FIFA World Cup 2026 : സ്വന്തം നാട്ടിൽ മിസൈൽ ‘കാലവർഷം’ പെയ്യുന്നു: ഫിഫ ലോകകപ്പിൽ സ്വസ്ഥതയില്ലാതെ ഇറാൻ ടീം
Iran Team in FIFA World Cup 2026: കഴിഞ്ഞ ദിവസം ഇസ്രായേലും ഇറാനും തമ്മിലുള്ള മിസൈൽ ആക്രമണം വീണ്ടും ആരംഭിച്ചത് ഇറാൻ ടീം അംഗങ്ങളുടെ സ്വസ്ഥതകെടുത്തുന്നു. നിർണായകമായ ഗ്രൂപ്പ് മത്സരങ്ങൾക്കിറങ്ങുന്ന ഇറാൻ താരങ്ങളെ സംബന്ധിച്ചിടത്തോളം മാനസികാരോഗ്യം വളരെ പ്രധാനമാണ്. ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ള പതിനാലോളം സപ്പോർട്ട് സ്റ്റാഫുകൾക്ക് അമേരിക്ക വിസ നിഷേധിച്ചത് ഇതിനകം ടീമിന്റെ മാനേജ്‌മെന്റിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇത്തവണത്തെ ഫിഫ ലോകകപ്പിൽ ആകെ 48 ടീമുകളാണ് പങ്കെടുക്കുന്നത്. തങ്ങളുടെ ടീമിന്റെ കരുത്ത് എന്തുതന്നെയായാലും മികച്ച പെർഫോമൻസ് തന്നെ കാഴ്ചവച്ച് കപ്പ് നേടുക എന്ന മോഹത്തോടെയാണ് ഈ നാൽപ്പത്തെട്ട് ടീമുകളും എത്തിയിരിക്കുന്നത്. എന്നാൽ പ്രഗത്ഭരായ താരങ്ങളുടെ സാന്നിധ്യമുള്ള ടീമുകൾക്ക് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നു. ടൂർണമെന്റിലെ 48-ൽ 47 ടീമുകൾക്കും മൈതാനത്ത് മാത്രം വെല്ലുവിളികൾ നേരിടേണ്ടിവരുന്നു, എന്നാൽ ഒരു ടീമിന് മാത്രം കളത്തിന് പുറത്തും നിരവധി പ്രശ്നങ്ങളോട് പൊരുതേണ്ടിവരുന്ന ദൗർഭാഗ്യകരമായ അവസ്ഥ വന്നുചേർന്നിരിക്കുന്നു, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ (IR Iran) ആണ് ആ ടീം. അമേരിക്കയുമായും ഇസ്രായേലുമായും നിലനിന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ ടീം ഒട്ടനവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് ഫിഫയുടെ ലോകകപ്പിനെത്തിയത്.
മത്സരത്തിനായി എത്തിയ ടീമുകളിൽ മറ്റ് ടീമുകൾക്കൊന്നുമില്ലാത്ത, കർശനമായ നിയന്ത്രണങ്ങൾ ഇറാൻ ടീമിന് അമേരിക്ക ഏർപ്പെടുത്തിയിരുന്നു. ”മത്സരത്തിന് തൊട്ടു മുൻപ് മാത്രം വന്നോണം, കളികഴിഞ്ഞാൽ ഉടൻ സ്ഥലം വിട്ടോണം” എന്ന നിലയ്ക്കുള്ളതായിരുന്നു ഈ നിയന്ത്രണങ്ങൾ. അതായത് അമേരിക്കയിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ ഇറാൻ താരങ്ങൾക്ക് മത്സര ദിവസം മാത്രം രാജ്യത്ത് പ്രവേശിക്കാനും മത്സരം കഴിഞ്ഞയുടൻ മടങ്ങാനുമുള്ള’സെയിം-ഡേ എൻട്രി-എക്സിറ്റ്’ നിബന്ധനയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നോട്ടുവെച്ചത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന യുഎസിന്റെ ഈ കർശന നിബന്ധന തന്നെ ഇറാൻ ടീമിന് ഏറെ വെല്ലുവിളിയായിരുന്നു. ഇങ്ങനെയിരിക്കെ, കഴിഞ്ഞ ദിവസം ഇസ്രായേലും ഇറാനും തമ്മിലുള്ള മിസൈൽ ആക്രമണം വീണ്ടും ആരംഭിച്ചത് ഇറാൻ ടീം അംഗങ്ങളുടെ സ്വസ്ഥതകെടുത്താൻ സാധ്യതയുണ്ട്. നിർണായകമായ ഗ്രൂപ്പ് മത്സരങ്ങൾക്കിറങ്ങുന്ന ഇറാൻ താരങ്ങളെ സംബന്ധിച്ചിടത്തോളം മാനസികാരോഗ്യം വളരെ പ്രധാനമാണ്.
നാട്ടിൽ നിലനിൽക്കുന്ന യുദ്ധ അന്തരീക്ഷവും അമേരിക്കയുടെ കർശനമായ നിയന്ത്രണങ്ങളും ടീമിന്റെ മത്സരക്ഷമതയെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട് എന്ന് നിരീക്ഷിക്കപ്പെടുന്നു. ഇറാൻ കളിക്കാർക്കും കോച്ചിങ് സ്റ്റാഫിനും കടുത്ത നിരീക്ഷണങ്ങളോടെ വിസ അനുവദിച്ചെങ്കിലും, ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ള പതിനാലോളം സപ്പോർട്ട് സ്റ്റാഫുകൾക്ക് അമേരിക്ക വിസ നിഷേധിച്ചിരുന്നു. ഇത് ടീമിന്റെ മാനേജ്‌മെന്റിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
സ്വന്തം നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും അമേരിക്കയുമായുള്ള യുദ്ധ പശ്ചാത്തലവും ഇറാൻ കളിക്കാരിൽ വലിയ മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. കാനഡ, മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളിലായാണ് ഫിഫ 2026 വേൾഡ്കപ്പ് നടക്കുന്നത് എങ്കിലും ഇറാന്റെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും അമേരിക്കയിലാണ് നിശ്ചയിച്ചിരിക്കുന്നത്. മെക്സിക്കോയിൽ നിന്നും എത്തി കളികഴിഞ്ഞ് അന്ന് തന്നെ മടങ്ങും വിധമാണ് ഇറാന്റെ യാത്രകൾ ക്രമീകരിക്കുക.
ഗ്രൂപ്പ് G യിൽ ആണ് ഇറാൻ ഉൾപ്പെടുന്നത്. ജൂൺ 16ന് ഇന്ത്യൻ സമയം പുലർച്ചെ 6.30ന് ലോസ് ആഞ്ചലസിൽ വച്ച് ന്യൂസിലാൻഡുമായാണ് ഇറാന്റെ ആദ്യ മത്സരം. തുടർന്ന് ജൂൺ 22ന് 12:30 amന് ബെൽജിയവുമായും ലോസ് ആഞ്ചലസിൽ വച്ച് ഏറ്റുമുട്ടും. പിന്നീട് ജൂൺ 27ന് 12:30 amന് സിയാറ്റിൽ വച്ച് ഈജിപ്തുമായി ഇറാന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം നടക്കും. കളിക്കളത്തിലെയും പുറത്തെയും സമ്മർദ്ദങ്ങളെയും പ്രതിസന്ധികളെയും മറികടന്ന് ഈ ലോകകപ്പിൽ ഇറാന് എത്രത്തോളം മുന്നോട്ട് പോകാനാകും എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
2026 ഫിഫ ലോകകപ്പിലെ ഇറാന്റെ ടീം
സൂപ്പർ താരം സർദാർ അസ്മൂനെ ഒഴിവാക്കിയാണ് ഇറാൻ ഇത്തവണ ലോകകപ്പിന് ഇറങ്ങുന്നത്. ഹെഡ് കോച്ച് അമീർ ഗാലെനോയി പ്രഖ്യാപിച്ച ഇറാന്റെ അന്തിമ 26 അംഗ സ്ക്വാഡ്- ഗോൾകീപ്പർമാർ: അലിറേസ ബെയ്‌റാൻവന്ദ്, ഹൊസൈൻ ഹൊസൈനി, പയാം നിയാസ്മന്ദ്. ഫോർവേഡ്സ്: മെഹ്ദി താരെമി, ഡെന്നിസ് ദർഗാഹി, അലി അലിപൂർ, അമീർ ഹൊസൈൻ ഹൊസൈൻസാദെ, ഷഹരിയാർ മൊഗാൻലൂ.
ഡിഫൻഡഡേഴ്സ്: ഇഹ്സാൻ ഹാജ്സാഫി (ക്യാപ്റ്റൻ), മിലാദ് മുഹമ്മദി, ഷൊജെയ് ഖലീൽസാദെ, ഹൊസൈൻ കനാനി , റമീൻ റെസായൻ, സാലിഹ് ഹർദാനി, അലി നെമാതി, ഡാനിയൽ ഈരി. മിഡ്ഫീൽഡർമാർ: അലിറേസ ജഹാൻബക്ഷ്, സമൻ ഗോദോസ്, സയീദ് ഇസതോലാഹി, റൂസ്ബെ ചെഷ്മി, മെഹ്ദി തൊറാബി, മെഹ്ദി ഘയേദി, മുഹമ്മദ് മൊഹേബി, മുഹമ്മദ് ഗോർബാനി, ആരിയ യൂസഫി, അമീർ മുഹമ്മദ് റസാഗിനിയ.
English Summary
The resumption of missile attacks between Israel and Iran the other day has taken a toll on the Iranian team’s mental health. Mental health is very important for the Iranian players who are going into crucial group matches. The US’s denial of visas to about 14 support staff, including officials from the Iran Football Federation, has already negatively affected the team’s management.