Palestine: സ്വതന്ത്ര പലസ്തീനെ പിന്തുണച്ച് ഇന്ത്യയും; പ്രമേയം പാസാക്കി ഐക്യരാഷ്ട്ര സഭ
സമീപ വർഷങ്ങളിൽ, യുഎൻ പൊതുസഭയിൽ ഗാസ വിഷയം വോട്ടിനുവരുമ്പോൾ വിട്ടുനിൽക്കുന്ന സമീപനമായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്.
വാഷിങ്ടൺ: ഇസ്രായേലും പലസ്തീനും തമ്മിലുള്ള പ്രശ്നത്തിന് ദ്വിരാഷ്ട്ര പരിഹാരം തേടുന്ന ‘ന്യൂയോർക്ക് പ്രഖ്യാപനത്തെ’ പിന്തുണച്ച് ഇന്ത്യ. യുഎൻ പൊതുസഭയിൽ ഫ്രാൻസ് കൊണ്ടുവന്ന പ്രമേയത്തിന് ഇന്ത്യ ഉൾപ്പെടെ 142 രാജ്യങ്ങൾ അനുകൂലമായി വോട്ട് രേഖപ്പെടുത്തി. എന്നാൽ ഇസ്രായേൽ, അമേരിക്ക, അർജന്റീന തുടങ്ങിയ 10 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു.
ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുക വഴി പലസ്തീൻ പ്രശ്നം പരിഹരിക്കാമെന്ന ന്യൂയോർക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയമാണ് ഫ്രാൻസ് പൊതുസഭയിൽ അവതരിപ്പിച്ചത്. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ വോട്ട് ചെയ്തത് ഗാസയെക്കുറിച്ചുള്ള മുൻ നിലപാടിൽ നിന്നുള്ള വ്യക്തമായ മാറ്റത്തെ സൂചിപ്പിക്കുന്നു.
സമീപ വർഷങ്ങളിൽ, യുഎൻ പൊതുസഭയിൽ ഗാസ വിഷയം വോട്ടിനുവരുമ്പോൾ വിട്ടുനിൽക്കുന്ന സമീപനമായിരുന്നു ഇന്ത്യ സ്വീകരിച്ചിരുന്നത്. മൂന്ന് വർഷത്തിനിടെ നാല് തവണ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന യുഎൻ പൊതുസഭാ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.
ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കണമെന്നും എല്ലാ ഇസ്രായേലി ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിന് സമാധാനപരവും ശാശ്വതവുമായ പരിഹാരം ഉണ്ടാവണമെന്നും മേഖലയിലെ എല്ലാ ജനവിഭാഗങ്ങൾക്കും മികച്ച ഭാവിയുണ്ടാകാൻ ഉതകുന്ന നടപടികൾ സ്വീകരിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു.