EV Charging: കേരളത്തിലെ ഇവിക്കാർക്ക് എട്ടിൻ്റെ പണി; രാത്രി ചാർജ് ചെയ്താൽ 30 ശതമാനം അധിക തുക അടയ്ക്കണം
EV Charging In Kerala: കേരളത്തിൽ രാത്രി ഇലക്ട്രിക് വാഹങ്ങൾ ചാർജ് ചെയ്യാൻ ഇനി 30 ശതമാനം അധിക തുക നൽകണം. പകൽ സമയത്ത് വാഹനങ്ങൾ ചാർജ് ചെയ്യാൻ സ്റ്റാൻഡേർഡ് നിരക്കുകളെക്കാൾ 30 ശതമാനം കുറഞ്ഞ തുകയാണ് നൽകേണ്ടത്.

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ഇനി ചിലവേറും. ഇലക്ട്രിക് വാഹങ്ങൾക്കുള്ള ടൈം ഓഫ് ഡേ ബില്ലിങ് കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷൻ പരിഷ്കരിച്ചു. കമ്മീഷൻ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ രാത്രി ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ഇനി സാധാരണയെക്കാൾ 30 ശതമാനം തുകയാണ് അടയ്ക്കേണ്ടിവരും.
ഇവി ചാർജിംഗിനെ സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷൻ രണ്ട് മേഖലകളാക്കി തിരിച്ചു. രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനും ഇടയിലുള്ള സമയം ‘സോളാർ പിരീഡ്’ ആണ്. ഈ സമയത്ത് പബ്ലിക് ഇവി ചാർജിംഗ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ സ്റ്റാൻഡേർഡ് നിരക്കുകളെക്കാൾ 30 ശതമാനം കുറഞ്ഞ തുകയാണ് ഈടാക്കുക. വൈകുന്നേരം നാലിനും രാവിലെ ഒമ്പതിനും ഇടയിലുള്ള ‘നോൺ സോളാർ പിരീഡിൽ’ ഇവി ചാർജ് ചെയ്യുന്നവർ സ്റ്റാൻഡേർഡ് നിരക്കിനെക്കാൾ 30 ശതമാനം അധിക തുക നൽകണം. വീട്ടിൽ ചാർജ് ചെയ്യുന്നതിനല്ല, പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളിലെ ചാർജിംഗിനാണ് പുതുക്കിയ നിരക്കുകൾ ബാധകമാവുന്നത്. ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റെഗുലേറ്ററി കമ്മീഷൻ നിരക്കുകൾ പരിഷ്കരിച്ചത്.
നിലവിൽ കേരളത്തിനുള്ളത് മൂന്ന് സോണുകളാണ്. രാബിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ആദ്യ സോൺ. വൈകുന്നേരം ആറ് മണി മുതൽ രാത്രി 10 മണി വരെ രണ്ടാം സോണും രാത്രി 10 മുതൽ രാവിലെ ആറ് വരെ മൂന്നാം സോണുമാണ്. ഇത് ഇപ്പോൾ രണ്ട് സോണുകളായി പരിഷ്കരിച്ചിരിക്കുകയാണ്. നിലവിൽ സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാർജിംഗ് സ്റ്റേഷനുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നത് പകൽ സമയത്താണ്. അതുകൊണ്ട് തന്നെ ഈ സമയത്ത് ചാർജിംഗ് പ്രോത്സാഹിപ്പിക്കുകയാണ് പുതിയ നിരക്കുകളുടെ ലക്ഷ്യം.