US- Iran Conflicts: യുദ്ധഭീതി ഒഴിഞ്ഞോ? അവസാന നിമിഷം ഇറാൻ ആക്രമണത്തിൽ നിന്ന് പിന്മാറി ട്രംപ്, കാരണം എന്ത്
Trump Cancels US strikes On Iran: ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് തന്റെ നിലപാടിൽ മാറ്റം വരുത്തിയത്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഇന്നുരാത്രി ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങളും ബോംബിങ്ങുകളും ഞാൻ റദ്ദാക്കിയിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ലോകത്തെ അറിയിച്ചത്.
വാഷിങ്ടൺ: ഇറാനെതിരെ നടത്താനിരുന്ന കനത്ത ആക്രമണത്തിൽ നിന്ന് പിന്മാറി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ ചർച്ചകളിൽ ഉണ്ടായ നിർണായകമായ തീരുമാനങ്ങളാണ് നടപടി പിൻവലിക്കാൻ കാരണമായതെന്നാണ് സൂചന. ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് തന്റെ നിലപാടിൽ മാറ്റം വരുത്തിയത്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഇന്നുരാത്രി ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങളും ബോംബിങ്ങുകളും ഞാൻ റദ്ദാക്കിയിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ലോകത്തെ അറിയിച്ചത്.
ALSO READ: ഒരു ദാക്ഷിണ്യവുമില്ലാതെ ഇന്ന് രാത്രി ഇറാനെ തകർക്കും, വെനസ്വേലയുടെ ഗതിവരുത്തും: ട്രംപ്
ഇറാന്റെ പരമോന്നത നേതൃത്വവുമായി നടത്തിയ ചർച്ചകൾ വിജയകരമാണെന്നും അവർ കരാർ വ്യവസ്ഥകൾ അംഗീകരിച്ചതായും ട്രംപ് പോസ്റ്റിൽ പറയുന്നു. അമേരിക്കയ്ക്ക് പുറമെ ഇസ്രായേൽ, സൗദി അറേബ്യ, യുഎഇ, ഖത്തർ, തുർക്കി, പാകിസ്താൻ തുടങ്ങി പത്തോളം രാജ്യങ്ങൾ ചർച്ചകളിൽ പങ്കാളികളാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ആക്രമണം റദ്ദാക്കിയെങ്കിലും ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.
സമാധാന കരാർ അന്തിമമാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരും. കരാർ ഒപ്പിടുന്ന സമയവും സ്ഥലവും ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ വിഷയത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡൊണാൾഡ് ട്രംപ് ഇറാനെതിരെയുള്ള വ്യോമാക്രമണ പദ്ധതികൾ അവസാന നിമിഷം വേണ്ടെന്നുവെച്ചതും സമാധാന ചർച്ചകളെക്കുറിച്ചുള്ള സൂചനകൾ പുറത്തുവിട്ടതും ആഗോള സാമ്പത്തിക വിപണിയിൽ വൻ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. എണ്ണവിലയിൽ കുത്തനെ ഇടിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ന് രാത്രി ഇറാനെ തകർക്കും; ആദ്യ ഭീഷണി
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം (Iran-US-Israel war) കനക്കുന്നതിനിടെ ഇറാനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ഇന്ന് രാത്രി ഇറാന് കനത്ത തിരിച്ചടി നൽകുമെന്നും ഒരു ദാക്ഷിണ്യവുമില്ലാതെയായിരിക്കും ആക്രമണമെന്നും ട്രംപ് ട്രൂത്ത് എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകി. ഇറാന്റെ എണ്ണ, വാതക വിപണികളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്നും അധികം താമസിയാതെ വെനസ്വേല പോലെ ഇറാനെയും തങ്ങളുടെ കാൽച്ചുവട്ടിലാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. സമാധാനക്കരാറുണ്ടാക്കി യുദ്ധം അവസാനിക്കുമെന്ന ഘട്ടത്തിൽ എത്തിനിൽക്കെയാണ്, വീണ്ടും ഇറാനുമായുള്ള അമേരിക്കയുടെ സംഘർഷം കനത്തത്.
ആക്രമണങ്ങൾ രൂക്ഷമാകുന്നതിനിടയിലും യുഎസുമായി ഇറാൻ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ അതിനിടെ അപ്രതീക്ഷിതമായാണ് ട്രംപിന്റെ ഭീഷണി പോസ്റ്റ് എത്തിയിരിക്കുന്നത്. ഇതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന ഭീതിയിലായിരുന്നു ലോകം ഇരു രാജ്യങ്ങളെയും ഉറ്റുനോക്കിയത്. ചൊവ്വാഴ്ച ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ തങ്ങളുടെ സൈനിക ഹെലികോപ്റ്റർ വെടിവെച്ചിട്ടതായി അമേരിക്ക ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ യുഎസ് ഇറാനുനേരേ വീണ്ടും ശക്തമായ ആക്രമണം ആരംഭിച്ചു. തൊട്ടുപിന്നാലെ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് പ്രഖ്യാപനവുമായി ഇറാൻ രംഗത്തെത്തി. എണ്ണക്കപ്പലുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെയുള്ള എല്ലാ ഗതാഗതങ്ങളും അവസാനിപ്പിച്ചതായി ഇറാന്റെ സൈനിക നേതൃത്വം അറിയിച്ചു.
English Summary:
President Donald Trump called off plans for renewed U.S. military strikes on Iran at the last minute. He saying negotiations with Tehran had advanced to the highest levels of Iran’s leadership.