ഇങ്ങനെ കളിച്ചാൽ ബെഞ്ചിലിരിക്കും! ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി റോണാൾഡോയുടെ ഫോം
FIFA World Cup 2026: Cristiano Ronaldo- ക്രിസ്റ്റ്യാനോ റൊണാൾഡോ ഫോമിലില്ലാത്തത് പോർച്ചുഗലിന്റെ ലോകകപ്പ് സാധ്യതകളെ ബാധിക്കുമെന്ന് ആരാധകർക്ക് ആശങ്ക. ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന പോർച്ചുഗലിന്റെ അവസാന സന്നാഹ മത്സരത്തിൽ നിരവധി ഗോളവസരങ്ങൾ ലഭിച്ചിട്ടും അത് ലക്ഷ്യത്തിലെത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കഴിഞ്ഞില്ല. ഗോളവസരങ്ങൾ നഷ്ടമായത് റോണോയെയും നിരാശപ്പെടുത്തിയെന്നാണ് ഗ്രൗണ്ടിലെ അദ്ദേഹത്തിന്റെ ഭാവങ്ങൾ സൂചിപ്പിക്കുന്നത്. ഈ ലോകകപ്പിൽ ജൂൺ 17ന് ഇന്ത്യൻ സമയം 10:30 PM ന് കോംഗോയുമായാണ് പോർചുഗലിന്റെ ആദ്യ മത്സരം നിശ്ചയിച്ചിരിക്കുന്നത്.

Fifa World Cup 2026 Cristiano Ronaldo
2026 ഫിഫ ലോകകപ്പ് ആവേശം നാട്ടിലെങ്ങും നിറഞ്ഞുകഴിഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട ടീം കപ്പടിക്കും എന്ന പ്രതീക്ഷയുമായാണ് ഓരോ ആരാധകനും കളികാണാൻ ഒരുങ്ങിയിരിക്കുന്നത്. എങ്കിലും ഈ ലോകകപ്പിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗൽ കപ്പടിക്കണം എന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. തന്റെ കരിയറിൽ ഇതിനോടകം സാധ്യമായ എല്ലാ കിരീടങ്ങളും ചൂടിയിട്ടും ഒരു ലോകകപ്പ് കിരീടം എന്ന നേട്ടം മാത്രം ഇപ്പോഴും റോണോയുടെ പേരിലില്ല. നാൽപ്പത്തൊന്നുകാരനായ റൊണാൾഡോയുടെ അവസാന ലോകകപ്പ് ആയിരിക്കും ഇത് എന്നതിനാൽ കിരീടം നേടി നിറഞ്ഞ സന്തോഷത്തോടെ അദ്ദേഹം മടങ്ങുന്നത് കാണണം എന്ന് പോർചുഗൽ ആരാധകർ അല്ലാത്തവർ പോലും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ സിആർ7ന്റെ നിലവിലെ മോശം ഫോം ആ സ്വപ്നങ്ങൾക്ക് ഒരു വെല്ലുവിളിയാകുമോയെന്ന് ആരാധകർ ഇപ്പോൾ ഭയക്കുന്നു.
കഴിഞ്ഞ ദിവസത്തെ രാത്രി റൊണാൾഡോയും ആരാധകരും മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരിക്കും. കാരണം കഴിഞ്ഞ ദിവസം ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന പോർച്ചുഗലിന്റെ അവസാന സന്നാഹ മത്സരത്തിൽ നിരവധി ഗോളവസരങ്ങൾ ലഭിച്ചിട്ടും അത് ലക്ഷ്യത്തിലെത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കഴിഞ്ഞില്ല. മത്സരം പോർചുഗൽ 2-1ന് ജയിച്ചെങ്കിലും നായകൻ ഫോമിലേക്ക് ഉയരാത്തത് ആരാധകരെ ആശങ്കപ്പെടുത്തുന്നു.
Also Read: ആദ്യ കളിയിൽ തോറ്റ അർജന്റീന, ട്രോഫി കട്ടിലിനടിയിൽ ഒളിപ്പിച്ച പ്രസിഡന്റ്; ഫിഫ ലോകകപ്പിലെ അറിയാ കഥകൾ
നിരാശ
ഗോളവസരങ്ങൾ നഷ്ടമായത് റോണോയെയും നിരാശപ്പെടുത്തിയെന്നാണ് ഗ്രൗണ്ടിലെ അദ്ദേഹത്തിന്റെ ഭാവങ്ങൾ സൂചിപ്പിക്കുന്നത്. ഓരോ അവസരങ്ങൾ നഷ്ടമായപ്പോഴും അദ്ദേഹത്തിന്റെ നിരാശ വർധിച്ചുകൊണ്ടിരുന്നു. ഒടുവിൽ 64-ാം മിനിറ്റിൽ റൊണാൾഡോയെ പിൻവലിച്ച് ഗോൺസാലോ റാമോസിനെ പരിശീലകൻ റോബർട്ടോ മാർട്ടിനസ് കളത്തിലിറക്കി. സന്നാഹ മത്സരത്തിൽ ജയിച്ചതോടെ ആത്മവിശ്വാസത്തോടെ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ഇറങ്ങാൻ പോർചുഗലിനാകും.
കളി പോർചുഗൽ ജയിച്ചെങ്കിലും റോണോ ഫോമിലേക്ക് ഉയരാത്തത് ആരാധകരെ നിരാശരാക്കുന്നു. അവർ അത് കമന്റുകളായി സാമൂഹികമാധ്യമങ്ങളിൽ പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം ഈ മോശം ഫോം തുടർന്നാൽ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തേണ്ടിവരുമെന്ന് ചിലർ പരിഹസിക്കുന്നുമുണ്ട്. എന്തായാലും ലോകകപ്പിൽ ദേശീയ ടീമിനായി നിർണായക പങ്ക് വഹിക്കാൻ റൊണാൾഡോയ്ക്ക് കഴിയുമെന്ന് പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് ഉറച്ചു വിശ്വസിക്കുന്നു.
റെക്കോഡ് തിരുത്തിയെഴുതും
41 വയസുള്ള റൊണാൾഡോയുടെ ആറാം ലോകകപ്പ് ആണ് ഇത്. അഞ്ച് ലോകകപ്പുകളിൽ തുടർച്ചയായി ഗോൾ നേടുന്ന ഏക താരം എന്ന റെക്കോഡ് സ്വന്തമാക്കിയ റോണോ ഈ ലോകകപ്പിലെ ആദ്യ ഗോളോടെ അത് വീണ്ടും തന്റെ പേരിൽ തന്നെ തിരുത്തിയെഴുതും. മാത്രമല്ല, ലോകകപ്പിൽ ഏറ്റവും കൂടുതൽ നേടിയ പോർചുഗൽ താരം എന്ന റെക്കോഡിലേക്കും റോണോയ്ക്ക് ഒരു ഗോളിന്റെ ദൂരം മാത്രമേയുള്ളൂ.
പോർച്ചുഗലിനായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ളത് ഇതിഹാസ താരം യൂസേബിയോ (9 ഗോൾ) ആണ്. എട്ട് ഗോളുകളുമായി അതിന് തൊട്ടുപിന്നിൽ രണ്ടാമതാണ് നിലവിൽ റൊണാൾഡോ ഉള്ളത്. ഒരു ഗോൾ കൂടി നേടുന്നതോടെ ഈ റെക്കോഡിൽ പങ്കാളിയാകുകയും രണ്ടാമതൊരു ഗോൾ കൂടി നേടാനായാൽ റെക്കോഡ് തന്റെ പേരിൽ മാത്രമാക്കാനും സിആർ7ന് സാധിക്കും.
ഇതിഹാസമാണ്…
എന്തായാലും ആരാധകർ തികഞ്ഞ പ്രതീക്ഷയിൽ തന്നെയാണ്. കാരണം, ഫോമില്ലായ്മയുടെ പേരിൽ എത്രയൊക്കെ വിമർശനങ്ങൾ ഉയർന്നാലും, ഒറ്റ നിമിഷം കൊണ്ട് കളി മാറ്റിമറിക്കാൻ ശേഷിയുള്ള ഇതിഹാസമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അതിനാൽത്തന്നെ നിലവിലെ ഫോം നോക്കി ആർക്കും അത്രപെട്ടെന്ന് അദ്ദേഹത്തെ എഴുതിത്തള്ളാനാകില്ല. ഈ ലോകകപ്പിൽ K ഗ്രൂപ്പിലാണ് പോർചുഗൽ ഉള്ളത്. കോംഗോ, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ എന്നിവയാണ് ഗ്രൂപ്പ് ഘട്ടത്തിലെ പോർചുഗലിന്റെ എതിരാളികൾ.
ജൂൺ 17ന് ഇന്ത്യൻ സമയം 10:30 PM ന് കോംഗോയുമായാണ് പോർചുഗലിന്റെ ആദ്യ മത്സരം. തുടർന്ന് ജൂൺ 17ന് 10:30 PMന് ഉസ്ബെക്കിസ്ഥാനുമായും ജൂൺ 28ന് 5 AMന് കൊളംബോയുമായും പോർചുഗലിന് മത്സരങ്ങളുണ്ട്. എല്ലാ വെല്ലുവിളികൾക്കും വിമർശനങ്ങൾക്കും മറുപടി നൽകാൻ ആദ്യ ഇലവനിൽ തന്ന റൊണാൾഡോ മൈതാനത്ത് കാണും എന്ന് പ്രതീക്ഷിക്കാം.
English Summary
Fans are concerned that Cristiano Ronaldo’s lack of form could affect Portugal’s World Cup chances. Despite having several scoring chances in Portugal’s final warm-up match ahead of the FIFA World Cup, Cristiano Ronaldo was unable to convert them. Portugal’s first match in this World Cup is scheduled for 10:30 PM IST on June 17 against Congo.