Fly91 Mid-Air Horror: നാല് മണിക്കൂർ മരണഭയം…. കണ്ണീരോടെ പ്രാർത്ഥനകൾ, ലാൻഡ് ചെയ്യാനാവാതെ വിമാനം വട്ടംചുറ്റിയത് മണിക്കൂറുകളോളം
Singapore Airlines Scare: മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ രാത്രി 7 . 30-ഓടെ വിമാനം ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ഇറക്കി. കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ വിമാനം വട്ടംചുറ്റും. ലാൻഡ് ചെയ്യേണ്ട റൺവേയിൽ മറ്റ് വിമാനങ്ങൾ ഉണ്ടാവുകയോ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടാവുകയോ ചെയ്താൽ പൈലറ്റിനോട് കാത്തുനിൽക്കാൻ എടിസി നിർദ്ദേശിക്കും. വിമാനത്തിന് എന്തെങ്കിലും ചെറിയ തകരാർ ശ്രദ്ധയിൽപ്പെട്ടാൽ അത് പരിഹരിക്കാനോ അല്ലെങ്കിൽ ലാൻഡിംഗിന് മുന്നോടിയായി ഇന്ധനം കുറയ്ക്കാനോ പൈലറ്റ് വിമാനം ആകാശത്ത് വട്ടംചുറ്റിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം
ബംഗളൂരു: ലാൻഡിംഗിന് തൊട്ടുമുമ്പ് കാലാവസ്ഥ വില്ലനായതോടെ ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട ഫ്ലൈ91 വിമാനത്തിലെ യാത്രക്കാർ ആകാശത്ത് ചിലവഴിച്ചത് നാല് മണിക്കൂർ നീണ്ട ഭീതിയുടെ നിമിഷങ്ങൾ. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഐസി 3401 വിമാനമാണ് ലാൻഡ് ചെയ്യാനാവാതെ ആകാശത്ത് വട്ടംചുറ്റിയത്.
കാലാവസ്ഥ ചതിച്ചു; ലാൻഡിംഗ് അസാധ്യമായി
നിശ്ചയിച്ച പ്രകാരം വൈകിട്ട് 4:30-ന് വിമാനം കർണാടകയിലെ ഹുബ്ബള്ളിയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ വിമാനം ഹുബ്ബള്ളിക്ക് തൊട്ടടുത്തെത്തിയപ്പോൾ പെട്ടെന്നുണ്ടായ മോശം കാലാവസ്ഥ ലാൻഡിംഗിന് തടസ്സമായി. ഇതോടെ പൈലറ്റുമാർ സുരക്ഷ കണക്കിലെടുത്ത് ലാൻഡിംഗ് ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് മുണ്ട്‌ഗോഡ്, ദാവൻഗെരെ, ശിവമോഗ തുടങ്ങിയ പ്രദേശങ്ങൾക്ക് മുകളിലായി നാല് മണിക്കൂറോളമാണ് വിമാനം വട്ടംചുറ്റിയത്.
വിമാനത്തിനുള്ളിൽ കണ്ണീരും പ്രാർത്ഥനയും
വിമാനം ആകാശത്ത് വട്ടംചുറ്റാൻ തുടങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. അപകടം സംഭവിക്കുമോ എന്ന ഭയത്താൽ പലരും വിമാനത്തിനുള്ളിലിരുന്ന് കരയുന്നതിന്റെയും ഉറക്കെ പ്രാർത്ഥിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനം ബംഗളൂരുവിലേക്കോ ബെൽഗാമിലേക്കോ തിരിച്ചുവിടാൻ യാത്രക്കാർ പൈലറ്റിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. വിമാനത്തിന് സാങ്കേതിക തകരാറുകൾ സംഭവിച്ചതാണ് ലാൻഡിംഗ് തടസ്സപ്പെടാൻ കാരണമെന്ന് ആക്ഷേപമുയർന്നത് പരിഭ്രാന്തിയുടെ ആക്കം കൂട്ടി.
എയർലൈനിന്റെ വിശദീകരണം
യാത്രക്കാർക്കുണ്ടായ ആശങ്കയിൽ ഖേദം പ്രകടിപ്പിച്ച ഫ്ലൈ 91 എയർലൈൻ, വിമാനത്തിന് സാങ്കേതിക തകരാറുകൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിക്കാത്തതിനാൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) പ്രകാരം വിമാനം തിരിച്ചുവിടുകയായിരുന്നു. സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നും വിദഗ്ധരായ പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചിരുന്നതെന്നും അധികൃതർ അറിയിച്ചു.
Also Read – സൗദിയ വിമാനങ്ങളിൽ ഇനി സൗജന്യ വൈ-ഫൈ; 70 വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റ് വരുന്നു
മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ രാത്രി 7 . 30-ഓടെ വിമാനം ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ഇറക്കി. യാത്രക്കാർ സുരക്ഷിതരാണെങ്കിലും, കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ വിമാനക്കമ്പനി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് യാത്രക്കാരുടെ ബന്ധുക്കൾ പ്രതിഷേധമുയർത്തിയിട്ടുണ്ട്.
എന്താണ് ഹോൾഡിംഗ് പാറ്റേൺ
2024-ൽ ദോഹയിൽ നിന്ന് ഡബ്ലിനിലേക്ക് പറന്ന വിമാനം തുർക്കിക്ക് മുകളിൽ വെച്ച് കടുത്ത ടർബുലൻസിൽ പെട്ടു. വിമാനം വലിയ രീതിയിൽ കുലുങ്ങിയതോടെ ജീവനക്കാർക്കും യാത്രക്കാർക്കും പരിക്കേറ്റു. വിമാനം സുരക്ഷിതമായി ഇറക്കിയെങ്കിലും യാത്രക്കാർ വലിയ ആഘാതത്തിലായിരുന്നു. വിമാനങ്ങൾ ലാൻഡ് ചെയ്യാതെ ആകാശത്ത് വട്ടംചുറ്റുന്നതിനെ ഹോൾഡിംഗ് പാറ്റേൺ എന്നാണ് വിളിക്കുന്നത്. റൺവേയിൽ കനത്ത മഴയോ കാറ്റോ മൂടൽമഞ്ഞോ ഉണ്ടെങ്കിൽ ലാൻഡിംഗ് അപകടകരമാണ്.
കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ വിമാനം വട്ടംചുറ്റും. ലാൻഡ് ചെയ്യേണ്ട റൺവേയിൽ മറ്റ് വിമാനങ്ങൾ ഉണ്ടാവുകയോ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടാവുകയോ ചെയ്താൽ പൈലറ്റിനോട് കാത്തുനിൽക്കാൻ എടിസി നിർദ്ദേശിക്കും. വിമാനത്തിന് എന്തെങ്കിലും ചെറിയ തകരാർ ശ്രദ്ധയിൽപ്പെട്ടാൽ അത് പരിഹരിക്കാനോ അല്ലെങ്കിൽ ലാൻഡിംഗിന് മുന്നോടിയായി ഇന്ധനം കുറയ്ക്കാനോ പൈലറ്റ് വിമാനം ആകാശത്ത് വട്ടംചുറ്റിക്കാറുണ്ട്.