IPL 2025: ഐപിഎൽ ഉപേക്ഷിച്ചിട്ടില്ല; ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മത്സരങ്ങൾ തുടരുമെന്ന് ഔദ്യോഗിക വിശദീകരണം
IPL Suspended For One Week: ഐപിഎൽ ഉപേക്ഷിച്ചത് ഒരാഴ്ചത്തേക്കെന്ന് ബിസിസിഐ. സീസൺ പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്നും ഒരാഴ്ചയ്ക്ക് ശേഷം മത്സരങ്ങൾ പുനരാരംഭിക്കുമെന്നും ബിസിസിഐ അറിയിച്ചു.

ഐപിഎലിലെ നിലവിലെ സീസൺ പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് ഔദ്യോഗിക വിശദീകരണം. ഒരു ആഴ്ചത്തെ ഇടവേളയാണ് നിലവിൽ എടുത്തിരിക്കുന്നത്. ഇത് കഴിഞ്ഞാൽ മത്സരങ്ങൾ തുടരും. ബന്ധപ്പെട്ട ആളുകളുമായും മറ്റും സംസാരിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കിയതിന് ശേഷം പുതിയ ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വാർത്താകുറിപ്പിൽ അറിയിച്ചു.
ഫ്രാഞ്ചൈസികളുടെ ആവശ്യം പരിഗണിച്ച് ഐപിഎൽ ഗവേണിങ് കൗൺസിലാണ് തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. താരങ്ങളുടെ ആശങ്കയും ബ്രോഡ്കാസ്റ്റർമാരുടെയും സ്പോൺസർമാരുടെയും ആരാധകരുടെയും നിർദ്ദേശങ്ങളും ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ബിസിസിഐയ്ക്ക് നമ്മുടെ സൈന്യത്തിൽ പരിപൂർണ വിശ്വാസമുണ്ട്. എന്നാൽ, ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നതാണ് നല്ലതെന്ന് ബോർഡ് വിലയിരുത്തുന്നു. ഈ സമയത്ത് ബിസിസിഐ രാജ്യത്തിനൊപ്പം ഉറച്ചുനിൽക്കുന്നു. സർക്കാരിനും സൈന്യത്തിനും ഇന്ത്യൻ ജനതയ്ക്കും പിന്തുണ അറിയിക്കുന്നു എന്നും അദ്ദേഹം വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
ഈ മാസം എട്ടിന് നടന്ന പഞ്ചാബ് കിംഗ്സ് – ഡൽഹി ക്യാപിറ്റൽ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ഐപിഎൽ നിർത്തിവെക്കാൻ ബിസിസിഐ തീരുമാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 10 ഓവർ പൂർത്തിയാക്കിയപ്പോൾ അടിയന്തരമായി കളി ഉപേക്ഷിക്കുകയായിരുന്നു. കളി നടന്ന ധരംശാല സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റുകൾ പ്രവർത്തിക്കാത്തതിനാൽ മത്സരം നിർത്തിവെക്കുന്നു എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. പ്രദേശത്തുണ്ടായ സാങ്കേതിക തകരാർ മൂലം സ്റ്റേഡിയത്തിൽ വൈദ്യുതി നഷ്ടപ്പെട്ടു എന്നും അതുകൊണ്ട് കളി നിർത്തിവെക്കുന്നു എന്നും ബിസിസിഐ അറിയിച്ചു. പിന്നാലെ, ഐപിഎൽ ഉപേക്ഷിച്ചെന്ന വാർത്തയും പുറത്തുവന്നു.