Afghanistan earthquake: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം; ഞായറാഴ്ചത്തെ ദുരന്തത്തിൽ മരണം 1,400 കടന്നു
താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് എക്സ് പ്ലാറ്റ്‌ഫോമിൽ അറിയിച്ചതനുസരിച്ച്, ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കുനാർ പ്രവിശ്യയിൽ മാത്രം 1,411 പേർ മരിക്കുകയും 3,124 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൊവ്വാഴ്ച തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
യു എസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) യുടെ റിപ്പോർട്ടനുസരിച്ച്, നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തിൽ നിന്ന് 34 കിലോമീറ്റർ വടക്കുകിഴക്കായാണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം. പുതിയ ഭൂകമ്പത്തിൽ എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇതുവരെ വ്യക്തമല്ല.
കഴിഞ്ഞ ഞായറാഴ്ച വടക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ 1,400 പേരോളം കൊല്ലപ്പെടുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ആ ഭൂകമ്പത്തിൽ നിരവധി വീടുകളും മറ്റും തകർന്നിരുന്നു. കൂടാതെ നിരവധി ഗ്രാമങ്ങളാണ് ഇല്ലാതായത്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് എക്സ് പ്ലാറ്റ്‌ഫോമിൽ അറിയിച്ചതനുസരിച്ച്, ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കുനാർ പ്രവിശ്യയിൽ മാത്രം 1,411 പേർ മരിക്കുകയും 3,124 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ദുരിത ബാധിത മേഖലകളിലും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് താലിബാൻ വക്താവ് അറിയിച്ചു. ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥലങ്ങളിൽ, പരിക്കേറ്റവരെ രക്ഷിക്കാനായി ഡസൻ കണക്കിന് കമാൻഡോകളെ എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ച രാത്രിയിലെ ഭൂകമ്പം ‘ലക്ഷക്കണക്കിന്’ ആളുകളെ ബാധിച്ചിരിക്കാമെന്ന് അഫ്ഗാനിസ്ഥാനിലെ യു എൻ അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. വിവിധ പ്രതിസന്ധികളെ നേരിടുന്ന അഫ്ഗാൻ ജനതയെ മറക്കാൻ നമുക്ക് കഴിയില്ലെന്നും, അന്താരാഷ്ട്ര സമൂഹം സഹായം നൽകാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഞായറാഴ്ചത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ജലാലാബാദിൽ നിന്ന് ഏകദേശം 27 കിലോമീറ്റർ അകലെ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് എട്ട് കിലോമീറ്റർ താഴെയായിരുന്നുവെന്ന് യുഎസ്ജിഎസ് വ്യക്തമാക്കി.