Gulf Travel Crisis: പ്രവാസികൾ പ്രതിസന്ധിയിൽ, സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യയും ഇൻഡിഗോയും
Air India and IndiGo Cut Flights : ഈ സർവീസ് വെട്ടിക്കുറയ്ക്കൽ യുഎഇയിലെ പ്രവാസികളെ നേരിട്ടും അല്ലാതെയും ഗുരുതരമായി ബാധിക്കും. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഡൽഹി, മുംബൈ എന്നീ പ്രധാന ഹബ്ബുകൾ വഴി ഇന്ത്യയിലെ ചെറുകിട നഗരങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് കണക്റ്റിങ് ഫ്ലൈറ്റുകൾ ലഭിക്കാൻ വലിയ ബുദ്ധിമുട്ട് നേരിടും. ടിക്കറ്റ് ലഭ്യത കുറയുന്നതോടെ കാത്തിരിപ്പ് സമയവും കൂടും.
ദുബായ്: ഗൾഫ് പ്രവാസികൾക്ക് കടുത്ത തിരിച്ചടിയേകി എയർ ഇന്ത്യയും ഇൻഡിഗോയും വിമാന സർവീസുകൾ കൂട്ടത്തോടെ വെട്ടിക്കുറയ്ക്കുന്നു. ഇറാൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധനവില കുതിച്ചുയർന്നതാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് വിമാനക്കമ്പനികളെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. യുഎഇയിൽ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രാക്ലേശം ഇതോടെ ഇരട്ടിക്കുമെന്നാണ് ആശങ്ക. വിദ്യാലയങ്ങൾ അടയ്ക്കുന്നതോടെ ലക്ഷക്കണക്കിന് പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന കനത്ത വേനൽക്കാല യാത്രാ സീസണിലാണ് ഈ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ആഭ്യന്തര വ്യോമയാന വിപണിയുടെ 90 ശതമാനവും കൈയാളുന്നത് എയർ ഇന്ത്യയും ഇൻഡിഗോയുമാണ്.
സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത് ഇങ്ങനെ
വിശ്വസനീയമായ കേന്ദ്രങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം ജൂൺ, ജൂലൈ മാസങ്ങളിലേക്കായി കമ്പനികൾ വരുത്തിയ മാറ്റങ്ങൾ താഴെ നോക്കാം.
- എയർ ഇന്ത്യ: നിശ്ചയിച്ചിരുന്ന ആഭ്യന്തര സർവീസുകളിൽ 22 ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ട്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ചില പ്രത്യേക റൂട്ടുകളിലെ സർവീസുകൾ താൽക്കാലികമായി പുനഃക്രമീകരിച്ചതായി കമ്പനിയും സ്ഥിരീകരിച്ചു.
- ഇൻഡിഗോ: ആഭ്യന്തര സർവീസുകളിൽ 7 മുതൽ 10 ശതമാനം വരെ കുറവാണ് ഇൻഡിഗോ വരുത്തിയിരിക്കുന്നത്.
എയർ ഇന്ത്യയുടെ ഡൽഹി-ചിക്കാഗോ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. ഡൽഹി-സാൻ ഫ്രാൻസിസ്കോ സർവീസ് ആഴ്ചയിൽ 10 എന്നതിൽ നിന്ന് 7 ആയി കുറച്ചു. ടൊറന്റോ, വാൻകൂവർ, പാരിസ്, സിംഗപ്പൂർ, ബാങ്കോക്ക് തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണത്തിലും കുറവുണ്ടാകും.
ഇന്ധനവില 80,000-ൽ നിന്ന് ഒരു ലക്ഷത്തിലേക്ക്ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളവും ഇന്ധനത്തിനായാണ് നീക്കിവെക്കുന്നത്. ഇറാൻ സംഘർഷത്തെ തുടർന്ന് എണ്ണക്കപ്പലുകളുടെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങളാണ് വിലക്കയറ്റത്തിന് കാരണം. സംഘർഷത്തിന് മുൻപ് ഒരു കിലോലിറ്ററിന് 80,000 രൂപയായിരുന്ന വിമാന ഇന്ധനവില ഇപ്പോൾ 1,00,000 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നതായി എയർ ഇന്ത്യ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. നഷ്ടം കുറയ്ക്കുന്നതിനായി റൂട്ടുകൾ വെട്ടിച്ചുരുക്കുകയോ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുകയോ ചെയ്യുകയല്ലാതെ വിമാനക്കമ്പനികൾക്ക് മറ്റ് വഴികളില്ല.
യുഎഇ പ്രവാസികളെ എങ്ങനെ ബാധിക്കും?
ഈ സർവീസ് വെട്ടിക്കുറയ്ക്കൽ യുഎഇയിലെ പ്രവാസികളെ നേരിട്ടും അല്ലാതെയും ഗുരുതരമായി ബാധിക്കും. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഡൽഹി, മുംബൈ എന്നീ പ്രധാന ഹബ്ബുകൾ വഴി ഇന്ത്യയിലെ ചെറുകിട നഗരങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് കണക്റ്റിങ് ഫ്ലൈറ്റുകൾ ലഭിക്കാൻ വലിയ ബുദ്ധിമുട്ട് നേരിടും. ടിക്കറ്റ് ലഭ്യത കുറയുന്നതോടെ കാത്തിരിപ്പ് സമയവും കൂടും.
സീറ്റുകളുടെ എണ്ണം കുറയുന്നതും ഉയർന്ന ഡിമാൻഡും കാരണം വരും ദിവസങ്ങളിൽ ഗൾഫ്-ഇന്ത്യ റൂട്ടുകളിലെ വിമാന ടിക്കറ്റ് നിരക്ക് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവാത്ത വിധം ഉയർന്നേക്കും. കുറഞ്ഞ ചെലവിൽ ഇന്ത്യ വഴി യൂറോപ്പിലേക്കും നോർത്ത് അമേരിക്കയിലേക്കും യാത്ര ചെയ്യാൻ ഇന്ത്യൻ വിമാനങ്ങളെ ആശ്രയിച്ചിരുന്ന യുഎഇ നിവാസികൾക്ക് അന്താരാഷ്ട്ര സർവീസുകൾ കുറച്ചത് തിരിച്ചടിയാകും.
ഇന്ത്യ-യുഎഇ റൂട്ടിൽ നേരിട്ട് സർവീസ് നടത്തുന്ന എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് തുടങ്ങിയ ഗൾഫ് എയർലൈനുകൾക്ക് ഈ സാഹചര്യം അനുകൂലമായേക്കാം. എങ്കിലും ആഗോളതലത്തിലെ ഇന്ധന പ്രതിസന്ധി ഇവരെയും ബാധിക്കുന്നുണ്ട്. സർവീസുകൾ മുടങ്ങുന്ന യാത്രക്കാർക്ക് തീയതി മാറ്റി നൽകാനോ പൂർണ്ണമായ റീഫണ്ട് നൽകാനോ എയർ ഇന്ത്യ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
English Summary
Air India and IndiGo have significantly scaled back their flight operations, cutting domestic and international schedules by up to 22% and 10% respectively, due to soaring jet fuel prices driven by the Middle East conflict. This sudden reduction during the peak summer travel season is expected to drastically tighten seat availability, trigger longer transit times, and keep airfares elevated for thousands of UAE-bound Indian expatriates.