India vs New Zealand: മിഷൻ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; കിവീസിനെ തുരത്താൻ ഇന്ത്യ, ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം
India vs New Zealand: ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ഇന്ത്യ. കീവിസിനെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞാൽ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരെ മത്സരത്തിനിറങ്ങണം.

Credits: BCCI
ബെംഗളൂരു: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ന്യൂസിലൻഡാണ് എതിരാളികൾ. കടലാസിൽ കരുത്തരാണെങ്കിലും പറയത്തക്ക ബലമില്ലാതെയാണ് ന്യൂസിലൻഡ് പോരിനിറങ്ങുന്നത്. എന്നാൽ ഒന്നാം ടെസ്റ്റിന് വെല്ലുവിളി മഴയാണ്. ഇന്ന് രാവിലെ 9.30 മുതൽ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ ജയം സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. കീവിസിനെതിരെ പരമാവധി പോയിന്റുകൾ സ്വന്തമാക്കിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ ബെർത്ത് ഏറെകുറെ ഇന്ത്യക്ക് ഉറപ്പിക്കാം. ഇതിനിടെയാണ് വെല്ലുവിളിയായി ബെംഗളൂരു നഗരത്തിൽ മഴ കനത്തത്. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച മഴ വ്യാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസങ്ങളിൽ മഴ വെല്ലുവിളിയുയർത്താൻ സാധ്യതയുണ്ട്.
നിലവിൽ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ഇന്ത്യ. കീവിസിനെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞാൽ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരെ മത്സരത്തിനിറങ്ങണം. ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിലാണ് 5 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര. 2025 ജൂണിൽ ലണ്ടനിൽ വച്ചാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. കഴിഞ്ഞ രണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളിലും കലാശപ്പോരിന് ഇറങ്ങിയെങ്കിലും ഇന്ത്യക്ക് കിരീടം നേടാനായില്ല. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ തകർപ്പൻ ജയം സ്വന്തമാക്കിയ ഇന്ത്യക്ക് ന്യൂസിലൻഡ് അത്രവലിയ എതിരാളിയല്ല.
നായക സ്ഥാനത്തെ പുതുമുഖം, ടോം ലാഥത്തിന് കീഴിലാണ് കീവീസ് ടൂർണമെന്റിന് ഇറങ്ങുന്നത്. കെയ്ൻ വില്യംസണിന്റെ പരിക്കും ന്യൂസിലൻഡിന് തിരിച്ചടിയാണ്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിയും ടോം ലാഥത്തിന്റെയും സംഘത്തിന്റെയും ആത്മവിശ്വാസം കെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സ്ക്വാഡിൽ ശുഭ്മാൻ ഗില്ലിന് മാത്രമാണ് ആരോഗ്യ പ്രശ്നമുള്ളത്. ഗിൽ ഇലവനിൽ ഇല്ലെങ്കിൽ സർഫ്രാസ് ഖാന് ഇടംകിട്ടും. അങ്ങനെയെങ്കിൽ കെ.എൽ. രാഹുൽ വൺഡൗണായി ഇറങ്ങും. രോഹിത് ശർമ്മ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, ഋഷഭ് പന്ത് എന്നിവരുടെ ബാറ്റിംഗ് ഓർഡറിൽ മാറ്റത്തിന് സാധ്യതയില്ല.
ബംഗ്ലാദേശിനെതിരെ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ്ദീപ് എന്നീ മൂന്നുപേസർമാരും ആർ. അശ്വിൻ, രവീന്ദ്ര ജഡേജ എന്നീ സ്പിന്നർമാരെയുമാണ് ഇന്ത്യ കളിത്തിലിറക്കിയത്. കീവിസിനെതിരെ മൂന്ന് സ്പിന്നർമാരാണ് ഇറങ്ങുന്നതെങ്കിൽ ആകാശിന് പകരക്കാരനായി അക്സർ പട്ടേലോ കുൽദീപ് യാദവോ പ്ലേയിംഗ് ഇലവനിൽ ഇടംപിടിക്കും. ജസപ്രീത് ബുമ്രയാണ് വെെസ് ക്യാപ്റ്റൻ. ബാറ്റർമാരെയും സ്പിന്നർമാരെയും തുണയ്ക്കുന്ന പിച്ചാണ് ചിന്നസ്വാമിയിലേത്. ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ആദ്യ രണ്ട് ദിവസം ബാറ്റിംഗിനും ബാക്കി 3 ദിവസം സ്പിന്നർമാർക്കും പിച്ചിൽ നിന്ന് ആനുകൂല്യം ലഭിക്കും.