Ashwini Vaishnaw: ‘സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വരുമാനം പങ്കുവെക്കണം’; അശ്വിനി വൈഷ്ണവ്
Ashwini Vaishnaw said social media platforms must share revenue: വാർത്താ മാധ്യമങ്ങൾ, വ്യക്തിഗത ക്രിയേറ്റർമാർ, ഇൻഫ്ലുവൻസർമാർ എന്നിവർക്കെല്ലാം ന്യായമായ വരുമാന വിഹിതം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉള്ളടക്കം ഉപയോഗിക്കുന്നതിന് ന്യായമായ പ്രതിഫലം പങ്കുവയ്ക്കണമെന്നത് ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി ഉൾപ്പെടെയുള്ള സംഘടനകൾ ദീർഘകാലമായി ആവശ്യപ്പെടുന്നു
ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ വരുമാനത്തിന്റെ കൃത്യമായ വിഹിതം കണ്ടന്റ് ക്രിയേറ്റർമാർക്ക് നൽകണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. വാർത്താ മാധ്യമങ്ങൾ, വ്യക്തിഗത ക്രിയേറ്റർമാർ, ഇൻഫ്ലുവൻസർമാർ എന്നിവർക്കെല്ലാം ന്യായമായ വരുമാന വിഹിതം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിഎൻപിഎ) കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വരുമാനം പങ്ക് വയ്ക്കണമെന്ന് മുമ്പും മന്ത്രി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇനി നിയമമുണ്ടാക്കുമെന്ന പരോക്ഷമായ സൂചനയാണ് നിലവിൽ മന്ത്രി നൽകുന്നത്. സ്വമേധയാ വരുമാനം പങ്ക് വയ്ക്കുന്നില്ലെങ്കിൽ മറ്റ് രാജ്യങ്ങളിൽ ഇതിന് നിയമമുണ്ടാക്കിയിട്ടുണ്ടെന്ന പശ്ചാത്തലവും മന്ത്രി ഓർമിപ്പിച്ചു.
വാർത്തകളിലൂടെ ഫെയ്സ്ബുക്കും ഗൂഗിളുമെല്ലാം കോടികളാണ് നേടുന്നത്. എന്നാൽ ഈ വാർത്തകൾ തയ്യാറാക്കുന്നവർക്ക് ഇതിന്റെ മെച്ചം നൽകുന്നില്ല. ഉള്ളടക്കം ഉപയോഗിക്കുന്നതിന് ന്യായമായ പ്രതിഫലം പങ്കുവയ്ക്കണമെന്നത് ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി ഉൾപ്പെടെയുള്ള സംഘടനകൾ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ALSO READ: അട ഗൊമ്മാലേ! 200 എംപി ക്യാമറയോ? റിയൽമി ഇത് പൊളിച്ചടക്കും
മറ്റ് പല രാജ്യങ്ങളിലും വാർത്താ പ്രസാധകർക്ക് വരുമാന വിഹിതം നൽകുന്നതിനായി നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വാർത്താമാധ്യമങ്ങളിൽനിന്നുള്ള ലിങ്കുകളോ മറ്റ് വാർത്താസംക്ഷിപ്തമോ ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ മാധ്യമസ്ഥാപനങ്ങൾക്ക് നിശ്ചിത പ്രതിഫലം നൽകണമെന്ന് ഓസ്ട്രേലിയയിൽ നിയമമുണ്ട്. അത്തരത്തിൽ ഇന്ത്യയും സമാനമായ വഴി സ്വീകരിക്കുമോയെന്നാണ് ഇനി അറിയേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടാതെ, സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാ ഉള്ളടക്കങ്ങളുടെയും ഉത്തരവാദിത്തം അവർ ഏറ്റെടുക്കണം. കുട്ടികളുടെയും മറ്റ് പൗരന്മാരുടെയും ഓൺലൈൻ സുരക്ഷ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തമാണ്. അത് അവർ പാലിക്കേണ്ടതുമാണ്. ഇന്റർനെറ്റിന്റെ സ്വഭാവം ഇപ്പോൾ മാറിയിട്ടുണ്ട്. കൃത്രിമമായ നിർമിക്കുന്ന ഉള്ളടക്കത്തിന് (എഐ അടക്കം) ബന്ധപ്പെട്ട വ്യക്തികളുടെ അനുമതി (യൂസർ കൺസന്റ്) നിർബന്ധമായും ആവശ്യമാണെന്നും മന്ത്രി ഓർമിപ്പിച്ചു. ഇത്തരത്തിൽ മനുഷ്യ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യവുമായി സഹകരിക്കാൻ ഞാൻ പ്ലാറ്റ്‌ഫോമുകളോട് അഭ്യർത്ഥിക്കുകയാണെന്നും കോൺക്ലേവിൽ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.