Sanju Samson: ചെന്നൈ അക്കാര്യം ഉറപ്പിച്ചു; ധോണി പോകും, സഞ്ജു വാഴും; കോടികളുടെ കളി വെറുതെയല്ല
Sanju Samson MS Dhoni’s Successor: സഞ്ജു സാംസണ്‍ ഉള്‍പ്പെടെ നാലു വിക്കറ്റ് കീപ്പര്‍മാരാണ് സിഎസ്‌കെയ്ക്കുള്ളത്. ചെന്നൈ കോടികള്‍ മുടക്കി കീപ്പര്‍മാരെ സ്വന്തമാക്കിയതിന് പിന്നിലുള്ളത് വന്‍ ലക്ഷ്യമാണ്. ധോണിക്ക് ശേഷമുള്ള ഭാവിയാണ് ചെന്നൈയുടെ ചിന്താവിഷയം

Sanju Samson, MS Dhoni
സഞ്ജു സാംസണ്‍, ഉര്‍വിള്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ, പിന്നെ സാക്ഷാല്‍ എംഎസ് ധോണിയും. വയോജന ക്ലബില്‍ നിന്ന് രാജിവച്ച് ജെന്‍സി കൂട്ടായ്മയില്‍ അംഗത്വമെടുത്ത ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇപ്പോള്‍ സ്വന്തമായുള്ളത് നാലു വിക്കറ്റ് കീപ്പര്‍മാരാണ്. വെറും ഒരു മാസം കൊണ്ടാണ് വിക്കറ്റ് കീപ്പര്‍മാരുടെ അംഗസഖ്യ ചെന്നൈ വര്‍ധിപ്പിച്ചത്. ആദ്യം രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു സഞ്ജുവിനെ മഞ്ഞക്കുപ്പായത്തിലേക്ക് ട്രേഡ് ചെയ്തു. മുടക്കിയത് 18 കോടി. ഇപ്പോഴിതാ, താരലേലത്തിലൂടെ 19കാരന്‍ കാര്‍ത്തിക് ശര്‍മയെ ടീമിലെത്തിച്ചു. അവിടെയും ചെലവാക്കി 14.20 കോടി.
ഒരു മാസം കൊണ്ട് ചെന്നൈയിലെത്തിയത് രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍. ആകെ മുടക്കിയത് 32.20 കോടി. വിക്കറ്റ് കീപ്പര്‍മാരില്‍ ചെന്നൈ വന്‍ നിക്ഷേപം നടത്തിയതിന് പിന്നിലുള്ള നയം വ്യക്തമാണ്. എംഎസ് ധോണി കളമൊഴിഞ്ഞതിന് ശേഷമുള്ള ടീമിന്റെ ഭാവിയാണ് വന്‍ നീക്കങ്ങള്‍ക്ക് ചെന്നൈയെ പ്രേരിപ്പിക്കുന്നത്. 2008 മുതൽ സ്റ്റമ്പുകൾക്ക് പിന്നിൽ ധോണിയെ മാത്രം ആശ്രയിച്ചിരുന്ന ഫ്രാഞ്ചെസിയാണ് കൂടുതല്‍ വിക്കറ്റ് കീപ്പര്‍മാരിലേക്ക് നിക്ഷേപ തന്ത്രം പ്രാവര്‍ത്തികമാക്കിയത്.
ഐപിഎല്‍ 2026 ഓടെ ധോണി ഐപിഎല്ലില്‍ നിന്നു കളമൊഴിയുമെന്ന് വ്യക്തമാണ്. കരിയറിന്റെ അവസാന ഘട്ടത്തിലാണ് താനെന്ന് ധോണി കഴിഞ്ഞ സീസണില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഒരു പക്ഷേ, ഇമ്പാക്ട് പ്ലയറായി മാത്രമാകും ധോണി പുതിയ സീസണില്‍ കളിക്കുന്നതെന്ന് സൂചിപ്പിക്കുന്നതാണ് ചെന്നൈയുടെ പുതിയ നീക്കങ്ങള്‍. എല്ലാ മത്സരങ്ങളിലും ധോണി കളിച്ചേക്കില്ലെന്നും വിലയിരുത്തലുകളുണ്ട്. അങ്ങനെയെങ്കില്‍, ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറായി, ധോണിയുടെ പിന്‍ഗാമിയായി സഞ്ജു ഇറങ്ങും. സഞ്ജുവിന്റെ ബാക്ക് അപ്പായി കാര്‍ത്തിക്കുമുണ്ടാകും. ഉര്‍വില്‍ പട്ടേലിനെ ബാറ്ററായി മാത്രം പരിഗണിക്കാനാണ് സാധ്യത.
ഫ്ലെമിംഗ് പറയുന്നു
ഒരു ഘട്ടത്തിൽ ധോണി പോകുമെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് തങ്ങള്‍ ചിന്തിക്കുന്നുണ്ടായിരുന്നുവെന്ന് ചെന്നൈയുടെ മുഖ്യ പരിശീലകനായ സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു. സഞ്ജു ഒരു അന്താരാഷ്ട്ര നിലവാരമുള്ള കളിക്കാരനാണ്. അദ്ദേഹം ആ റോൾ വളരെ നന്നായി നിറവേറ്റുമെന്നും ഫ്ലെമിംഗ് വ്യക്തമാക്കി.
ധോണിയുടെ പിന്‍ഗാമിയായി തങ്ങള്‍ സഞ്ജുവിനെ കാണുന്നുവെന്ന് ഈ പരാമര്‍ശത്തിലൂടെ സ്ഥിരീകരിക്കുകയാണ് ഫ്ലെമിംഗ്. റുതുരാജ് ഗെയ്ക്വാദ് അടുത്ത സീസണില്‍ ക്യാപ്റ്റനായി തുടരുമെങ്കിലും, 2027 സീസണ്‍ മുതല്‍ സഞ്ജു നായകസ്ഥാനത്തെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.