S Jaishankar Meets Vladimir Putin: റഷ്യയുമായുള്ളത് ലോകത്തിലെ ഏറ്റവും വലിയ ബന്ധം, തകർക്കാനാവില്ല; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
S Jaishankar Meets Vladimir Putin On Moscow: റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാൻറ്റോവുമായി ജയശങ്കർ വ്യാപാര-സാമ്പത്തിക ചർച്ചകൾ നടത്തിയിരുന്നു. ഇതിന് ശേഷമാണ് മോസ്കോയിലെത്തി പുടിനുമായി കൂടിക്കാഴ്ച്ച നടത്തിയത്. റഷ്യയുമായുള്ള വ്യാപാരം ശക്തിപ്പെടുത്തണമെന്നും ജയശങ്കർ പറഞ്ഞു.
മോസ്കോ: മൂന്ന് ദിവസത്തെ റഷ്യ സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ യുഎസ് അമിത തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണ് സന്ദർശനവും കൂടിക്കാഴ്ച്ചയും. ഇന്ത്യ ഉക്രെയ്നെതിരായ യുദ്ധത്തിന് ധനസഹായം നൽകുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം.
അതേസമയം ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള ഒന്നാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും ഇതേ അഭിപ്രായം തന്നെയാണ് പങ്കുവെച്ചത്. ഇരു രാജ്യങ്ങളിലെയും നേതാക്കൾ ചേർന്നാണ് ഈ ബന്ധെ രൂപപ്പെടുത്തിയതെന്നും, തന്ത്രപരമായ പങ്കാളിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാൻറ്റോവുമായി ജയശങ്കർ വ്യാപാര-സാമ്പത്തിക ചർച്ചകൾ നടത്തിയിരുന്നു. ഇതിന് ശേഷമാണ് മോസ്കോയിലെത്തി പുടിനുമായി കൂടിക്കാഴ്ച്ച നടത്തിയത്. ലാവ്റോവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇത് രാഷ്ട്രീയ ബന്ധവും ഉഭയകക്ഷി സഹകരണവും അവലോകനം ചെയ്യാനുള്ള അവസരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. റഷ്യയുമായുള്ള വ്യാപാരം ശക്തിപ്പെടുത്തണമെന്നും ഇന്ത്യയുമായി കൂടുതൽ ആഴത്തിൽ പ്രവർത്തിക്കാനും റഷ്യൻ സ്ഥാപനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ ഇന്ത്യ-യുഎസ് ബന്ധത്തിൽ പുതിയ വിള്ളലുകൾ വീണിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയൻ നേതാക്കളും റഷ്യൻ നേതാക്കളുമായി ചർച്ചകൾ നടക്കുന്നത്. ഈ സാഹചര്യത്തിൽ മോസ്കോയുമായുള്ള സഹകരണം വർദ്ധിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യവും കൂടിക്കാഴിച്ചയ്ക്ക് ശേഷം ജയശങ്കർ വ്യക്തമാക്കി.