India Pakistan Conflict: കടം വാങ്ങി മുടിഞ്ഞ പാകിസ്ഥാൻ ; ഒരു കിലോ അരിക്ക് 340 രൂപ, 10 ദശലക്ഷം പേർ പട്ടിണിയാകും
Pakistan Financial Issues : 10 ദശലക്ഷത്തിലധികം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയും പട്ടിണിയും നേരിടേണ്ടിവരുമെന്ന് ലോകബാങ്കിൻ്റെ റിപ്പോർട്ട് .നെല്ല്, ചോളം തുടങ്ങിയ പ്രധാന വിളകളുടെ ഉൽപാദനത്തെ പ്രതികൂല കാലാവസ്ഥ ബാധിക്കും

10 ദശലക്ഷം പേരെങ്കിലും 2025-ൽ പട്ടിണിയാകാൻ പോകുന്ന രാജ്യമാണ് ഭീകരവാദികളെ തീറ്റിപോറ്റുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഒരു യുദ്ധം കൂടി അഭിമുഖീകരിക്കേണ്ടി വന്നാൽ ആയുധമെടുക്കാതെ തന്നെ തകർന്ന പോകുന്ന ഘട്ടത്തിലാണ് പാകിസ്ഥാൻ. ഈ വർഷം പാകിസ്ഥാനിൽ 10 ദശലക്ഷത്തിലധികം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയും പട്ടിണിയും നേരിടേണ്ടിവരുമെന്ന് ലോകബാങ്കിന്റെ സമീപകാല റിപ്പോർട്ട് പറയുന്നു.നെല്ല്, ചോളം തുടങ്ങിയ പ്രധാന വിളകളുടെ ഉൽപാദനത്തെ പ്രതികൂല കാലാവസ്ഥ ബാധിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആവശ്യ സാധനങ്ങളുടെ ക്ഷാമം പോലെ, ആവശ്യ മരുന്നുകളും കിട്ടാക്കനിയായേക്കാം.ഇന്ത്യാ-പാക് സംഘർഷങ്ങൾ നടക്കുന്നതിനാൽ രാജ്യത്തിൻ്റെ ഓഹരി വിപണികളിലും കുത്തനെ ഇടിവാണ് നേരിടുന്നത്. പാക് സർക്കാരിൻ്റെ ധനകാര്യ വിഭാഗം തന്നെ സാമ്പത്തിക പ്രതിസന്ധി സ്ഥിരീകരിച്ചു കഴിഞ്ഞു. അതിനിടയിൽ പാകിസ്ഥാനുള്ള ബെയ്‌ൽഔട്ട് പാക്കേജിൽ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ ഐഎംഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പച്ചവെള്ളത്തിന് പോലും ആയിരങ്ങൾ
ഫിനാൻഷ്യൽ എക്സ്പ്രസ്സ് അടുത്തിടെ പങ്ക് വെച്ച ലേഖനത്തിൽ പാകിസ്ഥാനിലെ ആവശ്യ സാധനങ്ങളുടെ വിലക്കയത്തെ പറ്റി വിശദീകരിക്കുന്നുണ്ട്. 180 രൂപയാണ് പാകിസ്ഥാനിൽ ഒരു കിലോ പഞ്ചസാരക്ക് വില, കറാച്ചിയിൽ വില കിലോഗ്രാമിന് 175 രൂപയിലെത്തിയപ്പോൾ ക്വറ്റയിൽ ഇത് 164 രൂപയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അരി, മാവ്, പച്ചക്കറികൾ, പഴങ്ങൾ, കോഴിയിറച്ചി തുടങ്ങിയ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. അരിയുടെ വില കിലോയ്ക്ക് 340 രൂപയായും കോഴിയിറച്ചി വില കിലോയ്ക്ക് 800 രൂപയായും ഉയർന്നു.പാകിസ്ഥാനിൽ നാരങ്ങ പോലും വിലയേറിയ വസ്തുവായി മാറിയിട്ടുണ്ട്. 250 ഗ്രാം നാരങ്ങ ഇപ്പോൾ 234 പാകിസ്ഥാൻ രൂപയ്ക്കാണ് വിൽക്കുന്നത്. അതേസമയം, 500 ഗ്രാമിന് 550 മുതൽ 770 രൂപ വരെയാണ് വില.
നെയ്യ്
പാകിസ്ഥാൻ അടുക്കളകളിലെ മറ്റൊരു അവശ്യ ഘടകമായ നെയ്യ് പോലും നിലവിൽ കിലോഗ്രാമിന് 2895 രൂപയ്ക്കാണ് വിൽക്കുന്നത്. മരുന്നുകളും വളങ്ങളും പോലും ക്ഷാമം നേരിടുകയാണ്. ഇന്ത്യ അട്ടാരി അതിർത്തി അടച്ചതോടെ വ്യാപാര ബന്ധങ്ങളും അവസാനിച്ചു. പുൽവാമ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായി നേരിട്ടുള്ള വ്യാപാരം ഇന്ത്യ അവസാനിപ്പിച്ചിരുന്നു. എങ്കിലും മറ്റ് രാജ്യങ്ങൾ മുഖേന ഇന്ത്യയിലേക്ക് വ്യാപാരം നടത്താൻ പാകിസ്ഥാൻ ശ്രമിക്കുന്നുണ്ട്.
ഏകദേശം 21.15 ട്രില്യൺ
കടം വാങ്ങി മുടിയുക എന്ന പ്രയോഗം മലയാളത്തിലേതാണെങ്കിലും പാകിസ്ഥാൻ്റെ കാര്യത്തിൽ അത് അക്ഷരം പ്രതി ശരിയാണ്. നിലവിൽ, പാകിസ്ഥാന് 70.36 ട്രില്യൺ പാകിസ്ഥാൻ രൂപയുടെ കടബാധ്യതയുണ്ട്, ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 21.15 ട്രില്യൺ രൂപയ്ക്ക് തുല്യമാണ്. അടുത്തിടെ, പാകിസ്ഥാൻ ചൈനയിൽ നിന്ന് 40 ബില്യൺ യുവാൻ (ഏകദേശം 1.4 ബില്യൺ യുഎസ് ഡോളർ) അഭ്യർത്ഥിച്ചു, ഇത് 2025 അവസാനത്തോടെ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഇന്ത്യാ ഡോട്ട് കോം പങ്ക് വെച്ച ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
വിദേശനാണ്യ കരുതൽ ശേഖരം ഇനി മൂന്ന് മാസം
2025 ഏപ്രിൽ 18 ലെ കണക്കനുസരിച്ച് രാജ്യത്തിന്റെ മൊത്തം വിദേശനാണ്യ കരുതൽ ശേഖരം 15.436 ബില്യൺ യുഎസ് ഡോളറാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ അറിയിച്ചു കഴിഞ്ഞതായി ഇന്ത്യാ ഡോട്ട് കോം ലേഖനത്തിൽ പറയുന്നു. . മറുവശത്ത്, ഇന്ത്യ കയറ്റുമതിക്കും ഇറക്കുമതിക്കുമായി എല്ലാ മാസവും ഏകദേശം 62 ബില്യൺ യുഎസ് ഡോളർ ചെലവഴിക്കുന്നു. അതായത്, പാകിസ്ഥാന്റെ മൊത്തം കരുതൽ ശേഖരത്തേക്കാൾ നാലിരട്ടി കൂടുതൽ വിദേശ വ്യാപാരത്തിനായി മാത്രം ഇന്ത്യ ഒരു മാസത്തിനുള്ളിൽ ചെലവഴിക്കുന്നുണ്ട്. പാകിസ്ഥാൻ പ്രതിവർഷം ഏകദേശം 54 ബില്യൺ യുഎസ് ഡോളർ കയറ്റുമതിക്കും ഇറക്കുമതിക്കുമായി ചെലവഴിക്കുന്നുണ്ട്. ഇത് കണക്കിലെടുക്കുമ്പോൾ, പാകിസ്ഥാന് അന്താരാഷ്ട്ര വ്യാപാര ആവശ്യങ്ങൾക്ക് ചിലവഴിക്കാൻ ഏകദേശം മൂന്ന് മാസത്തെ വിദേശനാണ്യ കരുതൽ ശേഖരം ഉണ്ടെന്ന് പ്രതീക്ഷിക്കാം.