Johannesburg Shotting: ജൊഹന്നാസ്ബർഗിൽ ആക്രമണം; ബാറിലുണ്ടായ വെടിവെപ്പ് ഒമ്പത് മരണം
South Africa Johannesburg Shotting: രണ്ട് വാഹനങ്ങളിലെത്തിയ അജ്ഞാതരായ അക്രമികളാണ് ബാറിനുള്ളിൽ തയറി വെടിയുതിർത്തത്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിനിടയിലും വെടിവയ്പ്പ് ഉണ്ടായതായി പോലീസ് പറയുന്നു. ലോകത്തിൽ ഏറ്റവും ഉയർന്ന കൊലപാതക നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക.
ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരായ ജോഹന്നാസ്ബർഗിലെ ബാറിൽ അജ്ഞാതരുടെ വെടിവെയ്പ്പ്. തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ഈ മാസം ദക്ഷിണാഫ്രിക്കയിൽ നടന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. നഗരത്തിന് തെക്ക് പടിഞ്ഞാറ് 40 കിലോമീറ്റർ അകലെയുള്ള ഒരു സ്വർണ ഖനി പ്രദേശമായ ബെക്കേഴ്‌സ്‌ഡാലിലെ ബാറിലാണ് ആക്രമണം നടന്നിരിക്കുന്നത്.
രണ്ട് വാഹനങ്ങളിലെത്തിയ അജ്ഞാതരായ അക്രമികളാണ് ബാറിനുള്ളിൽ തയറി വെടിയുതിർത്തത്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിനിടയിലും വെടിവയ്പ്പ് ഉണ്ടായതായി പോലീസ് പറയുന്നു. മരിച്ചവരിൽ ബാറിന് പുറത്തുണ്ടായിരുന്ന ഒരു ഓൺലൈൻ കാർ ഹെയ്‌ലിംഗ് സേവനത്തിലെ ഡ്രൈവറും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അനധികൃതമായി മദ്യം വിൽക്കുന്ന സ്ഥലത്താണ് വെടിവെപ്പ് നടന്നിരിക്കുന്നത്.
Also Read: മെട്രോ സ്റ്റേഷനുകളിൽ കത്തിയാക്രമണം, തായ്വാനിൽ 3 പേർക്ക് ദാരുണാന്ത്യം
സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. തലസ്ഥാനമായ പ്രിട്ടോറിയയ്ക്കടുത്തുള്ള സോൾസ്‌വില്ലെ ടൗൺഷിപ്പിൽ ഡിസംബർ 6-ന് നടന്ന സമാനമായ മറ്റൊരു ആക്രമണത്തിൽ ഒരു മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു.
ലോകത്തിൽ ഏറ്റവും ഉയർന്ന കൊലപാതക നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയിൽ അനിയന്ത്രിതമായിട്ട് ആളുകൾക്കിടയിൽ തോക്ക് ഉപയോഗം വർദ്ധിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത്തരം ദാരുണമായ സംഭവങ്ങൾക്ക് പിന്നാലെ നിയമവിരുദ്ധമായി തോക്കുകൾ കൈകാര്യം ചെയ്യുന്നവർക്കെതിരെ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.