Virat Kohli Handshake Controversy: ട്രാവിസ് ഹെഡിന് കൈകൊടുക്കാതെ കോലി; കളിക്കിടയില്‍ സംഭവിച്ചതെന്ത്? പത്താന്‍ പറയുന്നു
Why Virat Kohli Refused To Shake Hands With Travis Head : ട്രാവിസ് ഹെഡിന് കൈകൊടുക്കാന്‍ വിരാട് കോലി വിസമ്മതിച്ചത് വിവാദമായിരിക്കുകയാണ്. വിരാട് കോലി ഒട്ടും പ്രൊഫഷണലിസമില്ലാതെയാണ് കൈകാര്യം ചെയ്തതെന്നാണ് വിമര്‍ശനം. ഹെഡിനെതിരെ കോലിയുടെ ആരാധകരും വിമര്‍ശനം ചൊരിയുന്നുണ്ട്.
ഹൈദരാബാദ്: ആര്‍സിബി-എസ്ആര്‍ച്ച് മത്സരത്തിന് ശേഷം ട്രാവിസ് ഹെഡിന് കൈകൊടുക്കാന്‍ വിരാട് കോലി വിസമ്മതിച്ചത് വിവാദമായിരിക്കുകയാണ്. കോലി ഒട്ടും പ്രൊഫഷണലിസമില്ലാതെയാണ് കൈകാര്യം ചെയ്തതെന്നാണ് വിമര്‍ശനം. ഹെഡിനെതിരെ കോലിയുടെ ആരാധകരും വിമര്‍ശനം ചൊരിയുന്നുണ്ട്. എന്തുതന്നെയായാലും, കോലിക്ക് ഹെഡിനെ ഹസ്തദാനം ചെയ്യാമായിരുന്നുവെന്നും, വിവാദം ഒഴിവാക്കണമെന്നുമാണ് പൊതുവെ ഉയരുന്ന അഭിപ്രായം. ഈ സംഭവം നടക്കുന്ന സമയത്ത് കമന്ററി പാനലിൽ ഉണ്ടായിരുന്ന മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ, മൈതാനത്ത് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ വിശദീകരിച്ചിരിക്കുകയാണ്.
കോലിയും ഹെഡും തമ്മിലുള്ള വാഗ്വാദം എങ്ങനെയാണ് ഇത്രത്തോളം രൂക്ഷമായതെന്ന് ജിയോസ്റ്റാറിൽ സംസാരിക്കവെ ഇർഫാൻ വ്യക്തമാക്കി. മത്സരത്തിനിടയിൽ കോലി, ഹെഡിനെ പന്തെറിയാൻ വെല്ലുവിളിക്കുകയായിരുന്നു. കൂടാതെ ഈ മത്സരത്തിൽ ഹെഡ് ഒരു ‘ഇംപാക്ട് പ്ലെയർ’ അല്ലെന്ന് കോലി ഓർമ്മിപ്പിക്കുകയും ചെയ്തു.
“ചെറിയ രീതിയിലുള്ള സ്ലെഡ്ജിങ്ങും അൽപ്പം അഗ്രഷനും ഉണ്ടായിരുന്നു. ഹെഡിനോട് ‘നീ ഇംപാക്ട് പ്ലെയർ അല്ല’ എന്നാണ് കോലി പറഞ്ഞുകൊണ്ടിരുന്നത്. സാധാരണയായി ഹെഡ് ഇംപാക്ട് പ്ലെയറായി കളിക്കാറാണ് പതിവ്. കോലി അദ്ദേഹത്തോട് പന്തെറിയാൻ ആവശ്യപ്പെടുകയായിരുന്നു. കളിക്ക് ശേഷം സംഭവിച്ചതിനെക്കുറിച്ച് ഞാൻ കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ കളിക്കളത്തിൽ സംഭവിച്ചത് സാധാരണമാണ്. അത് സംഭവിക്കാറുള്ളതുമാണ്. നിങ്ങൾക്ക് ആക്രമണോത്സുകതയോടെ കളിക്കണം. നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിച്ച് കളിക്കണം. അത് സ്വാഭാവികമായും ഇത്തരം തർക്കങ്ങളിലേക്കും അഗ്രഷനിലേക്കും നയിക്കും” ഇർഫാൻ പഠാൻ പറഞ്ഞു.
വിവാദം ഒഴിവാക്കാമായിരുന്നു
എന്നാല്‍ വിവാദം ഒഴിവാക്കാമായിരുന്നുവെന്നും പത്താന്‍ അഭിപ്രായപ്പെട്ടു. മത്സരശേഷം കോലിക്ക് ഹെഡിന് കൈകൊടുക്കാമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സണ്‍റൈസേഴ്‌സിന് തകര്‍പ്പന്‍ ജയം
ആര്‍സിബിക്കെതിരെ തകര്‍പ്പന്‍ ജയമാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. 55 റണ്‍സിനായിരുന്നു സണ്‍റൈസേഴ്‌സിന്റെ ജയം. ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ നാലു വിക്കറ്റിന് 255 റണ്‍സെടുത്തു. ആര്‍സിബിയുടെ പോരാട്ടം നാലു വിക്കറ്റിന് 200 എന്ന നിലയില്‍ അവസാനിച്ചു.
ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സിനു വേണ്ടി ക്രീസിലെത്തിയ ബാറ്റര്‍മാരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു. ഇഷാന്‍ കിഷന്‍-46 പന്തില്‍ 79, അഭിഷേക് ശര്‍മ-22 പന്തില്‍ 56, ഹെയിന്റിച്ച് ക്ലാസണ്‍-24 പന്തില്‍ 51, നിതീഷ് കുമാര്‍ റെഡ്ഡി-12 പന്തില്‍ 29 നോട്ടൗട്ട്, ട്രാവിസ് ഹെഡ്-16 പന്തില്‍ 26 എന്നിങ്ങനെയാണ് സണ്‍റൈസേഴ്‌സ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രജത് പട്ടീദാര്‍ (39 പന്തില്‍ 56 റണ്‍സ്), ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ (19 പന്തില്‍ 44), ക്രുണാല്‍ പാണ്ഡ്യ-31 പന്തില്‍ 41, ടിം ഡേവിഡ്-ഏഴു പന്തില്‍ 15 (ഇരുവരും നോട്ടൗട്ട്) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും ആര്‍സിബിയെ വിജയത്തിലെത്തിക്കാനായില്ല. സണ്‍റൈസേഴ്‌സിനു വേണ്ടി ഈഷന്‍ മലിംഗ രണ്ടു വിക്കറ്റും, സാക്കിബ് ഹുസൈനും, ട്രാവിസ് ഹെഡും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സണ്‍റൈസേഴ്‌സിനോട് തോറ്റെങ്കിലും 14 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ജയം നേടിയ ആര്‍സിബിയാണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. സണ്‍റൈസേഴ്‌സും ഒമ്പത് മത്സരങ്ങളില്‍ ജയിച്ചെങ്കിലും റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മൂന്നാമതാണ്.
English Summary
Virat Kohli refused to shake hands with Travis Head after their IPL 2026 match. The controversy started with an on-field verbal exchange during the game. Irfan Pathan revealed that Kohli had challenged Head to bowl. Pathan added that skipping the post-match handshake could have been avoided.