Gaza Starvation: ഗാസയിൽ പട്ടിണി മരണം നൂറുകടന്നു, ദിവസങ്ങളോളം ഭക്ഷണമില്ലാതെ കുട്ടികളും
Gaza Starvation: ഇസ്രയേൽ-അമേരിക്കൻ പിന്തുണയുള്ള ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (GHF) നടത്തുന്ന ഒരു സഹായ വിതരണ കേന്ദ്രം മാത്രമാണ് ഗാസയിലെ ജനങ്ങൾക്ക് വിശപ്പടക്കാനുള്ള ഏക മാർഗം.
ഗാസയിൽ പട്ടിണി മരണം രൂക്ഷമാകുന്നു. ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും “ദിവസങ്ങളോളം ഭക്ഷണം കഴിക്കുന്നില്ല” എന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പരിപാടി (WFP) മുന്നറിയിപ്പ് നൽകി. മരുന്നും ഭക്ഷണവുമില്ലാതെ കുട്ടികളുൾപ്പെടെ നൂറ് കണക്കിന് ആളുകളാണ് മരിച്ചുവീഴുന്നത്.
ഇതിനോടകം 112 പേർ പട്ടിണിയിൽ മരിച്ചുവെന്നാണ് കണക്ക്. ഇതിൽ 83 പേരും കുട്ടികളാണ്. ഗാസയിലെ കുഞ്ഞുങ്ങളിലും ഗർഭിണികളിലും മുലയൂട്ടുന്ന സ്‌ത്രീകളിലും നാലിലൊന്ന് പേർക്കും ഗുരുതരമായ പോഷകാഹാരക്കുറവ് കണ്ടെത്തിയതായി ആഗോള മെഡിക്കൽ സന്നദ്ധ സംഘടന ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞുങ്ങളെ മുലയൂട്ടാൻ പോലും ഗതിയില്ലാത്ത അവസ്ഥയിലാണ് അമ്മമാർ.
ALSO READ: പലസ്തീനികള്‍ മനുഷ്യനിര്‍മ്മിതമായ ‘കൂട്ടപട്ടിണി’ അനുഭവിക്കുന്നു; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന
ആക്രമണങ്ങൾക്കു പിന്നാലെ ഇസ്രയേൽ ഉപരോധവും കടുപ്പിച്ചതോടെയാണ് ഗാസയിലെ സ്ഥിതി രൂക്ഷമായത്. ഇസ്രയേൽ-അമേരിക്കൻ പിന്തുണയുള്ള ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (GHF) നടത്തുന്ന ഒരു സഹായ വിതരണ കേന്ദ്രം മാത്രമാണ് ഗാസയിലെ ജനങ്ങൾക്ക് വിശപ്പടക്കാനുള്ള ഏക മാർഗം. എന്നാൽ ഇസ്രയേലി ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, ഡ്രോണുകളുമാണ് അവരെ കാത്തിരിക്കുന്നത്.
ഓഗസ്റ്റ് പകുതിയോടെ ഗാസയിൽ കുട്ടികൾക്ക് വേണ്ടിയുള്ള ജീവൻ രക്ഷിക്കുന്ന ഭക്ഷണസാധനങ്ങൾ തീർന്നുപോകുമെന്നും , ഇതിനകം പോഷകാഹാരക്കുറവുള്ള പതിനായിരക്കണക്കിന് കുട്ടികൾക്ക് പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾ ഉണ്ടാകുമെന്നും ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പരിപാടി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.