SMAT 2025: സഞ്ജുവുമായി ചേർന്ന് കെട്ടിപ്പടുത്തത് റെക്കോർഡ് കൂട്ടുകെട്ട്; രോഹൻ കുന്നുമ്മലിൻ്റെ സെഞ്ചുറിയും റെക്കോർഡ്
Sanju Samson And Rohan Kunnummal: ഒഡീഷയ്ക്കെതിരെ സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ചേർന്നൊരുക്കിയത് റെക്കോർഡ് കൂട്ടുകെട്ട്. സെഞ്ചുറി നേടിയ രോഹൻ കുന്നുമ്മലും റെക്കോർഡിട്ടു.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ 10 വിക്കറ്റിൻ്റെ തകർപ്പൻ വിജയം സ്വന്തമാക്കിയ കേരളം ഒപ്പം നേടിയ ചില റെക്കോർഡുകൾ കൂടിയാണ്. സഞ്ജുവും രോഹൻ കുന്നുമ്മലും ചേർന്നുള്ള കൂട്ടുകെട്ടും രോഹൻ്റെ സെഞ്ചുറിയുമൊക്കെ റെക്കോർഡ് ബുക്കിൽ ഇടം നേടി.
177 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കേരളത്തിനെ ഓപ്പണർമാരായ സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ചേർന്ന് വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലെത്തിച്ചു. ഇത് സയ്യിദ് മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണ്. 60 പന്തിൽ 121 റൺസ് നേടിയ രോഹനും 41 പന്തിൽ 51 റൺസ് നേടിയ സഞ്ജു സാംസണും നോട്ടൗട്ടാണ്. ഇതോടെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രോഹൻ്റെ രണ്ടാം സെഞ്ചുറിയാണിത്. ഈ ടൂർണമെൻ്റിൽ രണ്ട് സെഞ്ചുറിയുള്ള ഒരേയൊരു കേരള താരവും രോഹനാണ്.
Also Read: SMAT 2025: രോഹന് സെഞ്ചുറി, സഞ്ജുവിന് ഫിഫ്റ്റി; ഒഡീഷയെ തകർത്ത് കേരളത്തിന് ഗംഭീര തുടക്കം
ടോസ് നേടിയ സഞ്ജു ഒഡീഷയെ ബാറ്റിംഗിനയച്ചു. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ഒഡീഷ നേടിയത്. ക്യാപ്റ്റൻ ബിപ്ലബ് സമൻ്റ്‌റേ 53 റൺസുമായി ഒഡീഷയുടെ ടോപ്പ് സ്കോററായി സമ്പിത് എസ് ബരാലും (40) ഒഡീഷയ്ക്കായി തിളങ്ങി. കേരളത്തിനായി നാല് വിക്കറ്റ് വീഴ്ത്തിയ എംഡി നിധീഷ് ആണ് തകർത്തെറിഞ്ഞത്. കെഎം ആസിഫിന് രണ്ട് വിക്കറ്റുണ്ട്.
മറുപടി ബാറ്റിംഗിൽ എതിരാളികൾക്ക് ഒരു പഴുതുമില്ലാതെയാണ് കേരളം കുതിച്ചത്. ആദ്യ രണ്ടോവറിൽ 9 റൺസ് മാത്രമായിരുന്നു കേരളം നേടിയത്. മൂന്നാം ഓവർ മുതൽ സ്കോർബോർഡിലേക്ക് റൺസൊഴുകി. രോഹൻ ആക്രമിച്ചുകളിച്ചപ്പോൾ സഞ്ജു പിന്തുണ നൽകി. 54 പന്തിലാണ് രോഹൻ സെഞ്ചുറി തികച്ചത്. ഫിഫ്റ്റിയടിച്ച് സഞ്ജു ജയവും തൻ്റെ ഫിഫ്റ്റിയും തികച്ചു.