയ യുഎസിന്റെ ടോപ് ഓര്‍ഡര്‍മാരെ നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ഓപ്പണര്‍മാരായ ആന്‍ഡ്രിസ് ഗൗസിനെയും (ഒമ്പത് പന്തില്‍ 6), സായ്‌തേജ മുക്കമല്ലയെയും (ഏഴു പന്തില്‍ രണ്ട്) മുഹമ്മദ് സിറാജ് പുറത്താക്കി. വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേല്‍ പൂജ്യത്തിന് പുറത്തായി.
മൊനാങ്ക് പട്ടേല്‍ ഔട്ടാകുന്നു-വീഡിയോ കാണാം
എന്നാല്‍ നാലാം വിക്കറ്റില്‍ മിലിന്ദ് കുമാറും, സഞ്ജയ് കൃഷ്ണമൂര്‍ത്തിയും നടത്തിയ ചെറുത്തുനില്‍പ് യുഎസിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. ഇതിനിടെ 34 പന്തില്‍ 34 റണ്‍സെടുത്ത മിലിന്ദ് കുമാര്‍ ദൗര്‍ഭാഗ്യകരമായ രീതിയില്‍ സ്റ്റമ്പ് ഔട്ടായി. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ പന്ത് കളക്ട് ചെയ്തില്ലെന്ന് വിചാരിച്ച് ക്രീസിന് വെളിയിലേക്ക് ഇറങ്ങിയതാണ് മിലിന്ദിന് തിരിച്ചടിയായത്. അവസരം മുതലെടുത്ത ഇഷാന്‍ മിലിന്ദിനെ സ്റ്റമ്പ് ഔട്ടാക്കുകയും ചെയ്തു.
31 പന്തില്‍ 37 റണ്‍സെടുത്ത സഞ്ജയ് കൃഷ്ണമൂര്‍ത്തിയും, 22 പന്തില്‍ 37 റണ്‍സെടുത്ത ശുഭം രഞ്ജാനെയും പൊരുതി നോക്കിയെങ്കിലും യുഎസിനെ വിജയത്തിലെത്തിക്കാനായില്ല. ഹര്‍മീത് സിങ്-ഒരു പന്തില്‍ പൂജ്യം, മുഹമ്മദ് മൊഹ്‌സിന്‍-ഒമ്പത് പന്തില്‍ എട്ട്, ഷാഡ്‌ലി വാൻ ഷാൽക്വിക്ക് -അഞ്ച് പന്തില്‍ രണ്ട് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് യുഎസ് ബാറ്റര്‍മാരുടെ സംഭാവന. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിങും, അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും, വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും സ്വന്തമാക്കി.
പുറത്താകാതെ 49 പന്തില്‍ 84 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇന്ത്യന്‍ നിരയില്‍ മൂന്ന് പേര്‍ പൂജ്യത്തിന് പുറത്തായി. അഭിഷേക് ശര്‍മ, ശിവം ദുബെ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് പൂജ്യത്തിന് പുറത്തായത്. ഇതില്‍ അഭിഷേകും, ദുബെയും ഗോള്‍ഡന്‍ ഡക്കായിരുന്നു. ബോളുകളൊന്നും നേരിടാത്ത ചക്രവര്‍ത്തി റണ്ണൗട്ടായി.
ഇഷാന്‍ കിഷന്‍-16 പന്തില്‍ 20, തിലക് വര്‍മ-16 പന്തില്‍ 25, റിങ്കു സിങ്-14 പന്തില്‍ 6, ഹാര്‍ദ്ദിക് പാണ്ഡ്യ-6 പന്തില്‍ 5, അക്‌സര്‍ പട്ടേല്‍-11 പന്തില്‍ 14, അര്‍ഷ്ദീപ് സിങ്-ആറു പന്തില്‍ നാല് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. യുഎസിനായി ഷാഡ്‌ലി വാൻ ഷാൽക്വിക്ക് നാലു വിക്കറ്റ് സ്വന്തമാക്കി.