Indis vs England: ആരെയും അറിയിക്കാതെ ബുംറയെ ടീമിൽ നിന്ന് നീക്കി ബിസിസിഐ; ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുമെന്ന് അഗാർക്കർ
Jasprit Bumrah Removed From Indian Team: ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിൽ നിന്ന് ജസ്പ്രീത് ബുംറയെ നീക്കി ബിസിസിഐ. ബുംറയെ നീക്കാനുള്ള കാരണമെന്താണെന്ന് ബിസിസിഐ അറിയിച്ചിട്ടില്ല. എന്നാൽ, ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപ് താരം മടങ്ങിയെത്തും എന്ന് ബിസിസിഐ അറിയിച്ചു.

സൂപ്പർ താരം ജസ്പ്രീത് ബുംറയെ ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിൽ നിന്ന് മാറ്റി ബിസിസിഐ. വരുൺ ചക്രവർത്തിയെ ടീമിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ പുറത്തുവിട്ട അപ്ഡേറ്റഡ് ടീം ലിസ്റ്റിൽ നിന്നാണ് ബുംറയെ മാറ്റിയത്. ബുംറയെ ടീമിൽ നിന്ന് മാറ്റുന്ന വിവരം ബിസിസിഐ അറിയിച്ചിരുന്നില്ല. താരത്തെ ടീമിൽ നിന്ന് മാറ്റാനുള്ള കാരണവും ബിസിസിഐ അറിയിച്ചിട്ടില്ല. എന്നാൽ, ഓസ്ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ അവസാന മത്സരത്തിൽ പരിക്കേറ്റ താരം ഇതുവരെ അതിൽ നിന്ന് മുക്തനായില്ലെന്ന് വിവരമുണ്ട്.
ഫെബ്രുവരി ആറിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുക. ഈ പരമ്പരയിൽ ബുംറ കളിക്കില്ല. ഫെബ്രുവരി 12ന് ഈ പരമ്പര അവസാനിക്കും. 19നാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുക. അതുകൊണ്ട് തന്നെ ബുംറ ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. നിലവിൽ താരത്തെ ഇംഗ്ലണ്ട് പരമ്പരയിൽ നിന്നേ മാറ്റിനിർത്തിയിട്ടുള്ളൂ. ചാമ്പ്യൻസ് ട്രോഫി ടീമിൽ താരം ഉൾപ്പെട്ടിട്ടുണ്ട്. കാരണമറിയിക്കാതെ രഹസ്യമായി ബുംറയുടെ പേര് ടീം ലിസ്റ്റിൽ നിന്നൊഴിവാക്കിയതിൽ വിവാദം പുകയുകയാണ്.
അതേസമയം, ബുംറ ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപ് തിരികെയെത്തുമെന്ന് ഇന്ത്യൻ ചീഫ് സെലക്ടർ അജിത് അഗാർക്കർ അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്നാണ് ബുംറയെ മാറ്റിയത്. മൂന്നാം ഏകദിനത്തിൽ താരം തിരികെയെത്തും. പുറം വേദനയുമായി ബന്ധപ്പെട്ട് സ്പെഷ്യലിസ്റ്റിൻ്റെ അഭിപ്രായം കൂടി അറിഞ്ഞതിന് ശേഷം മെഡിക്കൽ റിപ്പോർട്ട് പുറത്തുവിടുമെന്നും അഗാർക്കർ അറിയിച്ചു.




ഏകദിന ടീമിൽ വരുൺ ചക്രവർത്തിയെ ഉൾപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ തകർപ്പൻ പ്രകടനം നടത്തിയതോടെയാണ് വരുൺ ഏകദിന ടീമിൽ ഇടം നേടിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റാണ് വരുണിൻ്റെ സമ്പാദ്യം. 7.71 ആണ് എക്കോണമി. കരിയറിൽ ആദ്യമായാണ് വരുൺ ചക്രവർത്തിയ്ക്ക് ഏകദിന ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ തിളങ്ങിയാൽ വരുണിനെ ചാമ്പ്യൻസ് ട്രോഫി ടീമിലും ഉൾപ്പെടുത്തിയേക്കും.
ഫെബ്രുവരി ആറിന് നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം നടക്കുക. ഫെബ്രുവരി 9ന് കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ രണ്ടാം ഏകദിനവും ഫെബ്രുവരി 12ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മൂന്നാം മത്സരവും നടക്കും. മൂന്ന് മത്സരങ്ങളും ഉച്ചയ്ക്ക് 1.30 നാണ് ആരംഭിക്കുക. ഒരാഴ്ചയ്ക്ക് ശേഷം ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുമെന്നതിനാൽ ഏറെ വൈകാതെ തന്നെ ടീം ഇന്ത്യ ദുബായിലേക്ക് പോയേക്കും.