India US Tariff Issue: ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍, ട്രംപിന്റെ താരിഫ് നടപടിയ്‌ക്കെതിരെ യുഎസില്‍ വിമര്‍ശനം
Ex US Official Slams 50 Percent Tariff: റഷ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ യുഎസ് ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് വിപരീതഫലം ഉണ്ടാക്കും. റഷ്യയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ഇന്ത്യയോട് പറഞ്ഞാല്‍, അവര്‍ നേരെ തിരിച്ചാകും ചെയ്യുന്നതെന്നും കാംബെല്‍

നരേന്ദ്ര മോദി, ഡൊണാൾഡ് ട്രംപ്
വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം തീരുവ ചുമത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് യുഎസ് മുന്‍ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർട്ട് കാംബെൽ രംഗത്ത്. ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് മൂലം യുഎസ്-ഇന്ത്യ ബന്ധം ഭീഷണി നേരിടുന്നുവെന്ന് സിഎൻബിസി ഇന്റർനാഷണലിന് നൽകിയ അഭിമുഖത്തിൽ കർട്ട് കാംബെൽ പറഞ്ഞു. ട്രംപിന്റെ തീരുവ നയത്തിനെതിരെ യുഎസില്‍ നിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കാംബെലിന്റെ പ്രതികരണം.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട ബന്ധം ഇന്ത്യയുമായാണ്. അത് ഇപ്പോള്‍ അപകടത്തിലായി. ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച് ട്രംപ് സംസാരിച്ച രീതി ഇന്ത്യന്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞി. മോദി ട്രംപിന് മുന്നിൽ മുട്ടുമടക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റഷ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ യുഎസ് ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് വിപരീതഫലം ഉണ്ടാക്കും. റഷ്യയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ഇന്ത്യയോട് പറഞ്ഞാല്‍, അവര്‍ നേരെ തിരിച്ചാകും ചെയ്യുന്നതെന്നും കാംബെല്‍ വ്യക്തമാക്കി. സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സൈനിക സഹകരണം എന്നിവയിൽ യുഎസിന് ഏറ്റവും പ്രധാനം ഇന്ത്യയുമായുള്ള ബന്ധമാണ്. അതാണ് ഇപ്പോള്‍ അപകടത്തിലായതെന്നും അദ്ദേഹം വിമര്‍ശിച്ചു.
Also Read: Donald Trump: ട്രംപിന് നൊബേൽ നൽകണം, പിന്തുണച്ച് അസർബൈജാനും അർമേനിയയും
ഇന്ത്യ ഒരു തന്ത്രപരമായ പങ്കാളിയാണ് എന്നും, ഇന്ത്യയുമായി വ്യക്തമായി ബന്ധപ്പെടുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. താരിഫ് വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയ പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിറക്കിയത്. താരിഫ് സംബന്ധിച്ച തർക്കം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി ഒരു വ്യാപാര ചർച്ചയും ഉണ്ടാകില്ലെന്നാണ് ട്രംപ് നേരത്തെ പറഞ്ഞത്.