Imran Khan: 85 ശതമാനം കാഴ്ചശക്തിയും നഷ്ടപ്പെട്ടു? ഇമ്രാന്‍ ഖാന് പരിഗണന നല്‍കണമെന്ന് പാക് സര്‍ക്കാരിനോട് ഗാംഗുലി
Ex Captains come out in support of Imran Khan: ഇമ്രാന്‍ ഖാന് പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ താരങ്ങള്‍ രംഗത്തെത്തുന്നു. സൗരവ് ഗാംഗുലിയാണ് ഒടുവില്‍ ഇമ്രാനെ പിന്തുണച്ചത്. ജയിലില്‍ കഴിയുന്ന ഇമ്രാന് പാക് സര്‍ക്കാര്‍ പരിഗണന നല്‍കണമെന്നാണ് ഗാംഗുലിയുടെ ആവശ്യം.

Imran Khan
പാക് മുന്‍ പ്രധാനമന്ത്രിയും, മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന് പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ താരങ്ങള്‍ രംഗത്തെത്തുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് ഒടുവില്‍ ഇമ്രാനെ പിന്തുണച്ചത്. ജയിലില്‍ കഴിയുന്ന ഇമ്രാന് പാക് സര്‍ക്കാര്‍ പരിഗണന നല്‍കണമെന്നാണ് ഗാംഗുലിയുടെ ആവശ്യം. ‘ലോക ഭൂപടത്തില്‍’ പാകിസ്ഥാന് ഇടം നല്‍കിയ ഇമ്രാന് മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ഗാംഗുലി പറഞ്ഞു.
ഇമ്രാന്‍ ഖാന് വൈദ്യസഹായവും, നിയമസഹായങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ 14 രാജ്യാന്തര ക്യാപ്റ്റന്മാര്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് നിവേദനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗാംഗുലിയുടെ പരാമര്‍ശം.
ഇമ്രാന്റെ വലതു കണ്ണിന്റെ 85 ശതമാനം കാഴ്ചശക്തി നഷ്ടപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ വ്യാപകമാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മുന്‍ താരങ്ങള്‍ പിന്തുണയുമായി രംഗത്തെത്തിയത്. ഇമ്രാനെ ജയിലില്‍ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നാണ് കുടുംബാംഗങ്ങളുടെയും അനുയായികളുടെയും ആരോപണം.
Also Read: Imran Khan: ഇമ്രാന്‍ ഖാന്‍ ജീവിച്ചിരിപ്പുണ്ട്; ജയിലില്‍ സന്ദര്‍ശനം നടത്തി സഹോദരി
ഇമ്രാന് വേണ്ടി മുന്‍ താരം ഗ്രെഗ് ചാപ്പലാണ് നിവേദനം തയ്യാറാക്കിയത്. സുനിൽ ഗവാസ്കർ, കപിൽ ദേവ്, മൈക്കൽ അതേർട്ടൺ, നാസർ ഹുസൈൻ, ക്ലൈവ് ലോയ്ഡ്, ബെലിൻഡ ക്ലാർക്ക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിവേദനത്തില്‍ ഒപ്പിട്ടു. ഈ നിവേദനം പാക് സര്‍ക്കാരിന് അയച്ചിട്ടുണ്ട്. ഈ നിവേദനത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ് ഗാംഗുലി തന്റെ നിലപാട് വ്യക്തമാക്കിയത്. നിവേദനം അയച്ചത് ശരിയായ കാര്യമാണെന്നും, പാക് അധികാരികള്‍ ഇമ്രാന് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ഗാംഗുലി വ്യക്തമാക്കി.
അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും ശരിയായ ചികിത്സ ലഭിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യം പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായും പിന്നീട് പ്രധാനമന്ത്രിയായും അദ്ദേഹം പാകിസ്ഥാനെ ലോക ഭൂപടത്തില്‍ എത്തിച്ചു. അദ്ദേഹത്തിന് പരിഗണന കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ചാപ്പലിന്റെ നിവേദനത്തില്‍ മുന്‍ പാക് താരങ്ങളാരും ഒപ്പിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വസീം അക്രം, വഖാർ യൂനിസ്, ഷോയിബ് അക്തർ, റമീസ് രാജ, ഷാഹിദ് അഫ്രീദി എന്നിവർ ഇമ്രാന് ശരിയായ മെഡിക്കൽ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് അധികാരികളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.