Pakistan Honor Killing: പാകിസ്താനിൽ ദുരഭിമാനക്കൊല, 14 പേർ അറസ്റ്റിൽ
Pakistan Honor Killing: ദുരഭിമാന കൊലയ്ക്കെതിരെ രാഷ്ട്രീയ നേതാക്കളും മതപണ്ഡിതരും പൊതുജനങ്ങളും രംഗത്തെത്തി. കഴിഞ്ഞവർഷം മാത്രം പാക്കിസ്താനിൽ 405 ദുരഭിമാനക്കൊലകൾ നടന്നതായാണ് മനുഷ്യാവകാശ കമ്മിഷന്റെ റിപ്പോർട്ട്.

പ്രതീകാത്മക ചിത്രം
കറാച്ചി: പാകിസ്താനിൽ യുവ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ 14 പേരെ അറസ്റ്റ് ചെയ്തു. മരുഭൂമിയിൽ കൊണ്ടുപോയി വെടിവെച്ച് കൊലപ്പെടുത്തുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ ദെഗാരി ജില്ലയിലാണ് കൊലപാതകം നടന്നത്. സംഭവം മൂന്ന് ദിവസം മുമ്പാണ് നടന്നതെന്നും ഇൽസാനുള്ള, ബാനോ ബീബി എന്നിവരാണു കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. വാഹനത്തിൽനിന്ന് പിടിച്ചിറക്കി മരുഭൂമിയിൽ വെടിവെച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
അവിഹിതബന്ധം ആരോപിച്ച് ഗോത്രനേതാവ് വധശിക്ഷ വിധിക്കുകയായിരുന്നു എന്നാണ് വിവരം. തന്റെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിന് വധുവിന്റെ സഹോദരൻ പരാതിപ്പെട്ടതിനെത്തുടർന്ന് ഗോത്ര മൂപ്പനായ സർദാർ സതക്സായി ദമ്പതികളെ കൊല്ലാൻ ഉത്തരവിടുകയായിരുന്നു എന്ന് എപി റിപ്പോർട്ട് ചെയ്തു.
അതേസമയം ദുരഭിമാന കൊലയ്ക്കെതിരെ രാഷ്ട്രീയ നേതാക്കളും മതപണ്ഡിതരും പൊതുജനങ്ങളും രംഗത്തെത്തി. കഴിഞ്ഞവർഷം മാത്രം പാക്കിസ്താനിൽ 405 ദുരഭിമാനക്കൊലകൾ നടന്നതായാണ് മനുഷ്യാവകാശ കമ്മിഷന്റെ റിപ്പോർട്ട്.