Pakistan Insurgents Shot : ബസിൽ അതിക്രമിച്ച് കയറി, 9 പഞ്ചാബുകാരെ വെടിവച്ചുകൊന്നു; സംഭവം പാകിസ്ഥാനിൽ
Pakistan Balochistan Insurgents Shot: അതേസമയം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാര ചടങ്ങിനായി ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നാണ് വിവരം.
കറാച്ചി: പാകിസ്ഥാനിൽ ബസിൽ നിന്നും യാത്രക്കാരെ പുറത്തിറക്കിയ ശേഷം വെടിവച്ച് കൊലപ്പെടുത്തി. പാകിസ്ഥാനിലെ പഞ്ചാബ് സ്വദേശികളാണ് കൊല്ലപ്പെട്ടവർ. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ദേശീയ പാതയിൽ സോബ് മേഖലയിലാണ് സംഭവ നടക്കുന്നത്. യാത്രക്കാരുമായി പോയ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ക്വെറ്റയിൽ നിന്ന് ലാഹോറിലേക്ക് പോവുകയായിരുന്നു ബസ്. ആയുധങ്ങളുമായി ബസിലേക്ക് അതിക്രമിച്ച് കയറിയ അക്രമികൾ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷമാണ് 9 യാത്രക്കാരെ ബസിൽ നിന്ന് ഇറക്കിയ ശേഷം വെടിവച്ച് കൊന്നത്.
അതേസമയം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല. എന്നാൽ മുൻകാലങ്ങളിലെ സമാനമായ സംഭവങ്ങൾ കണക്കാക്കുമ്പോൾ, ബലൂച് ഭീകരവാദ ഗ്രൂപ്പുകളാകാം പഞ്ചാബിലെ ജനങ്ങൾക്കെതിരെ ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്. അതിനിടെ, ക്വെറ്റ, ലോറാലായ്, മസ്തുങ് എന്നിവിടങ്ങളിൽ മറ്റ് മൂന്ന് ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യതതായും സുരക്ഷാ സേന ഈ ആക്രമണങ്ങൾ ചെറുത്തതായും ബലൂചിസ്ഥാൻ സർക്കാരിന്റെ വക്താവ് ഷാഹിദ് റിൻഡ് അവകാശപ്പെട്ടു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാര ചടങ്ങിനായി ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നാണ് വിവരം. ഇറാനുമായും അഫ്ഗാനിസ്ഥാനുമായും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാനിൽ നിരന്തരം ഇത്തരം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്.
മാർച്ചിൽ, ഗ്വാദർ തുറമുഖത്തിനടുത്തുള്ള കൽമത്ത് പ്രദേശത്ത് ലോംഗ് ബോഡി ട്രെയിലറുകളിൽ ജോലി ചെയ്തിരുന്ന അഞ്ച് പേരെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഫെബ്രുവരിയിൽ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള ഏഴ് യാത്രക്കാരെ കലാപകാരികൾ യാത്രാമധ്യേ ഇറക്കി വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.