കാബൂളില്‍ പാക് വ്യോമാക്രമണം; 400 പേര്‍ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്ഥാന്‍
Afghanistan-Pakistan Tension: കാബൂളിലെ ഒരു ആശുപത്രിയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍. തിങ്കളാഴ്ച വൈകിയുണ്ടായ ആക്രണത്തില്‍ ആശുപത്രി പല ഭാഗങ്ങളും തകര്‍ന്നെന്ന് അഫ്ഗാൻ

പ്രതീകാത്മക ചിത്രം
കാബൂള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഒരു ആശുപത്രിയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍. തിങ്കളാഴ്ച വൈകിയുണ്ടായ ആക്രണത്തില്‍ ആശുപത്രി പല ഭാഗങ്ങളും തകര്‍ന്നെന്ന് അഫ്ഗാൻ സർക്കാർ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത്രത്ത് ഹംദുള്ള ഫിത്രത്ത് പറഞ്ഞു. 400 പേർ കൊല്ലപ്പെട്ടുവെന്നും 250 ഓളം പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
കെട്ടിടത്തിലെ തീ നിയന്ത്രണ വിധേയമാക്കാനും അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാനും രക്ഷാപ്രവർത്തകർ ശ്രമിക്കുകയാണെന്നും ഹംദുള്ള ഫിത്രത്ത് അറിയിച്ചു. 200 ലധികം പേർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത്ത് സമാന്‍ നേരത്തെ പറഞ്ഞിരുന്നു.
ആശുപത്രിയുടെ എല്ലാ ഭാഗങ്ങളും നശിപ്പിക്കപ്പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. അഫ്ഗാന്‍ ക്രിക്കറ്റര്‍ മുഹമ്മദ് നബി ആശുപത്രിയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പാക് ആക്രമണത്തില്‍ യുവാക്കള്‍ കൊല്ലപ്പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ക്രിക്കറ്റ് താരം റാഷിദ് ഖാനും സംഭവത്തെ അപലപിച്ചു.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് പാകിസ്ഥാന്‍ രംഗത്തെത്തി. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്നും, തീവ്രവാദ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നുമാണ് പാകിസ്ഥാന്റെ വിശദീകരണം. കാബൂളിലെ ഒരു ആശുപത്രിക്ക് നേരെ ആക്രമണം നടന്നുവെന്ന ആരോപണം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സെയ്ദി തള്ളി. തീവ്രവാദ കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രാലയം പറഞ്ഞു.