India vs England: ഇനി ഞാനടിക്കാം; ഗില്ലും ജയ്‌സ്വാളും പരാജയപ്പെട്ടിടത്ത് രാഹുലിന്റെ ക്ലാസിക് ബാറ്റിങ്; ലീഡ് മെച്ചപ്പെടുത്തി ഇന്ത്യ
India vs England First Test Day Four Updates: ആദ്യ ഇന്നിങ്‌സിലും രാഹുല്‍ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തിരുന്നു. 78 പന്തില്‍ 42 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ താരം നേടിയത്. ഗില്ലിനെയും, ജയ്‌സ്വാളിനെയും കൂടാതെ ഋഷഭ് പന്തും ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയിരുന്നു. 134 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്

കെ.എൽ. രാഹുൽ
ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 153 എന്ന നിലയില്‍. നിലവില്‍ ഇന്ത്യയ്ക്ക് 159 റണ്‍സ് ലീഡുണ്ട്. 157 പന്തില്‍ 72 റണ്‍സുമായി കെഎല്‍ രാഹുലും, 59 പന്തില്‍ 31 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. യശ്വസി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ബ്രൈഡൺ കാർസെ രണ്ട് വിക്കറ്റും, ബെന്‍ സ്റ്റോക്ക്‌സ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ യശ്വസി ജയ്‌സ്വാളും, ഗില്ലും രണ്ടാം ഇന്നിങ്‌സില്‍ നിരാശപ്പെടുത്തി.
11 പന്തില്‍ നാല് റണ്‍സ് മാത്രമെടുത്ത ജയ്‌സ്വാളിനെ ബ്രൈഡൺ കാർസെയുടെ പന്തില്‍ ജാമി സ്മിത്ത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ജയ്‌സ്വാളിന്റെയും, സായ് സുദര്‍ശന്റെയും വിക്കറ്റുകള്‍ മൂന്നാം ദിനം തന്നെ ഇന്ത്യക്ക് നഷ്ടമായിരുന്നു. അരങ്ങേറ്റ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും സുദര്‍ശന് തിളങ്ങാനായില്ല. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ താരത്തിന് രണ്ടാം ഇന്നിങ്‌സില്‍ നേടാനായത് 48 പന്തില്‍ 30 റണ്‍സ് മാത്രം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനായിരുന്നു സുദര്‍ശന്റെ വിക്കറ്റ്. ആദ്യ ഇന്നിങ്‌സിലും സ്‌റ്റോക്ക്‌സ് തന്നെയാണ് സുദര്‍ശനെ വീഴ്ത്തിയത്.
Read Also: India vs England: ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റുന്ന ബുംറ, ആശങ്ക വ്യക്തമാക്കി രവി ശാസ്ത്രി
രണ്ട് വിക്കറ്റിന് 90 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ബാറ്റിങ് പുനഃരാരംഭിച്ചത്. 16 പന്തില്‍ എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗില്ലിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായത് തിരിച്ചടിയായി. ബ്രൈഡൺ കാർസെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ക്രീസിലെത്തിയ പന്തിനൊപ്പം രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടുനയിച്ചത്.
ആദ്യ ഇന്നിങ്‌സിലും രാഹുല്‍ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തിരുന്നു. 78 പന്തില്‍ 42 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ താരം നേടിയത്. ഗില്ലിനെയും, ജയ്‌സ്വാളിനെയും കൂടാതെ ഋഷഭ് പന്തും ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയിരുന്നു. 134 റണ്‍സാണ് പന്ത് അടിച്ചുകൂട്ടിയത്.