Gulf Travel: പ്രവാസികൾക്ക് ആശ്വാസം: ഗൾഫ് വ്യോമപാതകൾ തുറക്കുന്നു; യാത്രക്കാർ ശ്രദ്ധിക്കേണ്ട പുതിയ മാറ്റങ്ങളും എയർലൈൻ അപ്‌ഡേറ്റുകളും
Gulf Travel Update, Airspace Restrictions Eased: ബ്രിട്ടീഷ് എയർവേയ്‌സ്, ലുഫ്താൻസ, കെഎൽഎം തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ ഇപ്പോഴും ജാഗ്രതയിലാണ്. ബ്രിട്ടീഷ് എയർവേയ്‌സിന്റെ റിയാദിലേക്കുള്ള വിമാനങ്ങൾ മെയ് പകുതിയോടെയും ദുബായ്, ദോഹ സർവീസുകൾ ജൂലൈ മുതലും പുനരാരംഭിക്കും. എന്നാൽ ജെദ്ദയിലേക്കുള്ള സർവീസുകൾ സ്ഥിരമായി നിർത്തലാക്കി.
ദുബായ്: യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ, മാസങ്ങളായി നിലനിന്നിരുന്ന ആശങ്കകൾക്ക് വിരാമമിട്ട് ഗൾഫ് മേഖലയിലെ വ്യോമയാന മേഖല സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഫെബ്രുവരി 28 -ന് ഇറാൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അടച്ചിട്ടിരുന്ന വ്യോമപാതകൾ ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ ഭാഗികമായി തുറന്നുകൊടുത്തു എന്നാണ് റിപ്പോർട്ട്.
പ്രധാന വിമാനക്കമ്പനികളുടെ നീക്കങ്ങൾ ഇങ്ങനെ
ഗൾഫ് മേഖലയിലെ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവിട്ടു.
Also Read – വിമാനയാത്രയിൽ സൂക്ഷിക്കുക: ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു
- എമിറേറ്റ്‌സ്: നിലവിൽ 100-ലധികം ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പരിമിതമായ സർവീസുകൾ നടത്തുന്നുണ്ട് ഇവർ. മെയ് 31 വരെ ബുക്ക് ചെയ്ത യാത്രക്കാർക്ക് ജൂൺ 15 വരെയുള്ള യാത്രകൾക്ക് സൗജന്യമായി തീയതി മാറ്റാൻ സാധിക്കും എന്നാണ് വിവരം.
- ഇത്തിഹാദ് : ഒക്ടോബർ മുതൽ ചൈനയിലെ അഞ്ച് പ്രധാന നഗരങ്ങളിലേക്കും ആഫ്രിക്കയിലെ ആറ് നഗരങ്ങളിലേക്കും പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് ഇത്തിഹാദ് അധികൃതർ അറിയിച്ചു.
- ഖത്തർ എയർവേയ്‌സ് : ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്ക് പ്രതിദിന സർവീസുകൾ പുനരാരംഭിച്ചു. മെയ് 1 മുതൽ ദമാസ്കസിലേക്കും സർവീസുകൾ തുടങ്ങും. ജൂൺ പകുതിയോടെ ലക്ഷ്യ സ്ഥാനങ്ങൾ 150 ആയി ഉയർത്താനാണ് കമ്പനിയുടെ തീരുമാനം.
- എയർ ഇന്ത്യ & എയർ ഇന്ത്യ എക്സ്പ്രസ് : യുഎഇയിൽ നിന്നുള്ള ഷെഡ്യൂൾഡ് സർവീസുകൾ ഇപ്പോഴും നിർത്തിവച്ചിരിക്കുകയാണ്. എങ്കിലും യാത്രക്കാരെ സഹായിക്കുന്നതിനായി ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക സർവീസുകൾ (Ad hoc flights) നടത്തുന്നുണ്ട്.
- കുവൈറ്റ് എയർവേയ്‌സ്: ഏപ്രിൽ 26 മുതൽ കുവൈറ്റ് വിമാനത്താവളം വഴി സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു.
അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ നിലപാട്
ബ്രിട്ടീഷ് എയർവേയ്‌സ്, ലുഫ്താൻസ, കെഎൽഎം തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ ഇപ്പോഴും ജാഗ്രതയിലാണ്. ബ്രിട്ടീഷ് എയർവേയ്‌സിന്റെ റിയാദിലേക്കുള്ള വിമാനങ്ങൾ മെയ് പകുതിയോടെയും ദുബായ്, ദോഹ സർവീസുകൾ ജൂലൈ മുതലും പുനരാരംഭിക്കും. എന്നാൽ ജെദ്ദയിലേക്കുള്ള സർവീസുകൾ സ്ഥിരമായി നിർത്തലാക്കി.
ലുഫ്താൻസയുടെ ദുബായ്, ടെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മെയ് 31 വരെ നിർത്തിവച്ചു. അബുദാബി, മസ്‌കറ്റ് ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 24 വരെ ഉണ്ടാകില്ല എന്നും അറിയിപ്പുണ്ട്.
യാത്രക്കാർ ശ്രദ്ധിക്കാൻ
പല വിമാനക്കമ്പനികളും യാത്രക്കാർക്ക് സൗജന്യമായി ടിക്കറ്റ് റദ്ദാക്കാനോ തീയതി മാറ്റാനോ ഉള്ള സൗകര്യം നൽകുന്നുണ്ട്. വ്യോമപാതകളിലെ നിയന്ത്രണം കാരണം ചില റൂട്ടുകളിൽ യാത്രാ സമയം കൂട്ടിയേക്കാം എന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് അതത് എയർലൈനുകളുടെ വെബ്‌സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.