Mohammed Shami: പ്രതിമാസം നാല് ലക്ഷം രൂപ പോരെയെന്ന് സുപ്രീംകോടതി; ‘അതുക്കും മേലെ’ വേണമെന്ന് ഷമിയുടെ മുന്‍ ഭാര്യ
Mohammed Shami-Hasin Jahan Case: ഹസിന്‍ ജഹാന്റെ ഹര്‍ജിയില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും, പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ജീവനാശം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹസിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്
ന്യൂഡല്‍ഹി: മുന്‍ ഭാര്യ ഹസിന്‍ ജഹാന്റെ ഹര്‍ജിയില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും, പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. പ്രതിമാസ ജീവനാശം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹസിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹസിന്‍ ജഹാന് 1.5 ലക്ഷം രൂപയും, മകള്‍ക്ക് 2.5 ലക്ഷം രൂപയും ജീവനാംശം നല്‍കണമെന്നായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹസിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഷമിയുടെ വരുമാനം കണക്കിലെടുക്കുമ്പോള്‍ ഈ തുക അപര്യാപ്തമാണെന്നാണ് ഹസിന്‍ ജഹാന്റെ വാദം. തുക വര്‍ധിപ്പിക്കണമെന്നും ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടു. പ്രതിമാസം നാല് ലക്ഷം രൂപ ലഭിക്കുന്നത് ധാരാളമല്ലേയെന്ന് വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി ചോദിച്ചു. വിഷയത്തില്‍ ഷമിയും, പശ്ചിമ ബംഗാള്‍ സര്‍ക്കാരും നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് വീണ്ടും ഡിസംബറില്‍ പരിഗണിക്കും.
ഈ ജീവനാംശവുമായി താരതമ്യം ചെയ്യുമ്പോള്‍ ഷമിയുടെ വരുമാനവും ആസ്തിയും വളരെ കൂടുതലാണെന്ന് ഹസിന്‍ ജഹാന്റെ അഭിഭാഷകന്‍ വാദിച്ചു. ഷമിക്ക് കോടികളുടെ സ്വത്തും ആഡംബര കാറുകളുമുണ്ട്. ആഡംബര ജീവിതശൈലിയാണ് ഷമി നയിക്കുന്നത്. പതിവായി താരം വിദേശ യാത്ര നടത്തുന്നുണ്ടെന്നും ഹസിന്‍ ജഹാന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
Also Read: Hasin Jahan: അയാള്‍ പറഞ്ഞത് കേട്ടു, ഇപ്പോള്‍ കൈയില്‍ ഒന്നുമില്ല, തുറന്നടിച്ച് ഷമിയുടെ മുന്‍ഭാര്യ
കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും മാസങ്ങളോളം ഷമി ജീവനാംശം നല്‍കുന്നത് മുടക്കിയെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. ഭർത്താവിന്റെ വരുമാനത്തിൽ താന്‍ അവകാശവാദമുന്നയിച്ചിട്ടില്ല. എന്നാല്‍ തന്റെ മകള്‍ക്ക് പിതാവിന്റേതിന് സമാനമായ ജീവിത നിലവാരത്തിന് അർഹതയുണ്ടെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നു. നല്ല സ്‌കൂളില്‍ പഠിക്കാനും അന്തസോടെ ജീവിക്കാനും മകള്‍ക്ക് അവകാശമുണ്ടെന്നും ഹസിന്‍ ജഹാന്‍ ഹര്‍ജിയില്‍ പറയുന്നു.