DRDO: ഡിആര്‍ഡിഒ പൊളിയല്ലേ; സെമി കണ്ടക്ടര്‍ ടെക്‌നോളജിയില്‍ കൈവരിച്ചത് വന്‍ പുരോഗതി
DRDO progress in semiconductor: ഡിആർഡിഒ സെമി കണ്ടക്ടർ സാങ്കേതികവിദ്യയിൽ വന്‍ പുരോഗതി കൈവരിച്ചെന്ന് ചെയര്‍മാന്‍ ഡോ. സമീർ വി കാമത്ത്. പ്രധാന മേഖലകളില്‍ സെമി കണ്ടക്ടറുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു

DRDO
ന്യൂഡല്‍ഹി: സെമി കണ്ടക്ടർ സാങ്കേതികവിദ്യയിൽ ഡിആർഡിഒ വന്‍ പുരോഗതി കൈവരിച്ചെന്ന് ചെയര്‍മാന്‍ ഡോ. സമീർ വി കാമത്ത്. നാല് ഇഞ്ച് സിലിക്കൺ കാർബൈഡ് വേഫറുകൾ നിർമ്മിക്കുന്നതിനും 150 വാട്ട് വരെ ശേഷിയുള്ള ഗാലിയം നൈട്രൈഡ് ഹൈ ഇലക്ട്രോൺ മൊബിലിറ്റി ട്രാൻസിസ്റ്ററുകൾ നിർമ്മിക്കുന്നതിനുമുള്ള തദ്ദേശീയ രീതികൾ ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. എമേർജിംഗ് സയൻസ്, ടെക്നോളജി & ഇന്നൊവേഷൻ കോൺക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് അദ്ദേഹം ഡിആര്‍ഡിഒ കൈവരിച്ച പുരോഗതിയെക്കുറിച്ച് സംസാരിച്ചത്.
ആരോഗ്യ സംരക്ഷണം, ആശയവിനിമയം, ഗതാഗതം, പ്രതിരോധം, ബഹിരാകാശം തുടങ്ങിയ പ്രധാന മേഖലകളില്‍ സെമി കണ്ടക്ടറുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥ കൂടുതൽ ഡിജിറ്റലൈസേഷനിലേക്കും ഓട്ടോമേഷനിലേക്കും നീങ്ങുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ ദേശീയ സുരക്ഷ, സാമ്പത്തിക പുരോഗതി തുടങ്ങിയവയില്‍ സെമി കണ്ടക്ടറുകള്‍ നിര്‍ണായകമായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ സെമികണ്ടക്ടർ യാത്രയെക്കുറിച്ചും സമീര്‍ വി കാമത്ത് സംസാരിച്ചു. 2021ലാണ് രാജ്യം സെമി കണ്ടക്ടര്‍ മിഷന്‍ ആരംഭിച്ചത്. നാലു വര്‍ഷങ്ങള്‍കൊണ്ട് അത് നടപ്പിലായി. റിസര്‍ച്ച്, നവീകരണം തുടങ്ങിയ മേഖലകളില്‍ 2036 ആകുമ്പോഴേക്കും ലോകത്തിലെ മികച്ച മൂന്ന് സെമി കണ്ടക്ടര്‍ രാജ്യങ്ങളിലൊന്നായി മാറുകയെന്നതാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: 11 രൂപയ്ക്ക് 2 ടിബി വരെ സ്റ്റോറേജ്; ദീപാവലി ഓഫറുമായി ഗൂഗിൾ
കോൺക്ലേവ്
എമർജിംഗ് സയൻസ്, ടെക്നോളജി & ഇന്നൊവേഷൻ കോൺക്ലേവ് (ESTIC-2025) നവംബർ 3 മുതൽ 5 വരെ ന്യൂഡൽഹിയില്‍ നടക്കും. 13 മന്ത്രാലയങ്ങളും വകുപ്പുകളും സംയുക്തമായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഡിആര്‍ഡിഎയും പ്രധാന സംഘാടകരില്‍ ഉള്‍പ്പെടുന്നു. 11 തീമാറ്റിക് സെഷനുകളിൽ ഒന്നായ ‘ഇലക്‌ട്രോണിക്‌സ് & സെമികണ്ടക്ടർ മാനുഫാക്ചറിംഗ്’ എന്ന വിഷയത്തിലുള്ള തീമാറ്റിക് സെഷന് ഡിആര്‍ഡിഒ നേതൃത്വം നല്‍കും.