Kerala Blasters: ജംഷഡ്പൂരിനെ തുരത്തിയ ആത്മവിശ്വാസത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷയ്‌ക്കെതിരെ; ലക്ഷ്യം ഹോം ഗ്രൗണ്ടിലെ രണ്ടാം ജയം
Kerala Blasters vs Odisha FC: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30-നാണ് മത്സരം. ആഷ്‌ലി വെസ്റ്റ്‌വുഡ് പരിശീലകനായതിനു ശേഷം ലഭിച്ച ഉണര്‍വ് ഒഡീഷയ്‌ക്കെതിരെയും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്.
കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിയെ നേരിടും. ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30-നാണ് മത്സരം. ആഷ്‌ലി വെസ്റ്റ്‌വുഡ് പരിശീലകനായതിനു ശേഷം ലഭിച്ച ഉണര്‍വ് ഒഡീഷയ്‌ക്കെതിരെയും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്. ഇതുവരെ 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. ആറിലും തോറ്റു. രണ്ടെണ്ണം സമനിലയിലും കലാശിച്ചു.
എട്ട് പോയിന്റുമായി 11-ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. മറുവശത്ത്, ഒഡീഷയുടെ അവസ്ഥയും പരിതാപകരമാണ്. കളിച്ച ഏഴു മത്സരങ്ങളില്‍ മൂന്നിലും തോറ്റു. ഒരെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. മൂന്നെണ്ണം സമനിലയില്‍ കലാശിച്ചു. ആറു പോയിന്റുമായി പോയിന്റ് ടേബിളില്‍ 13-ാമതാണ്.
ആഷ്‌ലി വെസ്റ്റ്‌വുഡ് വന്നതിന് ശേഷം
‘ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍’ എന്ന് പറയുംപോലെയായിരുന്നു ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ വരവ്. വെസ്റ്റ്‌വുഡ് വന്നപ്പോള്‍ ചരിത്രം വഴിമാറിയില്ലെങ്കിലും, ബ്ലാസ്‌റ്റേഴ്‌സിന് പോസിറ്റീവായ അന്തരീക്ഷം ലഭിച്ചു. ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ നേടിയ രണ്ട് വിജയവും വെസ്റ്റ്‌വുഡിന് കീഴിലായിരുന്നു. കരുത്തരായ ബെംഗളൂരു എഫ്‌സിയെയും, ജംഷഡ്പൂരിനെയും തോല്‍പിച്ചു. ബെംഗളൂരു എഫ്‌സിയെ അവരുടെ ഹോം ഗ്രൗണ്ടിലും, ജംഷഡ്പൂരിനെ കൊച്ചിയിലും തകര്‍ത്തു.
ഈ സീസണില്‍ കൊച്ചിയില്‍ നേടിയ ഒരേയൊരു വിജയമായിരുന്നു ജംഷഡ്പൂരിനെതിരെ നേടിയത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഒഡീഷയെ തകര്‍ത്ത് ഈ സീസണിലെ കൊച്ചിയിലെ രണ്ടാം വിജയമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.
ശുഭപ്രതീക്ഷ
ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നാലു മത്സരം കളിച്ചു. അതില്‍ രണ്ടിലും ജയിച്ചു. ഒരെണ്ണത്തില്‍ തോറ്റു. നോര്‍ത്ത്ഈസ്റ്റിനെതിരായ മത്സരം സമനിലയില്‍ കലാശിച്ചു. മത്സരത്തില്‍ ഏറിയ പങ്കും ലീഡ് നേടിയതിന് ശേഷമാണ് നോര്‍ത്ത് ഈസ്റ്റിനെതിരെ അവസാന നിമിഷം സമനില വഴങ്ങിയത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനം-വീഡിയോ
ഇത്തവണ ഇനി കിരീടപ്രതീക്ഷയില്ലെങ്കിലും, തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് ഒരുവിധം കരകയറിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. തരംതാഴ്ത്തല്‍ ഭീഷണി പൂര്‍ണമായും ഒഴിവാക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം തുടരണം.
ആ രണ്ട് ജയങ്ങള്‍
ബെംഗളൂരുവിനെതിരെ 2-1നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. 27-ാം മിനിറ്റില്‍ ഫാലോ എന്‍ഡിയെ നേടിയ ഓണ്‍ഗോളിലൂടെ ബെംഗളൂരുവാണ് ആദ്യ ലീഡെടുത്തത്. എന്നാല്‍ 61-ാം മിനിറ്റില്‍ വിക്ടര്‍ ബെര്‍ട്ടോമിയു നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിച്ചു. 78-ാം മിനിറ്റില്‍ ഫ്രാൻസിസ്കോ ഫ്യൂയിലാസിയർ വല കുലുക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സ് വിജയം ഉറപ്പിച്ചു.
ബെംഗളൂരുവിനെതിരെ വിദേശ താരങ്ങളാണ് വിജയം സമ്മാനിച്ചതെങ്കില്‍, മലയാളി താരങ്ങളായ നിഹാല്‍ സുധീഷും, വിബിന്‍ മോഹനനുമാണ് ജംഷഡ്പൂരിനെതിരെ വിജയമൊരുക്കിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂരിനെ തുരത്തിയത്. 12-ാം മിനിറ്റില്‍ നിഹാല്‍ ആദ്യ ഗോള്‍ നേടി. 36-ാം മിനിറ്റില്‍ വിബിന്‍ നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡുറപ്പിച്ചു. കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഒരു ഗോള്‍ പോലും നേടാന്‍ ജംഷഡ്പൂരിന് സാധിച്ചില്ല.