Hashem Safieddine: നസ്രല്ലക്ക് പകരക്കാരൻ എത്തി; ഇനി ഹിസ്ബുള്ളയെ നയിക്കുക ഹാഷിം സഫീദ്ദീൻ
Hezbollah Appoints Hashem Safieddine as New Leader: ഹിസ്‌ബുള്ളയുടെ രാഷ്ട്രീയ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്ന ഹാഷിം സഫീദ്ദീൻ, സംഘടനയുടെ ജിഹാദ് കൗൺസിൽ അംഗം കൂടിയാണ്.

ഹിസ്ബുള്ളയുടെ പുതിയ തലവൻ ഹാഷിം സഫീദ്ദീൻ (Image Credits: Hassan Nasrallah X)
ബെയ്‌റൂട്ട്: ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ലക്ക് പകരക്കാരനെ തെരഞ്ഞെടുത്ത് സംഘടന. ഹാഷിം സഫീദ്ദീനാണ് പുതിയ നേതാവ്. 32 വർഷം ഹിസ്ബുള്ളയെ നയിച്ച നസ്രല്ലയുടെ ബന്ധുവും അനുയായിയുമാണ് സഫീദ്ദീൻ. ലെബനനിൽ ഉണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ സഫീദ്ദീനും കൊല്ലപ്പെട്ടതായി വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ, അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
1964-ൽ തെക്കൻ ലെബനനിലെ ദേർ ഖനുൻ അൽ-നഹറിലാണ് സഫീദ്ദീൻ ജനിച്ചത്. 1990-കളിൽ ഇറാനിൽ നിന്നും തിരിച്ചെത്തിയ അദ്ദേഹം, അന്ന് മുതൽ നസ്രല്ലയുടെ അനുയായിയായി. ഹിസ്‌ബുള്ളയുടെ രാഷ്ട്രീയ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്ന സഫീദ്ദീൻ, സംഘടനയുടെ ജിഹാദ് കൗൺസിൽ അംഗം കൂടിയാണ്. 2017-ൽ സഫീദ്ദീനെ അമേരിക്ക തീവ്രവാദിയായി പ്രഖ്യാപിച്ചു. കൂടാതെ, സിറിയൻ ഭരണകൂടത്തെ പിന്തുണച്ചതിന് സൗദി അറേബ്യ ഇദ്ദേഹത്തെ കരിമ്പട്ടികയിലും ഉൾപ്പെടുത്തിയിരുന്നു.
ALSO READ: ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രല്ല കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രായേൽ
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മിലിറ്ററി ജനറൽ ഖാസിം സുലൈമാനിയുടെ മകൾ സൈനബ് സുലൈമാനിയെ വിവാഹം കഴിച്ചരിക്കുന്നത് സഫീദ്ദീന്റെ മകനാണ്. അതുകൊണ്ട് തന്നെ, ഇറാൻ ഭരണകൂടവുമായും അദ്ദേഹത്തിന് നല്ല ബന്ധമുണ്ട്.
അതേ സമയം, ഹിസ്‌ബുള്ളയുടെ മറ്റൊരു ഉന്നത നേതാവിനെ കൂടി വധിച്ചതായി ഇസ്രായേൽ അവകാശപ്പെടുന്നുണ്ട്. ഹിസ്ബുള്ളയുടെ ഇന്റലിജൻസ് വിഭാഗം കാമാൻഡറായ ഹസൻ ഖലീൽ യാസിനെ വധിച്ചുവെന്നാണ് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചത്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിലാണ് യാസിൻ കൊല്ലപ്പെട്ടതെന്നും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി.