Ebola Outbreak: വീണ്ടും എബോള , ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; പുതിയ വകഭേദം അതീവ അപകടകരം
Ebola Outbreak, WHO Declares Global Health Emergency : വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 ദിവസം മുതൽ 3 ആഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. കടുത്ത പനി, തൊണ്ടവേദന, തലവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുമ്പോൾ ആന്തരിക-ബാഹ്യ രക്തസ്രാവവും വൃക്ക, കരൾ എന്നിവയുടെ പ്രവർത്തന തകരാറും മരണത്തിന് കാരണമാകുന്നു. എലൈസ (ELISA), ആർ.ടി.പി.സി.ആർ (RT-PCR) പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം.
ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് രോഗം വീണ്ടും പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര തലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അതിർത്തി കടന്ന് യുഗാൺഡയിലുമാണ് ഇത്തവണ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിലുള്ള വാക്സിനുകളോ ചികിത്സകളോ ഫലപ്രദമല്ലാത്ത ബുണ്ടിബഗ്യോ എന്ന അപൂർവ വകഭേദമാണ് ഇപ്പോൾ പടരുന്നത് എന്നതാണ് ആരോഗ്യ മേഖലയെ ആശങ്കയിലാക്കുന്നത്. ആഭ്യന്തര സംഘർഷങ്ങൾ നിലനിൽക്കുന്ന കോംഗോയിലെ ഇറ്റൂരി, നോർത്ത് കിവു, സൗത്ത് കിവു പ്രവിശ്യകളിൽ രോഗവ്യാപനം ഉണ്ടായതിനാൽ രോഗബാധിതരെ കണ്ടെത്താൻ ആരോഗ്യപ്രവർത്തകർ കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്.
എന്താണ് എബോള? വ്യാപനം എങ്ങനെ?
മനുഷ്യരിൽ മാരകമായ രക്തസ്രാവത്തോടുകൂടിയ പനിയുണ്ടാക്കുന്ന ഒരു വൈറസ് രോഗമാണ് എബോള. 1976-ൽ കോംഗോയിലെ എബോള നദിയുടെ തീരത്താണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. പ്രധാനമായും പഴംതീനി വവ്വാലുകളിൽ നിന്നാണ് വൈറസ് മനുഷ്യരിലെത്തുന്നത്. ചിമ്പാൻസി, കുരങ്ങ്, ഗറില്ല, പന്നി തുടങ്ങിയ മൃഗങ്ങളിൽ നിന്നും പകരാം. രോഗബാധിതരായ മനുഷ്യരുടെ രക്തം, ശരീരസ്രവങ്ങൾ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 ദിവസം മുതൽ 3 ആഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. കടുത്ത പനി, തൊണ്ടവേദന, തലവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുമ്പോൾ ആന്തരിക-ബാഹ്യ രക്തസ്രാവവും വൃക്ക, കരൾ എന്നിവയുടെ പ്രവർത്തന തകരാറും മരണത്തിന് കാരണമാകുന്നു. എലൈസ (ELISA), ആർ.ടി.പി.സി.ആർ (RT-PCR) പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം. ശരാശരി 50 ശതമാനത്തോളമാണ് ഈ രോഗത്തിന്റെ മരണനിരക്ക്. രോഗമുക്തി നേടിയവരിൽ പോലും വർഷങ്ങളോളം സന്ധിവേദനയും തലവേദനയും തുടരാറുണ്ട്.
വൈറസ് വകഭേദങ്ങൾ
എബോള കുടുംബത്തിൽ 6 ഇനം വൈറസുകളുണ്ടെങ്കിലും നാലെണ്ണമാണ് മനുഷ്യരിൽ രോഗമുണ്ടാക്കുന്നത്.
- സൈർ (Zaire ebolavirus): ഏറ്റവും മാരകമായ വകഭേദം. മുൻപ് കോംഗോയിൽ പടർന്നപ്പോൾ 88% ആയിരുന്നു മരണനിരക്ക്. ഇതിനെതിരെ വാക്സിനുകൾ ലഭ്യമാണ്.
- സുഡാൻ (Sudan ebolavirus): 2022-ൽ യുഗാൺഡയിൽ പടർന്നു. പ്രത്യേക വാക്സിനുകൾ ലഭ്യമല്ല.
- ബുണ്ടിബഗ്യോ (Bundibugyo ebolavirus): ഇപ്പോൾ പടരുന്ന അതീവ അപകടകരമായ വകഭേദം. 2007-ൽ യുഗാൺഡയിലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. സൈർ വൈറസിനെതിരെയുള്ള മരുന്നുകൾ ഇതിന് ഫലപ്രദമല്ല.
- തായ് ഫോറസ്റ്റ് (Taï Forest ebolavirus)
കോവിഡും എബോളയും തമ്മിലുള്ള വ്യത്യാസം
കോവിഡ്-19 പോലെ എബോള പെട്ടെന്ന് ലോകമാകെ പടർന്ന് പിടിച്ച് മഹാമാരി (Pandemic) ആകാത്തതിന് കാരണം അതിന്റെ തീവ്രമായ ലക്ഷണങ്ങളാണ്. കോവിഡ് ബാധിതർക്ക് ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ രോഗം പരത്താൻ സാധിക്കും. എന്നാൽ എബോള, നിപ, സാർസ് തുടങ്ങിയവ ബാധിക്കുന്നവർ കടുത്ത പനിയും രക്തസ്രാവവും കാരണം പെട്ടെന്ന് തന്നെ പൂർണ്ണമായി അവശരാവുകയും കിടപ്പിലാവുകയും ചെയ്യും. രോഗിക്ക് ചലനശേഷി നഷ്ടപ്പെടുന്നതും ആശുപത്രികളിലേക്ക് മാറുന്നതും സമൂഹത്തിലേക്ക് രോഗം പടരുന്നത് തടയാൻ ആരോഗ്യസംവിധാനങ്ങളെ സഹായിക്കുന്നു.
അന്താരാഷ്ട്ര പ്രതിരോധ പ്രവർത്തനങ്ങൾ
പുതിയ സാഹചര്യത്തിൽ സുഡാൻ, ബുണ്ടിബഗ്യോ വകഭേദങ്ങൾക്കെതിരെയുള്ള വാക്സിൻ നിർമ്മാണം വേഗത്തിലാക്കാൻ അന്താരാഷ്ട്ര ഗവേഷണ ഏജൻസികൾക്ക് ലോകാരോഗ്യ സംഘടന നിർദ്ദേശം നൽകിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്നുകളും സാങ്കേതിക സഹായങ്ങളും എത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ്.
English Summary
The World Health Organization has declared a global health emergency following a fresh Ebola outbreak driven by the rare and highly dangerous Bundibugyo variant in the Democratic Republic of Congo and Uganda. This resurgence has triggered international alarm because current vaccines and treatments are ineffective against this specific strain, while local conflicts further hinder efforts to contain its spread.