യെമൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
MEA Condemns Attack as Commercial Ship Sinks in Red Sea; All Indian Crew Safe: ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഭീഷണികൾ വർധിച്ചുവരുകയാണ്. ചെങ്കടലിനെ ഏദൻ ഉൾക്കടലുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാതയായ ബാബ് അൽ-മന്ദബ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ജൂലൈ 20-ന് സൗദി അറേബ്യയ്ക്ക് മേൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: യെമൻ തീരത്ത്വ്ഴ നടന്ന ആക്രമണത്തിൽ തകർന്ന ഇന്ത്യൻ പതാകയേന്തിയ വാണിജ്യ കപ്പലിൽ നിന്ന് 13 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി. സംഭവത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എം.എസ്.വി ഫൈസ് നൂറെ ഒലിയ യെമൻ സമുദ്രാതിർത്തിക്ക് സമീപം ഉണ്ടായ ആക്രമണത്തിൽ മുങ്ങിയതെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
യാതൊരു പ്രകോപനവുമില്ലാതെ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി മന്ത്രി സോനോവാളും പ്രതികരിച്ചു. അതേസമയം രാജ്യത്തിൻ്റെ പടിഞ്ഞാറൻ തീരത്ത് സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ച് കപ്പലിന് നേരെ ആക്രമണം നടന്നതായി യെമൻ സർക്കാരിനെ അനുകൂലിക്കുന്ന നാഷണൽ റെസിസ്റ്റൻസ് ഫോഴ്സ് വ്യക്തമാക്കി. ചെങ്കടലിലെ അൽ ഹുദൈദയിൽ നിന്ന് 13 നോട്ടിക്കൽ മൈൽ തെക്കുമാറി സഞ്ചരിക്കുമ്പോഴാണ് കപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് നാഷണൽ റെസിസ്റ്റൻസ് ഫോഴ്സ് അറിയിച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
13 ഇന്ത്യക്കാരും ഒരു യെമൻ പൗരനും ഉൾപ്പെടെ 14 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവരെ യെമൻ നാവികസേനയും കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ സംയുക്ത രക്ഷാപ്രവർത്തനത്തിലൂടെയാണ് രക്ഷപ്പെടുത്തിയത്. നിലവിൽ ഇവരെ മോഖ തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ജീവനക്കാരുടെ സുരക്ഷയ്ക്കായി യെമൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മികച്ച പിന്തുണ നൽകിയ യെമൻ അധികൃതർക്ക് ഇന്ത്യ നന്ദി അറിയിക്കുകയും ചെയ്തു.
പശ്ചിമേഷ്യയിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ ഗതാഗതം എത്രയും വേഗം പുനസ്ഥാപിക്കണമെന്നും ഇന്ത്യ പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയിലുള്ള ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ ഏജൻസികളെ ഏകോപിപ്പിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാൻ ഡയറക്ടർ ജനറൽ മാരിടൈം അഡ്മിനിസ്ട്രേഷന് നിർദ്ദേശം നൽകിയതായും സോനോവാൾ അറിയിച്ചു.
ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഭീഷണികൾ വർധിച്ചുവരുകയാണ്. ചെങ്കടലിനെ ഏദൻ ഉൾക്കടലുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാതയായ ബാബ് അൽ-മന്ദബ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ജൂലൈ 20-ന് സൗദി അറേബ്യയ്ക്ക് മേൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു. പ്രധാനപ്പെട്ട കപ്പൽ പാതകൾക്ക് സമീപം ചെങ്കടലിൻ്റെ കിഴക്കൻ തീരത്താണ് ഹൂതികളുടെ നിയന്ത്രണത്തിലുള്ള അൽ ഹുദൈദ സ്ഥിതി ചെയ്യുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ട 16 ഇന്ത്യക്കാരിൽ പത്ത് പേരും നാവികരാണ്. കരിങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളിൽ അഞ്ച് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടിരുന്നു.
English Summary
Thirteen Indian seafarers were safely rescued after their Indian-flagged cargo vessel, MSV Faize Noore Oliya, sank following an attack off Yemen’s coast in the Red Sea. India’s Ministry of External Affairs strongly condemned the unprovoked strike, urging an immediate halt to ongoing attacks on commercial shipping in West Asia.