Ranji Trophy: ‘ജമ്മു കശ്മീരിനെതിരെ കളി തോറ്റതിന് കാരണം രോഹിതും ജയ്സ്വാളും’; നല്ല യുവതാരങ്ങളെ മാറ്റിനിർത്തേണ്ടിവന്നെന്ന് മുംബൈ സെലക്ടർ
Ranji Trophy Rohit Sharma Yashasvi Jaiswal : ജമ്മു കശ്മീരിനെതിരെ തോൽക്കാൻ കാരണം ഇന്ത്യൻ ദേശീയ ടീം താരങ്ങളായ രോഹിത് ശർമ്മയും യശസ്വി ജയ്സ്വാളുമെന്ന് മുംബൈ ചീഫ് സെലക്ടർ സഞ്ജയ് പാട്ടീൽ. ഇവർ കളിച്ചത് കാരണം ചില യുവതാരങ്ങളെ മാറ്റിനിർത്തേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരം പരാജയപ്പെട്ടതിന് കാരണം ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മയും യശസ്വി ജയ്സ്വാളും ആണെന്ന് മുംബൈ ചീഫ് സെലക്ടർ സഞ്ജയ് പാട്ടീൽ. ഇവരെ ഉൾപ്പെടുത്തുന്നതിനാൽ ചില നല്ല താരങ്ങളെ മാറ്റിനിർത്തേണ്ടിവന്നെന്നും അദ്ദേഹം വിമർശിച്ചു. എലീറ്റ് ഗ്രൂപ്പ് എയിൽ മുംബൈ ഇന്ത്യൻസിന് അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്താൻ ജമ്മു കശ്മീരിന് സാധിച്ചിരുന്നു.
ദേശീയ ടീമിൽ കളിക്കുന്ന താരങ്ങൾ നിർബന്ധമായും ആഭ്യന്തര മത്സരങ്ങൾ കളിച്ചിരിക്കണമെന്ന ബിസിസിഐയുടെ നിബന്ധനയ്ക്ക് പിന്നാലെയാണ് സൂപ്പർ താരങ്ങളടക്കം അതാത് സ്റ്റേറ്റ് ടീമുകൾക്കായി രഞ്ജിയിൽ ഇറങ്ങിയത്. രോഹിത് ശർമ്മ, വിരാട് കോലി, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ എന്നിവരൊക്കെ അതാത് ടീമുകൾക്കായി കളിച്ചു. മുംബൈ നിരയിൽ രോഹിതും ജയ്സ്വാളും വന്നപ്പോൾ ആയുഷ് മാത്രെ, അങ്ക്‌ക്രിഷ് രഘുവൻശി എന്നീ താരങ്ങൾ മാറിനിന്നു. ഇരുവരും ഈ സീസണിൽ മുംബൈക്ക് വേണ്ടി മികച്ച ഫോമിലാണ് കളിച്ചിരുന്നത്. എന്നാൽ, പകരമെത്തിയ രോഹിതിനും ജയ്സ്വാളിനും ഉയർന്ന സ്കോർ നേടാനായില്ല. ഇത് മുംബൈയെ പരാജയത്തിലേക്ക് നയിക്കുകയായിരുന്നു.
“ജമ്മു കശ്മീരിനെതിരെ പരാജയപ്പെട്ടതിൽ എനിക്ക് നിരാശയുണ്ട്. ഇത് നമ്മുടെ ഏറ്റവും മോശം പരാജയമാണെന്നാണ് തോന്നുന്നത്. ഇന്ത്യൻ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ നില നല്ല യുവതാരങ്ങളെ മാറ്റിനിർത്തേണ്ടിവന്നു. മുംബൈക്ക് വേണ്ടത് നല്ല പ്രകടനം നടത്തി മത്സരം വിജയിപ്പിക്കാൻ കഴിവുള്ള താരങ്ങളെയാണ്. അത് ആ കളി കണ്ടില്ല. ഇന്ത്യൻ താരങ്ങൾ മനസിലാക്കേണ്ടത് കളികയെന്നത് മാത്രമല്ല വേണ്ടത് എന്ന കാര്യമാണ്. ടീമിനായി കളിക്കുമ്പോൾ 100 ശതമാനം നൽകുകയെന്നതാണ് മുംബൈയുടെ സംസ്കാരം.”- അദ്ദേഹം പറഞ്ഞു.




Also Read: Sanju Samson: മോശം ഫോമൊന്നും ഒരു പ്രശ്നമല്ല; സഞ്ജുവിനായി ആർത്തുവിളിച്ച് വാംഖഡെ: വിഡിയോ കാണാം
രഞ്ജി ക്വാർട്ടറിൽ ഹരിയാനയെ നേരിടുന്ന മുംബൈ ടീമിൽ ശിവം ദുബെ, സൂര്യകുമാർ യാദവ് എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം അറിയിച്ചുകൊണ്ടാണ് സഞ്ജയ് പാട്ടീലിൻ്റെ പ്രസ്താവന. വെറുതെ കളിച്ചാൽ പോര, നല്ല പ്രകടനം നടത്തി ടീമിൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കണമെന്ന് അദ്ദേഹം ഇരുവരോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ജമ്മു കശ്മീരിനെതിരെ ആദ്യ ഇന്നിംഗ്സിൽ 120നും രണ്ടാം ഇന്നിംസിൽ 290നും മുംബൈ ഓളൗട്ടായിരുന്നു. ആദ്യ ഇന്നിംഗ്സിൽ രോഹിതും ജയ്സ്വാളും ഒറ്റയക്കത്തിന് പുറത്തായപ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഇരുവരും യഥാക്രമം 28, 26 എന്നീ സ്കോറുകളാണ് നേടിയത്. ആദ്യ കളി ഫിഫ്റ്റിയും രണ്ടാമത്തെ കളി സെഞ്ചുറിയും നേടിയ ശാർദ്ദുൽ താക്കൂറാണ് മുംബൈയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.