ICC champions trophy 2025 : ‘ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത് അക്കാര്യം, അത് ആവര്‍ത്തിക്കാന്‍ ശ്രമിക്കും’; ഇന്ത്യ-പാക് പോരാട്ടത്തിന് ചൂട് പിടിപ്പിച്ച് ഹാരിസ് റൗഫ്
ICC champions trophy India vs Pakistan 2025: ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ തോറ്റ പാകിസ്ഥാന് ഇന്ത്യയ്‌ക്കെതിരായ മത്സരം അതീവ നിര്‍ണായകമാണ്. ന്യൂസിന്‍ഡിനോട് 60 റണ്‍സിനാണ് ആതിഥേയര്‍ പരാജയപ്പെട്ടത്. മറുവശത്ത് ഇന്ത്യയാകട്ടെ, ആദ്യ മത്സരത്തില്‍ തന്നെ വിജയം നേടി. ബംഗ്ലാദേശിനെ ആറു വിക്കറ്റിനാണ് തോല്‍പിച്ചത്

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് ഇനി അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. ദുബായില്‍ നാളെ 2.30നാണ് മത്സരം. ഐസിസി ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാനെതിരെ മികച്ച ട്രാക്ക് റെക്കോഡുള്ള ഇന്ത്യ അത് ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ കീഴടക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്‍. ഇന്ത്യയെ തോല്‍പിക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പാക് പേസര്‍ ഹാരിസ് റൗഫ് രംഗത്തെത്തി.
ഇന്ത്യക്കെതിരായ മത്സരത്തിൽ സമ്മർദ്ദമില്ല. എല്ലാ താരങ്ങളും വിശ്രമത്തിലാണ്. മറ്റേതൊരു മത്സരത്തെയും പോലെ തന്നെ ഇതും നേരിടും. ദുബായിൽ മുമ്പ് രണ്ടുതവണ ഇന്ത്യയെ തോൽപ്പിച്ചിട്ടുണ്ട്. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായും പാക് താരം പറഞ്ഞു.
ദുബായിലെ സാഹചര്യങ്ങള്‍ നന്നായി അറിയാം. മുഴുവൻ ഗെയിം പ്ലാനും മത്സര ദിവസത്തെ സാഹചര്യങ്ങളെയും പിച്ചിനെയും ആശ്രയിച്ചിരിക്കും. തുടർച്ചയായി വർഷങ്ങളായി ഇന്ത്യയെ ഇവിടെ തോൽപ്പിച്ചിട്ടുണ്ട്. ആ മത്സരങ്ങളിലെ നല്ല കാര്യങ്ങൾ ആവർത്തിക്കാനും ഇന്ത്യയെ തോൽപ്പിക്കാനും ശ്രമിക്കും. ഇതൊരു നല്ല മത്സരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റൗഫ് അഭിപ്രായപ്പെട്ടു.




സയിം അയൂബിന്റെയും ഫഖർ സമാന്റെയും അഭാവം വലിയ തിരിച്ചടിയാണ്. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പറ്റിയ താരങ്ങളുണ്ട്. റെക്കോർഡ് നല്ലതാണ്. പക്ഷേ അത് പിച്ചുകളെ ആശ്രയിച്ചിരിക്കും. ഇത് ഒരു സ്പിൻ ട്രാക്കായിരിക്കാമെന്നും ഹാരിസ് റൗഫ് പറഞ്ഞു.
Read Also : ആചാരവെടിക്ക് ഇതാ ബെസ്റ്റ്! ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെ തകർത്ത് തുടക്കം കുറിച്ച് ഇന്ത്യ
ക്യാമ്പിൽ എല്ലാവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരമാവധി നൽകാനും മത്സരം ജയിക്കുമെന്ന് ഉറപ്പാക്കാനും ശ്രമിക്കും. സമ്മർദ്ദമില്ല. ന്യൂസിലന്‍ഡുമായുള്ള മത്സരം കഴിഞ്ഞ കാര്യമാണ്. ഇന്ത്യയുമായുള്ള മത്സരത്തിലാണ് ശ്രദ്ധ. ആ മത്സരത്തിലെ പിഴവുകൾ ഇവിടെയും ആവർത്തിക്കാതിരിക്കാൻ ആഗ്രഹിക്കുന്നു. ഇത് വളരെ പ്രധാനപ്പെട്ട മത്സരമാണ്. സെമി ഫൈനലിലേക്ക് യോഗ്യത നേടണമെങ്കിൽ ഇതിൽ ജയിക്കണമെന്നും റൗഫ് വ്യക്തമാക്കി.
ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട പാകിസ്ഥാന് ഇന്ത്യയ്‌ക്കെതിരായ മത്സരം അതീവ നിര്‍ണായകമാണ്. ന്യൂസിന്‍ഡിനോട് 60 റണ്‍സിനാണ് ആതിഥേയര്‍ പരാജയപ്പെട്ടത്. മറുവശത്ത് ഇന്ത്യയാകട്ടെ, ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ വിജയം നേടി. ബംഗ്ലാദേശിനെ ആറു വിക്കറ്റിനാണ് തോല്‍പിച്ചത്.