Charlie Kirk: ട്രംപിന്റെ കൂട്ടാളി; ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു
Charlie Kirk shot dead at Utah College: യൂട്ടവാലി സർവകലാശാലയിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. സാമൂഹികമാധ്യമങ്ങളിലൂടെ ട്രംപാണ് മരണവാർത്ത പുറത്ത് വിട്ടത്.

Charlie Kirk
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വിശ്വസ്തനും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. 31 വയസായിരുന്നു. യൂട്ടവാലി സർവകലാശാലയിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.
സാമൂഹികമാധ്യമങ്ങളിലൂടെ ട്രംപാണ് മരണവാർത്ത പുറത്ത് വിട്ടത്. ‘അമേരിക്കൻ ഐക്യനാടുകളിലെ യുവാക്കളുടെ ഹൃദയം ചാർലിയെക്കാൾ നന്നായി മറ്റാർക്കും മനസ്സിലായില്ല, അല്ലെങ്കിൽ മറ്റാർക്കും അത് അറിയില്ലായിരുന്നു,’ എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ കുറിച്ചു.
വെടിവെച്ചയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ അല്ല പ്രതിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. യുവജന സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സഹസ്ഥാപകനും സിഇഒയും കൂടിയാണ് ചാർലി. 2012-ല്‍ 18 വയസ്സുള്ളപ്പോഴാണ് ചാര്‍ലിയും വില്ല്യം മോണ്‍ഡ്‌ഗോമെരിയും ചേര്‍ന്ന് സംഘടനയ്ക്ക് രൂപം നല്‍കിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സർവകലാശാലയിലെ ചടങ്ങിനിടെ ചാർലി സംസാരിക്കുന്നതിനിടെയാണ് വെടിയൊച്ച മുഴങ്ങുന്നത്. കഴുത്തിന്റെ ഇടതുവശത്ത് നിന്ന് വലിയ അളവിൽ രക്തം ഒഴുകുന്നതും ആളുകൾ ഓടിപ്പോകുകയും നിലവിളിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. യൂട്ടാ വാലി യൂണിവേഴ്‌സിറ്റി കാമ്പസിലെ സോറൻസെൻ സെന്റർ അങ്കണത്തിൽ എടുത്ത വീഡിയോകളാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.