AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: താളം കണ്ടെത്താന്‍ പാടുപെട്ട് സഞ്ജു സാംസണ്‍; പേസിനെതിരെ പതറി; നെറ്റ്‌സില്‍ സംഭവിച്ചത്

Sanju Samson looked unconfident in the nets: സഞ്ജു സാംസണ്‍ നമീബിയക്കെതിരെ കളിക്കുമെന്ന്‌ ഏറെക്കുറെ ഉറപ്പാണ്. അഭിഷേക് ശര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് സഞ്ജുവിന് വഴിയൊരുക്കിയത്. എന്നാല്‍ നെറ്റ്‌സില്‍ പേസര്‍മാര്‍ക്കെതിരെ സഞ്ജു പതറിയെന്ന് റിപ്പോര്‍ട്ട്.

Sanju Samson: താളം കണ്ടെത്താന്‍ പാടുപെട്ട് സഞ്ജു സാംസണ്‍; പേസിനെതിരെ പതറി; നെറ്റ്‌സില്‍ സംഭവിച്ചത്
സഞ്ജു സാംസണ്‍ പരിശീലിക്കുന്നു
Jayadevan AM
Jayadevan AM | Published: 11 Feb 2026 | 02:08 PM

ന്യൂഡല്‍ഹി: സഞ്ജു സാംസണ്‍ നമീബിയക്കെതിരായ മത്സരത്തില്‍ ഓപ്പണറായി കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അസുഖബാധിതനായ അഭിഷേക് ശര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് സഞ്ജുവിന് വഴിയൊരുക്കിയത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ മോശം പ്രകടനം പുറത്തെടുത്തതാണ്, യുഎസിനെതിരായ മത്സരത്തില്‍ പ്ലേയിങ് ഇലവനിലെ സ്ഥാനം സഞ്ജുവിന് നഷ്ടപ്പെടുത്തിയത്. പകരം മിന്നും ഫോമിലുള്ള ഇഷാന്‍ കിഷണെ ടീം മാനേജ്‌മെന്റ് ഓപ്പണറും വിക്കറ്റ് കീപ്പറുമാക്കി.

ഇന്നലെ ദീര്‍ഘനേരം സഞ്ജു നെറ്റ്‌സില്‍ സമയം ചെലവഴിച്ചു. എന്നാല്‍ പരിശീലന സെഷനിലും താരം നിരാശപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇഷാന്‍ കിഷനും സഞ്ജുവും ഒരുമിച്ചാണ് പരിശീലിച്ചത്. പരിശീലന സെഷനില്‍ ഇഷാന്‍ അനായാസം പന്തുകള്‍ കണക്ട് ചെയ്തു. എന്നാല്‍ സെഷന്റെ തുടക്കത്തില്‍ സഞ്ജു പ്രയാസപ്പെട്ടതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അര്‍ഷ്ദീപ് സിങ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്കെതിരെ സ്വഭാവിക ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

മിഡ് വിക്കറ്റിലേക്കും, ലോങ് ഓണിലേക്കും സിക്‌സറുകള്‍ പായിച്ച് ഇഷാന്‍ തകര്‍ത്തടിച്ചു. പന്തുകള്‍ ബാറ്റില്‍ മിഡില്‍ ചെയ്യുന്നതില്‍ സഞ്ജു ബുദ്ധിമുട്ടി. എന്നാല്‍ സ്പിന്നിനെതിരെ സഞ്ജു തരക്കേടില്ലാതെ ബാറ്റു ചെയ്തു. വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ പന്തുകളെ മികച്ച ഫുട്‌വർക്കില്‍ സഞ്ജു ആത്മവിശ്വാസത്തോടെ കളിച്ചതായാണ് റിപ്പോര്‍ട്ട്.

Also Read: Sanju Samson: വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്ജു; നമീബിയക്കെതിരെ ഓപ്പണറായേക്കും; ആദ്യ സൂചന പുറത്ത്‌

ടീമിലെ സ്ഥാനം സുരക്ഷിതമാണെന്ന തോന്നല്‍ മറ്റ് താരങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കാം. എന്നാല്‍ ഇനി ഒരൊറ്റ പിഴവ് തന്റെ കരിയറിനെ ബാധിച്ചേക്കാം എന്ന സമ്മര്‍ദ്ദം സഞ്ജുവിനെ അലട്ടുന്നതായാണ് വിലയിരുത്തല്‍.

അതേസമയം, സഞ്ജുവിനെ പിന്തുണച്ച് അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് രംഗത്തെത്തി. സഞ്ജുവിനെ ടീം പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സഞ്ജുവിനെ മിഡില്‍ ഓര്‍ഡറില്‍ പരീക്ഷിച്ചു. പിന്നീട് ഓപ്പണറാക്കി. മറ്റൊരാള്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ സ്വഭാവികമായും സെലക്ഷന്‍ അവരിലേക്ക് പോകും. സഞ്ജു നന്നായി പരിശീലിക്കുന്നുണ്ടെന്നും, താരത്തിന്റേത് മികച്ച മനോഭാവമാണെന്നും റയാന്‍ ടെന്‍ ഡോഷേറ്റ് പറഞ്ഞു. ടീമില്‍ സഞ്ജു പോസിറ്റീവ് സാന്നിധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പരിശീലന സമയം കഴിഞ്ഞിട്ടും സഞ്ജു ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ട്. ബാറ്റിങ് കോച്ച് സിതാന്‍ഷു കൊട്ടകിനൊപ്പം 20 മിനിറ്റോളം സഞ്ജു ത്രോ ഡൗണ്‍ പരിശീലനം നടത്തി. മറ്റ് താരങ്ങള്‍ ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ഇരുവരും കുറേ നേരം ചര്‍ച്ചയിലായിരുന്നു. ഒടുവില്‍ സഞ്ജുവിനെ ആലിംഗനം ചെയ്ത ശേഷമാണ് കൊട്ടക് മടങ്ങിയത്. തുടര്‍ന്നും സഞ്ജു അവിടെത്തന്നെ നിന്നു. മൈതാനത്തിന്റെ മധ്യത്ത് നിന്ന് സഹതാരങ്ങളുടെ പരിശീലനം നോക്കിക്കണ്ട സഞ്ജു, ഒറ്റപ്പെട്ടവനെപ്പോലെയാണ് കാണപ്പെട്ടതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.